ആറ് ദിവസം വൈകി, കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു; ചക്രവാതച്ചുഴി ശക്തി പ്രാപിക്കാൻ സാധ്യത
Mail This Article
പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങി. സാധാരണയിൽ (സെപ്റ്റംബർ 17) നിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നാണ് പിൻവാങ്ങൽ ആരംഭിച്ചത്. പശ്ചിമ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതി മർദമേഖല, തുടർച്ചയായി 5 ദിവസം മഴ ഇല്ലാതിരിക്കുക എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങിയതായി പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയിൽ നിന്നും കാലവർഷം പിൻവാങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇത് ഒഡിഷയ്ക്കും ആന്ധ്രപ്രദേശിനടുത്തായി കരതൊടാമെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 2-3 ദിവസം മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.