ADVERTISEMENT

തമിഴ്‌നാട്ടിൽ ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്ക്  ഗർഭനിരോധന ഗുളികകൾ കലർത്തിയ ബിരിയാണി വിതരണം ചെയ്യുന്നെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തമിഴ്നാട്ടിൽ വ്യാപകമായി പ്രചരിക്കുന്നതായി ഞങ്ങളുടെ വാട്‌സാപ് ഹെൽപ്‌ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചു. 

#കോയമ്പത്തൂരിൽ #ഹിന്ദുക്കൾക്ക് #ഗർഭനിരോധന ഗുളിക കലർത്തിയ ബിരിയാണി വിൽപനക്ക്... #മുസ്‌ലിംകൾക്ക് മാത്രം ഗുളിക ചേർക്കാതെ ബിരിയാണി വിതരണം. വിൽപന നടത്തിയ മുസ്‌ലിം കടയുടമകളെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ദേശവിരുദ്ധർ തങ്ങളുടെ സമൂഹത്തിലെ ജനസംഖ്യ കൂട്ടാനും ഭൂരിപക്ഷ ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനും പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. അതിനാൽ, ഹിന്ദുക്കൾ ഭക്ഷണം പോലുള്ള അവശ്യ വസ്തുക്കൾക്കായി സ്റ്റോറുകൾ ഉപയോഗിക്കണമെന്നും നമ്മുടെ ഭാവി തലമുറയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഭക്ഷണത്തിന് രുചിയുള്ള വിഷം കഴിക്കരുതെന്നും ഹിന്ദുക്കൾ ബോധവാന്മാരായിരിക്കണം.

ഡോ.ആർ.ആർ.മുരുകേശൻ, രചയിതാവ് ഉദയം ടിവി വാർത്ത 9944448844 / 9944668844 എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

biriyani4

∙ അന്വേഷണം

കീവേഡുകളുടെ തിരയലിൽ ഈ പോസ്റ്റ് 2020 മുതൽ വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഭാഷകളിലായി വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി.

പോസ്റ്റിനൊപ്പം മൂന്ന് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒരു ചിത്രത്തിൽ പൊലീസുകാർക്കൊപ്പം നിൽക്കുന്ന കുറച്ച് ആളുകളും ഒരു ഗുളികയുടെ ചിത്രവും പ്ലേറ്റിൽ ബിരിയാണി വിളമ്പുന്നതിന്റെ ചിത്രവുമാണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങള്‍ Yandex, TinEye എന്നീ ഫാക്ട് ചെക്ക് ടൂളുകളുടെ സഹായത്തോടെ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് തിരയൽ നടത്തിയപ്പോൾ ആദ്യ ചിത്രം ഉൾപ്പെട്ട ബിജ്നോർ പൊലീസിന്റെ ഒരു എക്സ് ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു.

biriyani5

അനധികൃതമായി മദ്രസയിൽ സൂക്ഷിച്ച വൻ ആയുധ ശേഖരവുമായി 6 പേരെ പിടികൂടിയ 2019 ജുലൈ 11ലെ സംഭവമാണ് വൈറൽ ചിത്രം സഹിതം ബിജ്നോർ പൊലീസ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ബിരിയാണിയുമായി ഒരാൾ നിൽക്കുന്ന രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് തിരഞ്ഞപ്പോൾ വേർഡ്പ്രസ്സിലെ ഒരു ഭക്ഷണ ബ്ലോഗായ സ്ട്രീറ്റ് ഫുഡ് നൗവിൽ ഈ ചിത്രം കണ്ടെത്തി . ചിത്രം ലഘുചിത്രമായി ഉപയോഗിച്ചിരിക്കുന്ന ഒരു യുട്യൂബ് വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്. 2016 ജൂൺ 30-നാണ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.മൈലൈവ് - മുസ്‌ലിം സ്റ്റൈൽ എന്ന ചാനലാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ഗുളികകളുടെ ചിത്രം പരിശോധിച്ചപ്പോൾ നിരോധിത ലഹരി മരുന്നുകൾ കൈവശം വച്ചതിന് അച്ഛനും മകനും പൊലീസ് പിടിയിലായ കൊളംബോയിൽ നിന്നുളള വാർത്താ റിപ്പോർട്ടിലെ ലഹരി മരുന്നുകളുടെ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ഇതേ ചിത്രമാണ് വൈറൽ പോസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്ന് വൈറൽ പോസ്റ്റിൽ പരാമർശിക്കുന്ന ബിരിയാണി ജിഹാദ് സംഭവുമായി ബന്ധമില്ലാത്ത വിവിധ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. ബിരിയാണി ജിഹാദിനെക്കുറിച്ചുള്ള കൂടുതൽ കീവേഡ് തിരയലിൽ ഞങ്ങൾക്ക് ലഭിച്ച ഒരു റിപ്പോർട്ടിൽ ബിരിയാണി ജിഹാദിനെക്കുറിച്ച് പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് 9 എക്സ് ഹാൻഡിലുകൾക്കെതിരെ എഫ്‌ഐആർ നടപടി സ്വീകരിച്ചതായുള്ള വിവരങ്ങളാണ് ലഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 465, 505 (1) (ബി), ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000 ലെ സെക്ഷൻ 66, 66 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

∙ വസ്തുത

ബിരിയാണി ജിഹാദ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും തെറ്റാണ്. മറ്റ് വാർത്തകളിൽ നിന്നുള്ള വിവിധ ചിത്രങ്ങളാണ് തെറ്റിദ്ധാരണാപരമായി പ്രചരിപ്പിക്കുന്നത്.

English Summary : Information and pictures circulating with the claim of biryani jihad are false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com