ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ക്ഷണമുണ്ടായിരുന്നെന്നും പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചതായും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു . ഇതിനായി മുഖ്യമന്ത്രി തലേദിവസംതന്നെ ഡൽഹിയിൽ എത്തിയെന്നും അവകാശപ്പെടുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത് . 

പിണറായി വിജയന്റെ സംഘപരിവാർ വിധേയത്വമെന്നുൾപ്പെടെ ആരോപിച്ച് നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ സഹിതമുള്ള ഈ വാർ‌ത്താ കാർഡ് പങ്ക്‌വച്ചിട്ടുള്ളത് 

ഇതിന് സമാനമായ മറ്റൊരു കാർഡും പ്രചാരത്തിലുണ്ട്. മൂന്നാമതും അധികാരത്തിലെത്തുന്ന നരേന്ദ്രമോദിക്ക് ആശംസയർപ്പിച്ച് അദ്ദേഹത്തെ പുകഴ്ത്തി പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയെന്ന തരത്തിലാണ് വാർത്താ കാർഡ് 

പ്രചരിക്കുന്ന രണ്ട് കാർഡുകളും വ്യാജമാണെന്നും പിണറായി വിജയൻ നരേന്ദ്രമോദിക്ക് ആശംസ നേരുകയോ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

രണ്ട് വാർത്താ കാർഡുകളിലെയും ഫോണ്ടുകളും ഡിസൈനിലെ സമാനതയും ഇവ വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതിന്റെ യഥാർത്ഥ കാർഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പ്ലാറ്റേ്ഫാമുകളിൽ 2024 മെയ് 15ന് പങ്കുവെച്ചതായി കണ്ടെത്തി. 

വിദേശയാത്ര അവസാനിപ്പിച്ച് മുഖ്യമന്ത്രി കേരളത്തിൽ മെയ് 20ന് തിരിച്ചെത്തുമെന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് കാർഡ്. ഇതിന്റെ വിശദമായ വാർത്തയും അവരുടെ വെബ്സൈറ്റിൽ ഇതേദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട് 

പ്രചരിക്കുന്ന രണ്ട് കാർഡുകളും ഈ വാർത്താ കാർഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് വ്യക്തമായി.

സത്യപ്രതിജ്ഞയ്ക്ക് കോൺഗ്രസിനെ ക്ഷണിച്ചില്ലെന്ന അവകാശവാദവും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആദ്യഘട്ടത്തിൽ ക്ഷണിച്ചില്ലായിരുന്നെങ്കിലും പിന്നീട് കോൺഗ്രസിന് ക്ഷണം ലഭിച്ചതാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും ലഭ്യമാണ്.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ക്ഷണത്തെക്കുറിച്ചും അദ്ദേഹം തലേദിവസം തന്നെ ഡൽഹിയിലെത്തിയെന്ന അവകാശവാദത്തെക്കുറിച്ചും അന്വേഷിച്ചു. ജൂൺ 9ന് CPIM പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തലേദിവസം ഡൽഹിയിലെത്തിയതെന്ന്  അന്വേഷണത്തിൽ വ്യക്തമായി.

അദ്ദേഹത്തിന് ലഭിച്ച ക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടു. ഔദ്യോഗികമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും ലഭിക്കുന്ന ക്ഷണം മാത്രമാണ് പിണറായി വിജയനും ലഭിച്ചതെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. NDA യുടെ നയങ്ങളെ അതിരൂക്ഷമായി വിമർശിക്കുകയും ദേശീയതലത്തിൽ INDIA മുന്നണിക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ജൂൺ 9 ന് വൈകീട്ട് നടന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ സമ്പൂർണ തത്സമയ ദൃശ്യങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. 

കേരള മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്ന് ഇതിൽനിന്നും സ്ഥിരീകരിക്കാം.

∙ വസ്തുത

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായും മോദിയുടെ വിജയത്തിൽ ആശംസ നേർന്നതായും വാർത്താ കാർഡിന്റെ രൂപത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വാജ്യമാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

English Summary :The campaign that Chief Minister Pinarayi Vijayan participated in the swearing-in ceremony of the Modi government is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com