ADVERTISEMENT

ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടത്തിൽ  ഇന്ത്യയുടെ പരാജയത്തിന്റെ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലാകെ. ഇതിനിടെ സമ്മാനദാനച്ചടങ്ങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ അപമാനിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വാസ്തവമറിയാം.

അന്വേഷണം

സമ്മാനദാനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.കപ്പുമായി നിൽക്കുന്ന പാറ്റ് കമിൻസിന്റെ സമീപത്തു നിന്ന് പ്രധാനമന്ത്രി വേദിക്കു പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിൽ.

കീഫ്രെയ്മുകൾ ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ ഞങ്ങൾ നടത്തിയ തിരച്ചിലിൽ ഇതേ വിഡിയോ നിരവധി പേർ ഷെയർ ചെയ്തതായി കണ്ടെത്തി.

ഇന്നാ നിന്റെ കപ്പ്, വേണമെങ്കിൽ പിടിച്ചോ, മോദിയുടെ പ്രതികാരം എന്നീ തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

വിഡിയോ പരിശോധിച്ചപ്പോൾ തന്നെ മറ്റൊരു വിഡിയോയുടെ ഒരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ വേൾഡ് കപ്പ് സമ്മാനദാന ചടങ്ങിന്റെ മുഴുവൻ ദ‍ൃശ്യങ്ങളടങ്ങിയ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

യഥാർത്ഥ വിഡിയോയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റന് ലോകകപ്പ് സമ്മാനിച്ച് ഹസ്തദാനം നൽകിയ ശേഷം വേദി വിടുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.വേദിയിൽ നിന്നിറങ്ങി മറ്റ് ഓസ്ട്രേലിയൻ ടീമംഗങ്ങളെ അഭിനന്ദിക്കുകയാണ് ദൃശ്യങ്ങളിൽ പ്രധാനമന്ത്രി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഇത് വീക്ഷിക്കുകയാണ് വിഡിയോയിൽ.

Article-2

ഇതിൽ നിന്ന് യഥാർത്ഥ വിഡിയോയിൽ നിന്ന് എഡിറ്റ് ചെയ്ത ചില ഭാഗങ്ങൾ മാത്രമാണ് തെറ്റിദ്ധാരണപരത്തുന്ന രീതിയിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി

വാസ്തവം

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനോട് ലോകകപ്പ് സമ്മാനദാന ചടങ്ങിൽ പ്രധാനമന്ത്രി അപമര്യാദയായി പെരുമാറി എന്ന അവകാശവാദം തെറ്റാണ്. യഥാർത്ഥ വിഡിയോയിൽ നിന്ന് എഡിറ്റ് ചെയ്ത ചില ഭാഗങ്ങൾ മാത്രമാണ് തെറ്റിദ്ധാരണപരത്തുന്ന രീതിയിൽ പ്രചരിക്കുന്നത്.

English Summary : Claims that PM was rude to Australian captain Pat Cummins at World Cup prize giving ceremony false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com