ADVERTISEMENT

ഭാരത് മാതാ കീ ജയ് എന്നും ജയ് ശ്രീ റാം എന്നും വിളിച്ച് കൊണ്ടിരുന്നാൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന ഒരു വിഡിയോയാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. വൈറൽ വിഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ആദ്യം ഞങ്ങൾ വിഡിയോയുടെ സ്ക്രീൻഷോട്ട് റിവേഴ്സ് ഇമേജിൽ തിരഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ ചാനലിൽ സമാന വിഡിയോയുടെ പൂർണ്ണ പതിപ്പ് ​ഞങ്ങൾക്ക് ലഭിച്ചു.

മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിലെ അമേഠിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നു എന്ന തലക്കെട്ടോടെ 2024 ഫെബ്രുവരി 19-ന് പോസ്റ്റ് ചെയ്ത തത്സമയ സംപ്രേക്ഷണ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അമേഠിയിലാണ് രാഹുൽ പ്രസംഗം നടത്തിയത്. 

വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ 26 മിനുട്ടിനും 27 മിനുട്ടിനും മധ്യേയുള്ള ഭാഗങ്ങളാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.  വൈറൽ വിഡിയോയിലേതിന് സമാനമായ സന്ദർഭം ഈ വിഡിയോയിൽ കണ്ടെത്താനായില്ല. 

തൊഴിലില്ലായ്മ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചാണ് രാഹുൽ ഗാന്ധി വിഡിയോയിൽ സംസാരിച്ചിരിക്കുന്നത്. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ ദലിതനെയോ, കർഷകനെയോ കണ്ടോ ഇന്ത്യൻ രാഷ്ട്രപതിയെ അകത്തേക്ക് കയറ്റിയില്ല, എന്നാൽ നിങ്ങൾ അദാനിയെ കണ്ടു, അംബാനിയെ കണ്ടു, അമിതാഭ് ബച്ചനെ കണ്ടു, നിങ്ങളുടെ ഹിന്ദുസ്ഥാൻ നിലവിലില്ല. 'ഭാരത് മാതാ കീ ജയ്' എന്നും 'ജയ് ശ്രീറാം' എന്നും പറയുക എന്നതാണ് നിങ്ങളുടെ ജോലി. അവരുടെ  ജോലി പണം എണ്ണലാണ്,  സ്വകാര്യ വിമാനത്തിൽ പറക്കലാണ്, വിനോദമാണ്, നിങ്ങളുടെ ജോലി അങ്ങോട്ടും ഇങ്ങോട്ടും നോക്കുക എന്നതാണ്.  നിങ്ങളുടെ ചിന്ത മറ്റുള്ളവർ ചെയ്തികൾ കണ്ട് ഉല്ലസിക്കുകയാണ്. ഇതു തുടരുകയാണെങ്കിൽ എല്ലാവരും വിശന്നു മരിക്കും, എല്ലാവരുടെയും സമയം വരും, ആരും അവശേഷിക്കില്ല. എല്ലാവരും മരിക്കും എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

കൂടുതൽ കീവഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ രാഹുൽ ഗാന്ധിയുടെ ഇതേ പ്രസ്താവനകൾ ഉൾക്കൊള്ളുന്ന മറ്റ് റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ അവയിലൊന്നും ഇത്തരമൊരു പരാമർശം രാഹുൽ ഗാന്ധി നടത്തിയതായി സൂചിപ്പിച്ചിട്ടില്ല. 

യഥാർഥ വിഡിയോയിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണപരമായി പ്രചരിപ്പിക്കുകയാണ്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം എന്ന് വിളിച്ച് കൊണ്ടിരുന്നാൽ  ആളുകൾ പട്ടിണി കിടന്ന് മരിക്കുമെന്ന് രാഹുൽ ഗാന്ധി  പ്രസംഗത്തിൽ പറഞ്ഞിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തമായി. 

വസ്തുത

ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം എന്ന് വിളിച്ച് കൊണ്ടിരുന്നാൽ  ആളുകൾ പട്ടിണി കിടന്ന് മരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല.യഥാർഥ വിഡിയോയിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണപരമായി പ്രചരിപ്പിക്കുകയാണ്.

English Summary: Rahul Gandhi did not say that people will starve to death if they keep chanting Bharat Mata Ki Jai and Jai Shri Ram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com