ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

കെ.ടി.ജലീല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകൾക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് വിഡിയോയിലെ പരാമർശം."അമുസ്‌ലിംകളായവര്‍ക്ക് അള്ളാഹുവിന്റെ അടുക്കല്‍ ഒരു സ്ഥാനവുമില്ല ഹിന്ദുവും ക്രിസ്ത്യാനിയും ജൂതനും" എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. കെ.എം.ഷാജിയുടെ നിയമസഭാഗത്വം അയോഗ്യമാക്കിയതുമായി ബന്ധപ്പെട്ട്  കെ.ടി.ജലീല്‍ നടത്തിയ പ്രതികരണത്തില്‍ നിന്നുള്ള ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. 

∙ അന്വേഷണം

വൈറല്‍ വിഡിയോയില്‍ കെ.ടി.ജലീലിനു മുന്നിലായി ചാനല്‍ മൈക്കുകള്‍ കാണാനാകുന്നുണ്ട്. അതുകൊണ്ട് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യമാണെന്ന് വ്യക്തമായി. ഒരു പേപ്പര്‍ നോക്കി അതിലെഴുതിയിരിക്കുന്നത് വായിക്കുകയാണ് അദ്ദേഹം. "കാരുണ്യവാനായ അള്ളാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്ക്, (മുസ്‌ലിംകള്‍ അല്ലാത്തവര്‍) യാതൊരു സ്ഥാനവുമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല." എന്നാണ് ജലില്‍ പറയുന്നത്. 

വിഡിയോയുടെ കീഫ്രെയ്മുകള്‍ ഞങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോയുടെ അല്‍പം കൂടി ദൈര്‍ഘ്യമേറിയ പതിപ്പ്  ലഭ്യമായി. 2019 മെയ് 22ന് അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ വൈറല്‍ ദൃശ്യത്തിലെ വാക്കുകള്‍ക്ക് ശേഷം കെ.ടി.ജലീല്‍ പറയുന്നത് ഇവയെല്ലാം അബദ്ധജഡിലമായ കാര്യമെന്നാണ്. സിറാത്തിന്റെ പാലം കടന്ന് സ്വര്‍ഗത്തിലെത്തില്ല എന്ന രീതിയിലുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓരോ സമുദായങ്ങളും അവരുടെ അനുയായികളെ പഠിപ്പിക്കുമ്പോള്‍ നാം നേടിയ നവോത്ഥാനവും പരിഷ്‌ക്കരണവും എവിടെയെത്തി നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. യുട്യൂബ് വിഡിയോ കാണാം.

ഈ വിഡിയോയില്‍ മീഡിയ വണ്‍ ലോഗോ കാണാനാകുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ വിഡിയോയുടെ പൂര്‍ണ്ണരൂപം മീഡിയ വണ്‍ യുട്യൂബ് പേജില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതേസമയം, കെ.ടി.ജലീല്‍ വായിക്കുന്നത് മുസ്‌ലിം ലീഗ് എംഎല്‍എ ആയിരുന്ന കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട ലഘുലേഖയാണെന്ന് ഫാക്ട് ഞങ്ങളോട് മീഡിയ വണ്‍ സ്ഥിരീകരിച്ചിരുന്നു . തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെ.എം.ഷാജി വര്‍ഗീയ ലഘുലേഖ തയാറാക്കിയതായി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എം.ഷാജിയെ അയോഗ്യനാക്കിയ  ഹൈക്കോടതി വിധി വന്നത്. 

തുടര്‍ന്ന് കെ.എം.ഷാജിയുടെ പേരിലുള്ള ലഘുലേഖ സംബന്ധിച്ചും ഞങ്ങള്‍ അന്വേഷിച്ചു. വൈറല്‍ വിഡിയോയില്‍ കെ.ടി.ജലീല്‍ വായിക്കുന്ന അതേ വാചകങ്ങളാണ് കെ.എം.ഷാജിയുടെ പേരില്‍ പുറത്തിറങ്ങിയ ലഘുലേഖയിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ നിന്ന് വ്യക്തമായി.  കെ.എം.ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി വന്ന 2018 നവംബര്‍ 9ന് ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഷാജിയുടെ ചിത്രം ഉള്‍പ്പെടെയുള്ള ലഘുലേഖയുണ്ട്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് മുന്‍ എംഎല്‍എ കെ.എം.ഷാജിയുടെ നിയമസഭാഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ലഘുലേഖയാണ് കെ.ടി. ജലീല്‍ വായിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിപ്രായമല്ലെന്നും വ്യക്തമായി. 

∙ വസ്തുത

വൈറല്‍ വിഡിയോ എഡിറ്റ് ചെയ്തതാണ്. മുന്‍ എംഎല്‍എ കെ.എം.ഷാജിയുടെ നിയമസഭാഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ലഘുലേഖയാണ് കെ.ടി.ജലീല്‍ വായിക്കുന്നത്, മറിച്ച് കെ.ടി.ജലീലിന്റെ അഭിപ്രായമല്ല.

English Summary:KT Jalil reads a pamphlet related to the cancellation of former MLA KM Shaji's membership in the legislature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com