ADVERTISEMENT

ലോകത്തിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് പരിഷ്കൃത സമൂഹമായാണ് അമേരിക്കയെ കണക്കാക്കുന്നത്. സൗകര്യങ്ങളിലും സാങ്കേതികവിദ്യകളിലുമുള്ള ഉയർച്ചയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ ഇതൊക്കെക്കൊണ്ട് അമേരിക്കൻ നഗരങ്ങൾ വൃത്തിയുടെ പര്യായമാണെന്ന് പറയാനാകുമോ. തീർച്ചയായും ഇല്ല. വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കി അമേരിക്കയിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഔട്ട്ഡോർ ഹോം സർവീസ് സ്ഥാപനമായ ലോൺസ്റ്റാർട്ടർ. ഈ പട്ടിക പ്രകാരം ടെക്സസിലെ ഹൂസ്റ്റണാണ് വൃത്തിയുടെ കാര്യത്തിൽ അമേരിക്കയിൽ ഏറ്റവും പിന്നിലായ നഗരം.

വായുവിന്റെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, കീട നിയന്ത്രണം, മാലിന്യ നിർമാർജനം, പൊതുവേയുള്ള വൃത്തി, ഇതിനൊക്കെ അപ്പുറം നഗരത്തിൽ ജീവിക്കുന്ന ജനങ്ങളുടെ സംതൃപ്തി എന്നിവയാണ് പട്ടിക തയ്യാറാക്കുന്നതിന് പ്രധാന മാനദണ്ഡങ്ങളാക്കിയത്. കഴിഞ്ഞവർഷത്തെ റാങ്കിങ്ങിൽ ന്യൂ ജേഴ്സിയിലെ നെവാർക്കായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. ഇത്തവണ നെവാർക്ക് നഗരം രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. കലിഫോർണിയയിലെ സാൻ ബർണാർഡിനോ, മിഷിഗനിലെ ഡെട്രോയിറ്റ്, ന്യു ജേഴ്സിയിലെ ജേഴ്സി സിറ്റി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 

ഹൂസ്റ്റണിലെ മാത്രം കാര്യമെടുത്താൽ ഉയർന്ന നിരക്കിലുള്ള വായു മലിനീകരണത്തിനും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകൾക്കുമൊപ്പം  വലിയതോതിലുള്ള പാറ്റ ശല്യവും നഗര ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ലോൺസ്റ്റാർട്ടർ നടത്തിയ മറ്റൊരു പഠനത്തിൽ അമേരിക്കയിൽ പാറ്റ ശല്യം ഏറ്റവും അധികം നേരിടുന്ന നഗരം ഹൂസ്റ്റണാണെന്ന് കണ്ടെത്തിയിരുന്നു. 

houston-city
(Photo: X/ @texashornsworld )

പൊതു മലിനീകരണവും മാലിന്യ നിർമാർജന സംവിധാനങ്ങളിലെ പാകപ്പിഴയും പൊതു ശുചിത്വമില്ലായ്മയുമാണ് ഈ നഗരങ്ങൾ വൃത്തിഹീനമാകുന്നതിന് പിന്നിലെ സുപ്രധാന ഘടകങ്ങൾ എന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നു. വായു മലിനീകരണവും ജലമലിനീകരണവും ഇവിടങ്ങളിൽ മറ്റു നഗരങ്ങളിലെ അപേക്ഷിച്ച് ഉയർന്ന തോതിലാണ്. എന്നാൽ തീരദേശ നഗരങ്ങൾ താരതമ്യേന വൃത്തിയുടെ കാര്യത്തിൽ മുന്നിലാണെന്നും പഠനം എടുത്തു പറയുന്നുണ്ട്. വിർജീനിയ ബീച്ചാണ് വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഒരു പ്രദേശം.

നഗരങ്ങളിൽ മാലിന്യങ്ങൾ നിരന്നു കിടക്കുന്ന പ്രശ്നത്തിലേക്കും പഠനം വിരൽചൂണ്ടുന്നുണ്ട്. ഉപയോഗിച്ചെറിഞ്ഞ സിഗരറ്റുകൾ മൂലമുള്ള മലിനീകരണത്തിൽ ഓഹിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. കലിഫോർണിയ അടക്കമുള്ള പല പ്രദേശങ്ങളും നഗര ശുചീകരണത്തിനായി വൻതുക ചിലവാക്കുന്നുണ്ടെങ്കിലും അവയൊന്നും പൂർണ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല എന്നതാണ് പഠനത്തിലൂടെ വെളിവാകുന്നത്. പട്ടിക പുറത്തുവന്നതോടെ അതിൽ ഉൾപ്പെട്ട പല നഗരങ്ങളും എത്രയും വേഗം നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.  ഉദാഹരണത്തിന് മാലിന്യനിർമാർജനത്തിനും പൊതു ശുചിത്വ പരിപാടികൾക്കുമുള്ള ഫണ്ട് വർദ്ധിപ്പിക്കാനാണ് നെവാർക്കിന്റെ തീരുമാനം. 

പഠന റിപ്പോർട്ട് പുറത്തുവന്നതോടെ കൂടുതൽ ശക്തമായ പരിസ്ഥിതി നയങ്ങൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയാകുന്നുണ്ട്. നഗര ശുചീകരണത്തിൽ പൊതുജന പങ്കാളിത്തം വേണമെന്ന ആവശ്യവും ഉയരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സുസ്ഥിരത ഉറപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജല-വായു മലിനീകരണങ്ങളുടെ തോത് കുറയ്ക്കാൻ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. ഭരണകൂടങ്ങളും സംരംഭങ്ങളും നഗരവാസികളും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയും പാരിസ്ഥിതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com