ADVERTISEMENT

കൊൽക്കത്ത ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും രാജ്യവ്യാപകമായി നടന്നിരുന്നു. ഇതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ഡൽഹി നിർഭയ കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത പ്രതി മുഹമ്മദ് അഫ്രോസെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം

∙ അന്വേഷണം

എന്താണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ഇങ്ങിനെയായിപ്പോയത് ? കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണോ നീതിന്യായ സംവിധാനങ്ങൾ? ദില്ലി നിർഭയ കേസിലെ പ്രതിയുടെ ശിക്ഷ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഒരു വിധിയുടെ നീക്കി ബാക്കിയാണ് ചുവടെ:

പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതി ഇവനാണ്, പേര് മുഹമ്മദ് അഫ്രോസ്.. 2012 ൽ ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽവെച്ചു ഒരു നിസ്സഹായയായ പെൺകുട്ടിയെ തന്റെ മറ്റുള്ള 5 കൂട്ടുകാരുടെ കൂടെ കൂടി അതിഭീകരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്നിട്ട് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധം തനിക് “18 വയസ്സ് തികഞ്ഞിട്ടില്ല” എന്നു കാണിച്ചു നിസ്സാരമായി രക്ഷപെട്ട നരഭോജി. ഇവന്റെ കൂട്ടു പ്രതികളായ 5 പേരിൽ ഒരാൾ ജയിലിൽ ആത്മഹത്യ ചെയ്തു. മറ്റുള്ള 4 പ്രതികൾക്ക് ഈ രാജ്യത്തിൻറെ പരമോന്നത കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ഇത്രയും കൊടും ക്രൂരത ചെയ്യുവാൻ പ്രാപ്തി ഉണ്ടായിരുന്ന ഇവനെ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥ പ്രായപൂർത്തി ആയിട്ടില്ല എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈൽ കോടതിയിൽ എത്തിച്ചു. ജുവനൈൽ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വർഷം തടവ് ശിക്ഷ മാത്രം. സുഖവാസം പോലെ അത് തീർത്തു അവൻ രാജാവിനെ പോലെ ഇറങ്ങി പോയി..

ഞാൻ ഇതൊക്കെ ഇവിടെ പറയാൻ കാരണം ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ഈ മൃഗം ഡൽഹിയിൽനിന്ന് മുങ്ങി. ഇപ്പോൾ മറ്റൊരു പേരിൽ മറ്റൊരു മേൽവിലാസത്തിൽ സൗത്ത് ഇന്ത്യയിൽ എവിടെയോ ഒരു ഹോട്ടലിൽ പാചകക്കാരനായിട്ട് അജ്ഞാതനായി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഇപ്പോൾ അവന്റെ കൂടെ ഉള്ളവർക്കോ അവൻ ജോലി ചെയ്യുന്ന ഹോട്ടൽ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാർത്ഥ ചരിത്രം.സൗത്ത് INDIA എന്നു പറയുമ്പോൾ ചില ദേശീയ മാധ്യമങ്ങൾ ഇവൻ നമ്മുടെ കേരളത്തിലാണ് ഇപ്പോൾ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്…അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോൾ ഇവൻ…സൂക്ഷിക്കുക.. ഈ ഫോട്ടോയിൽ ഉള്ള ആൾ നിങ്ങളുടെ ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഉണ്ടാവാനും സാധ്യത ഉണ്ട്..

പരമാവധി ഇവന്റെ ഈ ഫോട്ടോയും മറ്റു വിവരങ്ങളും ഷെയർ ചെയ്യുക. ഇനിയൊരിക്കലും മറ്റൊരു പെൺകുട്ടിക്കും ഇതുപോലോരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം.

2012 ഡിസംബർ 16നാണ് രാജ്യത്തെ നടുക്കിയ അതിക്രൂരമായ നിർഭയ സംഭവം നടന്നത്. താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്ന ഫിസിയോതെറപ്പി വിദ്യാർഥിനിയും സുഹൃത്തും പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി  കയറിയ വാഹനത്തിൽ വച്ചാണ് ആറു പേർ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപൂരിലെ ഫ്ലൈ ഓവറിനു സമീപം ബസിൽ നിന്നു പുറത്തേക്കെറിയുകയായിരുന്നു.  ക്രൂരമായ പീഡനത്തിൽ പെൺകുട്ടിയുടെ വൻകുടൽ, ഗർഭപാത്രം എന്നിവയ്‌ക്കു ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ വിദഗ്‌ധ ചികിൽസയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിർഭയ  ഡിസംബർ 29ന് മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞു. ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 18നും സുഹൃത്ത് അക്ഷയ് ഠാക്കൂറും 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രതിയും സംഭവം നടന്ന് 4 ദിവസത്തിനകവും അറസ്റ്റിലായി‌.

പിന്നീട് മുഖ്യപ്രതി രാംസിംങ് ജയിലിൽ തന്നെ ആത്മഹത്യ ചെയ്യുകയും 7 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും 2020 മാർച്ച് 20ന് തൂക്കിക്കൊല്ലുകയുമായിരുന്നു.

കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത പ്രതിയെക്കുറിച്ച് തിരഞ്ഞപ്പോൾ ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച ഇയാൾ കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. ആനന്ദ് വിഹാർ സംസ്‌ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ചു പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾക്ക് കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായം 17 വയസ്സും ആറുമാസവും എന്ന വിവരമാണ് ലഭിച്ചത്.

കൂടാതെ കൂട്ടമാനഭംഗം നടത്തിയ 6 പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്ന പ്രായപൂർത്തിയാകാത്തയാൾ കുറ്റക്കാരനാണെന്ന് ജൂവനൈൽ ജസ്റ്റിസ് ബോർഡ് 2013 ഓഗസ്റ്റ് 31ന് വിധിച്ചിരുന്നു. പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ ശിക്ഷ പൂർത്തിയാക്കിയ ഇയാളെ 2015 ഡിസംബറിൽ ഒരു എൻജിഒയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇപ്പോൾ ഇയാൾ എവിടെയെന്നത് തികച്ചും രഹസ്യമാണെന്നും ഞങ്ങൾക്കു ലഭിച്ച റിപ്പോർട്ടിൽ  വ്യക്തമാകുന്നുണ്ട്. ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയതും വിവാദമായിരുന്നു.

ഈ റിപ്പോർട്ടുകളിലെവിടെയും തന്നെ പ്രായപൂർത്തിയാകാത്ത ഈ പ്രതിയുടെ പേരോ നിലവിൽ ഇയാൾ എവിടെയാണെന്ന വിവരങ്ങളോ നൽകിയിട്ടില്ല.

വൈറൽ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ചിത്രത്തിലുള്ളത് നിർഭയ കേസിലെ തന്നെ മറ്റൊരു പ്രതിയായ തൂക്കിലേറ്റിയ വിനയ് ശർമയാണെന്ന് വ്യക്തമായി.വൈറൽ ചിത്രമടങ്ങിയ വിവിധ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു .നിർഭയ: മാനസിക സംഘർഷത്തിനു ചികിത്സ വേണമെന്നു പ്രതി വിനയ് ശർമ എന്ന തലക്കെട്ടോടെയാണ് ഈ റിപ്പോർട്ടുകൾ 

കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കാട്ടി നിർഭയക്കേസിലെ പ്രതി വിനയ് ശർമ കോടതിയിൽ എന്നാണ് വൈറൽ ചിത്രമടങ്ങിയ റിപ്പോർട്ടിലുള്ളത്. നിർഭയ കേസിലെ പ്രതിയായിരുന്ന വിനയ് ശർമയുടെ ചിത്രമടങ്ങിയ മറ്റ് റിപ്പോർട്ടുകൾ കാണാം

ലഭ്യമായ വിവരങ്ങളിൽ നിന്ന് ചിത്രത്തിലുള്ളത് നിർഭയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയല്ലെന്ന് വ്യക്തമായി. വൈറൽ ചിത്രത്തിലുള്ളത് നിർഭയ കേസിലെ തന്നെ പ്രതികളിലൊരാളായ തൂക്കിലേറ്റിയ വിനയ് ശർമയാണ്.

വസ്തുത

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് നിർഭയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയല്ല. നിർഭയ കേസിലെ തന്നെ പ്രതികളിലൊരാളായ തൂക്കിലേറ്റിയ വിനയ് ശർമയാണ് വൈറൽ ചിത്രത്തിലുള്ളത്.

English Summary:The picture being circulated is not the minor accused in the Nirbhaya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com