ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രമുഖർ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ ചടങ്ങിന് എത്തുന്ന വിഡിയോയും ഇതൊടൊപ്പം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനിടെ വിഡിയോയുടെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു കൂട്ടം പേർ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ  പ്രചാരണവും തകൃതിയായി നടത്തുന്നുണ്ട്. ചടങ്ങിന് എത്തിയവർക്കുള്ള സുരക്ഷാ പരിശോധന മോഹൻലാലിന് ബാധകമായില്ലെ്നും മമ്മൂട്ടിയെ മാത്രമാണു സുരക്ഷാ പരിശോധനയ്ക്കു വിധേയനാക്കിയതെന്നുമുള്ള അവകാശവാദവുമായി വിദ്വേഷ പരാമർശങ്ങളോടെ ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

. അന്വേഷണം

മമ്മൂട്ടിയുടെ പേര് മുഹമ്മദ് കുട്ടി എന്നായത് കൊണ്ട് മെറ്റൽ ഡിറ്റക്റ്റ്ർ കൊണ്ട് ചെക്ക് ചെയ്തു. മോഹൻലാൽ നായര് ആയത് കൊണ്ട് ചെക്ക് ചെയ്തില്ല എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം.

വൈറൽ വിഡിയോ ഞങ്ങൾ പരിശോധിച്ചപ്പോൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയ  മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ച സുരക്ഷാ കവാടം കടക്കുന്നതും മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക്  വിധേയരാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ വാതിൽ കടന്നെത്തിയ മമ്മൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നുണ്ട്.  തുടർന്ന് സുരക്ഷാ വാതിൽ കടന്നെത്തുന്ന മോഹൻലാലിനെയും ഉദ്യോഗസ്ഥൻ  കടത്തിവിടുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.

വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തതെന്ന് കണ്ടെത്തി. മോഹൻലാൽ ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള  വ്യക്തിയാണെന്നും  അതിനാലാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയതെന്നും, മതവ്യത്യാസങ്ങളുടെ പേരിലാണ് ഇരുവർക്കും വ്യത്യസ്ത പരിശോധന നടത്തിയത് എന്നുമുള്ള കാര്യങ്ങൾ ആരോപിച്ച് വിവിധ അഭിപ്രായങ്ങളോടെയാണ് പലരും വിഡിയോ പങ്കുവെച്ചത്.

വിഡിയോ സൂക്ഷ്മമായി ഞങ്ങൾ പരിശോധിച്ചപ്പോൾ അതിലുള്ള ഒരു വാട്ടർമാർക്ക് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ആ സൂചനയിൽ നിന്ന് തിരഞ്ഞപ്പോൾ സംഭവസ്ഥലത്തു നിന്ന് ലൈവായി വിഡിയോ പകർത്തിയ യഥാർത്ഥ ഉടമയിലേക്കാണ് ഞങ്ങൾ എത്തിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഇതേ വൈറൽ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. വിഡിയോയുടെ വിശദാംശങ്ങൾക്കായി ഞങ്ങൾ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ തന്നെയാണ് ആ വിഡിയോ പകർത്തിയതെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു.

F-1451

മമ്മൂട്ടിയെ മാത്രമല്ല മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി പ്രധാനമായി സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സുരക്ഷാ കവാടം പിന്നിട്ടാണ് അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കേണ്ടത്. സുരക്ഷാ കവാട പരിശോധനയിൽ അസ്വാഭാവികത ഇല്ലെങ്കിൽ എല്ലാവർക്കും അകത്തേക്ക് കടക്കാം. സുരക്ഷാ  കവാടത്തിലെ പരിശോധന കൂടാതെ മെറ്റൽ ഡിറ്റക്ടറുമായി ദേഹ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള എല്ലാ താരങ്ങളെയും സുരക്ഷാ കവാടത്തിലൂടെയും അല്ലാതെയും ഉള്ള പരിശോധനകൾ പൂർത്തീകരിച്ച് തന്നെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന വിഡിയോ പകർത്തിയ വ്യക്തി  സ്ഥിരീകരിച്ചു. സുരക്ഷാകവാടത്തിലെ പരിശോധന കഴിഞ്ഞ് എത്തിയ മമ്മൂട്ടി സ്വയം ദേഹപരിശോധനയ്ക്ക് നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് മുന്നിലായി കടന്നു പോയ നടൻ ജയറാമും ദേഹപരിശോധന പൂർത്തിയാക്കിയാണ് കടന്നുപോയത്. പ്രധാന പരിശോധനയായ സുരക്ഷാ ഗേറ്റിലൂടെ കടന്നു തന്നെയാണ് മോഹൻലാലും എത്തിയത്. 

വൈറൽ വിഡിയോയിലുള്ള സുരക്ഷാ ഗേറ്റ്, മെറ്റൽ ഡിറ്റക്ടർ എന്നിവ  മാത്രമല്ല, ക്ഷേത്രത്തിലേക്ക് കടക്കുന്നതിന് മുൻപ് പരിശോധനകൾ വീണ്ടുമുണ്ടായിരുന്നു. ആദ്യ സുരക്ഷാ കവാടം മാത്രമായിരുന്നു ഇത്. പരിശോധന എല്ലാവർക്കും ഒരേ പോലെ ആയിരുന്നെന്നും പ്രത്യേക പരിഗണന ആർക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള മോഹൻലാലിന് പരിശോധനയിൽ പ്രത്യേക പരിഗണന നൽകിയെന്ന  വാദം സംബന്ധിച്ച വ്യക്തതക്കായി ഞങ്ങൾ ഗുരുവായൂർ പൊലീസ് എസ്എച്ച്ഒയുമായി ബന്ധപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക പദവി ഉള്ളവർക്ക് സുരക്ഷ ഇളവ് എന്തെങ്കിലും നൽകാറുണ്ടോ എന്നാണ് ഞങ്ങൾ അന്വേഷിച്ചത്.  എന്നാൽ ഗുരുവായൂർ പോലെയുള്ള സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതിൽനിന്ന്  വിവാഹത്തിന് എത്തിയ അതിഥികൾക്കെല്ലാം ഒരേ രീതിയിലുള്ള പരിശോധന തന്നെയായിരുന്നു എന്നും ഇത്തരം സന്ദർഭങ്ങളിൽ മതമോ ജാതിയോ, പദവികളോ പരിഗണിക്കില്ലെന്നും അനാവശ്യമായ വിദ്വേഷ വ്യാഖ്യാനങ്ങൾ നൽകി വിഡിയോ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമായി.

∙ വാസ്തവം

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിന് എത്തിയവർക്കുള്ള സുരക്ഷാപരിശോധന മോഹൻലാലിന് മാത്രം ബാധകമല്ലെന്നും മമ്മൂട്ടിയെ മാത്രമാണ് സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതെന്നുമുള്ള അവകാശവാദവുമായി വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന പോസ്റ്റ് അടിസ്ഥാനരഹിതമാണ്.

English Summary: The post circulating with communal references claiming that Mammootty was the only one subjected to security checks in Guruvayoor is baseless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com