ADVERTISEMENT

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങള്‍  ഏതു തരത്തില്‍ പ്രതിരോധിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശനങ്ങൾ ഉന്നയിച്ചത്. ഇപ്പോൾ പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ എം.വി.ജയരാജന്‌റെ പ്രതികരണം എന്ന അവകാശവാദത്തോടെ ഒരു വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നും അന്‍വറിനു പിന്നില്‍ ജിഹാദികളാണെന്നും എം.വി.ജയരാജന്‍ പറഞ്ഞതായാണ് പ്രചാരണം. വാസ്തവമറിയാം. 

∙ അന്വേഷണം

സ്വന്തം മുന്നണിയിലെ ഒരു MLA വിളിച്ച് പറഞ്ഞ പച്ചയായ സത്യങ്ങൾ സഹിക്കാൻ കഴിയാതെ അസ്വസ്ഥരാവുകയാണ് CPM നേതാക്കൾ...

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തോടെ സകല നീർക്കോലികളും മാളത്തിൽ നിന്ന് പുറത്തിറങ്ങിയിരിക്കുന്നു....ആഭ്യന്തരം പൂർണമായും ഒരു കൂട്ടം സംഘികളും കൊടും ക്രിമിനലുകളും മയക്കുമരുന്ന് സ്വർണ്ണക്കടത്ത് ലോബികളും കയ്യടക്കിവെച്ചത് തെളിവുകൾ സഹിതം പുറത്ത് പറഞ്ഞത് പി.വി.അൻവർ എന്ന ഇടതുപക്ഷ MLAയാണ്. CPMന്രെയും സർക്കാരിന്റെയും കൊള്ളരുതായ്മകളെ വിമർശിച്ചാൽ വിമർശിക്കുന്നവൻ മുസ്‌ലിം നാമധാരിയാണങ്കിൽ അവനെ മൂരി ,ജിഹാദി, തീവ്രവാദി, സുഡാപ്പി, മൗദൂദി എന്നീ പേരുകൾ വിളിച്ച് അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു...പാർട്ടി മെമ്പർമാർക്ക് പോലും അക്കാര്യത്തിൽ രക്ഷ കിട്ടിയിട്ടില്ല...അലനും താഹയും മാവോയിസ്റ്റ് മുദ്രകുത്തപ്പെട്ട് ജയിലിൽ തളച്ചിടപ്പെട്ടതിന്റെ പിന്നിൽ ആരായിരുന്നു?ചായ കുടിക്കാൻ പോയതല്ല എന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്...

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞവർ, ഗയിൽ സമരക്കാർ തീവ്രവാദികളാണെന്ന് പറഞ്ഞവർ പാണക്കാട്ടെ തങ്ങളെ യോഗിയോട് ഉപമിച്ചവർ കോൺഗ്രസ് നേതാക്കൾ പാണക്കാട് വന്നതിനെ വർഗീയവൽക്കരിച്ചവർ, ഹസൻ, കുഞ്ഞാലി, അമീർ എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണം നടത്തിയവർ.. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കി മുസ്‌ലിംകളുടെ പിരടിയിൽ വർഗീയത കെട്ടിവെക്കാൻ ഹീന ശ്രമം നടത്തിയവർ ഇന്നോവ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച് മുസ്‌ലിംകളെ കൊലയാളികളാക്കാൻ നോക്കിയവർ.... ഇപ്പോൾ സ്വന്തം MLA യെപ്പോലും സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ മാത്രം അദ്ദേഹത്തിന്റെ പിന്നിൽ ജിഹാദികളാണെന്ന് പറഞ്ഞ് സംഘികളെപ്പോലും നാണിപ്പിക്കുന്ന വർഗീയത കളിക്കുന്നത് കൊടും ക്രിമിനലുകളെയും വർഗീയ വിഷജീവികളെയും സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

anwar4

എം.വി.ജയരാജന്‍ അന്‍വറിനെതിരെ ഇത്തരം പരാമർശങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങള്‍ നടത്തിയ കീവേഡ് പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. എന്നാല്‍ സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം: എം. വി.ജയരാജന്‍ പരാതി നല്‍കി എന്ന തലക്കെട്ടോടെ വൈറല്‍ പോസ്റ്റുകള്‍ക്കെതിരെ അദ്ദേഹം  കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയ്ക്കും ഡിജിപിക്കും പരാതി നല്‍കിയതായുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.  

 എം.വി. ജയരാജൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം എന്ന രീതിയിൽ തന്റെ പേരിൽ വ്യാജ വാർത്ത ചമച്ചതായി പരാതി നൽകി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പരാതിയിൽ തിങ്കളാഴ്ച കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌ഐ ഷഹീഷ് കെ.കെയുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുന്നത്.വിവിധ മതവിഭാഗങ്ങൾക്കിടയിൽ അനിഷ്ടവും ശത്രുതയും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ലക്ഷ്യത്തോടെ പ്രതിയായ മുനീർ ഹാദി എം.വി. ജയരാജന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി.'അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരുകൂട്ടം ജിഹാദികൾ: എം.വി. ജയരാജൻ' എന്ന തലക്കെട്ടിൽ വ്യാജ വാർത്ത നൽകിയതിനാണ് പരാതിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വൈറൽ കാർഡിൽ 24 ന്യൂസിന്റെ ലോഗോയും കാണാം. ഈ സൂചനയിൽ നിന്ന് അവരുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ ഈ വാര്‍ത്ത ട്വന്റിഫോറിന്റേതല്ല; പ്രചരിക്കുന്നത് വ്യാജം' എന്ന തലക്കെട്ടോടെയുള്ള 24ന്റെ പോസ്റ്റ് ലഭിച്ചു.പോസ്റ്റ് കാണാം 

പി.വി.അന്‍വറിന്റെ ലക്ഷ്യം പിണറായിയെന്ന് എം.വി.ജയരാജന്‍ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമായി.

∙ വസ്തുത

പി.വി.അന്‍വറിന്റെ ലക്ഷ്യം പിണറായിയെന്ന് എം.വി.ജയരാജന്‍ പറഞ്ഞതായുള്ള വൈറല്‍ പ്രചാരണം വ്യാജമാണ്. എം.വി.ജയരാജന്‍ വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

English Summary :The viral claim that MV Jayarajan said that PV Anwar's target is Pinarayi is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com