ADVERTISEMENT

ഉത്തർപ്രദേശിലെ ബഹ്റെയ്ച്ച് ജില്ലയിൽ കുറച്ചുകാലങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ഒരുപറ്റം ചെന്നായകൾ. ജില്ലയിലെ 35 ഗ്രാമങ്ങളിലായി ചെന്നായകളുടെ ആക്രമണം പെരുകുന്നതാണ് ഭയത്തിനു പിന്നിലെ കാരണം. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഒൻപത് കുട്ടികളടക്കം 10 പേർക്കാണ് ചെന്നായകളുടെ കൂട്ട ആക്രമണത്തെ തുടർന്ന് ഇവിടെ ജീവൻ നഷ്ടമായത്. 36 പേർക്ക് സാരമായ പരിക്കുമേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ചെന്നായകൾക്ക് മനുഷ്യരോടുള്ള പ്രതികാരമാകാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് അധികാരികൾ. 

മൃഗങ്ങളുടെ വാസസ്ഥലങ്ങൾ മനുഷ്യർ കയ്യേറുന്നത് തന്നെയാണ് നിലവിലെ സാഹചര്യങ്ങളിലേക്ക് നയിച്ചിരിക്കുന്നത് എന്ന് യുപി ഫോറസ്റ്റ് കോർപ്പറേഷന്റെ ജനറൽ മാനേജരായ സഞ്ജയ് പഥക് പറയുന്നു. തങ്ങളുടെ വാസസ്ഥലം നഷ്ടപ്പെടുത്തുകയോ കുഞ്ഞുങ്ങളെ ആക്രമിക്കുകയോ ചെയ്താൽ പ്രതികാരം ചെയ്യുന്ന സ്വഭാവം ചെന്നായകൾക്കുണ്ട്. അവയുടെ ഈ പൊതുസ്വഭാവം കണക്കിലെടുത്താണ് പ്രതികാര ബുദ്ധി തന്നെയാവാം തുടരെത്തുടരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇവ പ്രധാനമായും കുട്ടികളെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വന്യജീവികളാണെങ്കിലും പൊതുവേ ചെന്നായകൾ ശാന്ത സ്വഭാവക്കാരായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനാൽ അവ പെട്ടെന്ന് പ്രകോപകാരികളായി മാറിയത് വനവകുപ്പ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരുന്നു. രാമുവപൂർ എന്ന ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിനുള്ളിൽ ചെന്നായ കുഞ്ഞുങ്ങളെ മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ഗഘാര നദി കവിഞ്ഞൊഴുകിയത് മൂലം ചെന്നായകളുടെ വാസസ്ഥലം വെള്ളപ്പൊക്കത്തിൽ അകപ്പെടുകയും കുഞ്ഞുങ്ങൾ ചത്തു പോവുകയും ചെയ്തിരിക്കാം എന്നാണ് ഗ്രാമവാസികളുടെ അനുമാനം. ഇത് മനുഷ്യന്റെ ഇടപെടൽ മൂലമാവാം എന്ന തോന്നലാവാം ചെന്നായകളുടെ ആക്രമണത്തിന് പിന്നിൽ.

ഒരുപക്ഷേ മനുഷ്യർ തന്നെ ചെന്നായ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടാവാം എന്ന് സാധ്യതയും ഉദ്യോഗസ്ഥർ തള്ളി കളയുന്നില്ല. 1996ൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ചെന്നായ ആക്രമണത്തിൽ 10 കുട്ടികൾ മരിച്ച സംഭവവും ചെന്നായകളുടെ പ്രതികാര ബുദ്ധിയുടെ ഉദാഹരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന് കൃഷിയിടത്തിലെ മാളത്തിൽ ചെന്നായ കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെ തുടർന്ന് ഒരുപറ്റം കർഷകർ അവയുടെ  വാസസ്ഥലം നശിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അവ കുട്ടികളെ ലക്ഷ്യംവച്ച് ആക്രമിച്ചു കൊന്നത്. അതേ സാഹചര്യമാണ് ബൈഹ്റെയ്ച്ചിൽ നിലവിലുള്ളത്. 

കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും  അധികാരികൾ സ്വീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഭരണകൂടം ആക്രമണത്തെ വന്യജീവി ദുരന്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറ് ചെന്നായകളാണ് കൂട്ടം ചേർന്ന് മനുഷ്യരെ ആക്രമിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി നടന്നുവന്ന ചെന്നായ വേട്ടയ്ക്കൊടുവിൽ അഞ്ചെണ്ണത്തിനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഭേദിയ എന്ന പേരിലാണ് ചെന്നായകൾക്കു വേണ്ടിയുള്ള തിരച്ചിൽ നടന്നത്. നിലവിൽ ഒരു ചെന്നായ മാത്രമേ പ്രദേശത്ത് സ്വതന്ത്രമായി വിഹരിക്കുന്നുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

English Summary:

Revenge of the Wolves? 35 Villages Under Siege After Suspected Pup Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com