ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

കോൺഗ്രസ് ഭരണ കാലത്തെ അവസ്ഥയാണിതെന്ന അവകാശവാദത്തോടെ സൈനിക വാഹനത്തിന് നേരെ ആളുകൾ കല്ലെറിയുന്നൊരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "ഇതായിരുന്നു 2014ൽ കോൺഗ്രസ്‌ ഗവണ്മെന്റ് മോദിജിയ്ക്കു കൊടുത്ത ഭാരതം .... വീണ്ടും ഈ രീതിയിൽ ആക്കണോ നമ്മുടെ ഭാരതത്തെ." എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം .

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ ബിജെപി ഭരണ കാലത്ത് ജമ്മു കശ്മീരിൽ നടന്ന കല്ലേറിന്റെ ദൃശ്യമാണിത്.ഫെയ്സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്.

∙ അന്വേഷണം

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോ സുധാൻഷു കുമാർ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. "ബുർഹാൻ വാനിയുടെ മരണത്തിന് ശേഷം ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന്റെ തത്സമയ വിഡിയോ" എന്ന തലക്കെട്ടോടെ 2016 ജൂലൈ 16നാണ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിഡിയോ  കാണാം 

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിൽ സമാനദൃശ്യങ്ങൾ ഉപയോഗിച്ച് ഇന്ത്യാ ടുഡേ നൽകിയ എക്ലൂസീവ് വാർത്ത ലഭ്യമായി. സൈനികർക്ക് നേരെ കല്ലെറിയാൻ വിഘടനവാദിയായ സയ്യദ് അലി ഷാ ഗിലാനി 500 രൂപ നൽകുന്നു എന്ന വെളിപ്പെടുത്തലാണ് വാർത്തയിൽ ഉള്ളത്. ഇതിനൊപ്പം നൽകിയിട്ടുള്ള കല്ലേറിന്റെ ദൃശ്യങ്ങൾ വൈറൽ വിഡിയോയിലുള്ളത് തന്നെയാണ്. ഇതിൽ നിന്നും വിഡിയോ 2016 ജൂലൈ മാസത്തിൽ നടന്ന കല്ലേറിന്റേതാണെന്ന് വ്യക്തമായി. ഇന്ത്യാ ടുഡേ 2016 ജൂലൈ 14ന് യൂട്യൂബിൽ പങ്കുവച്ച വിഡിയോ കാണാം.

ഹിസ്ബുൾ മുജാഹിദ്ദിൻ എന്ന കശ്മീരി തീവ്രവാദ സംഘടനയുടെ കമാൻഡറായിരുന്ന ബുർഹാൻ വാനിയെ 2016 ജൂലൈ 8ന് സൈന്യം വധിച്ചതിന് പിന്നാലെയാണ് കശ്മീരിൽ കലാപം ഉണ്ടായത്. പൊലീസുകാരും പ്രതിഷേധക്കാരും ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് കശ്മീരിൽ ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലുണ്ടായിരുന്ന പിഡിപി ബിജെപിയുമായി ഇടഞ്ഞത്. കശ്മീരിൽ നടന്ന പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിലും വലിയ വാർത്തയായിരുന്നു. സംഭവത്തെ കുറിച്ച് 2016 ജൂലൈ 11ന് ബിബിസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം .

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കശ്മീരിലെ കല്ലേറും കലാപവും വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന്, ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ മുൻനിർത്തി അമിത് ഷാ ലോക്‌സഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്. 2010ൽ ജമ്മു കശ്മീരിൽ 2654 കല്ലേറുണ്ടായെന്നും 2023ൽ ഒരു കല്ലേറും നടന്നിട്ടില്ലെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചിരുന്നു. കണക്കുകൾ പ്രകാരം 2010, 2016, 2019 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ കല്ലേറുകളുണ്ടായതെന്നും പാർലമെന്റിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട്  വായിക്കാം 

ലഭ്യമായ വിവരങ്ങളിൽ നിന്നും കോൺഗ്രസ് ഭരണകാലത്തെ കശ്മീരിലെ കല്ലേറ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ 2016ൽ ബിജെപി ഭരണ കാലത്ത് നടന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത 

പ്രചാരത്തിലുള്ള വിഡിയോ ബിജെപി ഭരണകാലത്തേതാണ്. 2016ൽ ബുർഹാൻ വാനിയെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരിൽ നടന്ന കല്ലേറാണിത്.

English Summary:This is stone pelting took place in Kashmir after killing Burhan Wana by Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com