ADVERTISEMENT

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കേരള പൊലീസ്, ഹെൽപ്‌ലൈനും സൗജന്യ യാത്രാപദ്ധതിയും ആരംഭിച്ചതായുള്ള വ്യാപക പ്രചാരണം വാട്‌സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് സന്ദേശം ലഭിച്ചു. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പൊലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക.   അവർ 24x7 മണിക്കൂറും പ്രവർത്തിക്കും.   കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും.   ഇത് സൗജന്യമാണ്.   നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.

നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ.. നൽകുക. അങ്ങനെ പൊലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും. ഇത് ഇന്ത്യ മുഴുവൻ ബാധകമാണ് എന്നാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം.

police4

ഇത്തരത്തിൽ സുപ്രധാനമായ എന്തെങ്കിലും പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിൽ അത് പ്രധാന വാർത്തയായി മാധ്യമങ്ങളിൽ റിപ്പോർട്ടുകളായി വരുമായിരുന്നു. എന്നാൽ കീവേഡുകളുടെ പരിശോധനയിൽ ഇത്തരം വാർത്ത റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല.

എന്നാൽ ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ കേരള പൊലീസ് മീഡിയ സെന്റർ അവരുടെ ഔദ്യോഗിക ഫേയ്‌സ്ബുക് പേജിൽ കഴിഞ്ഞ ദിവസം പങ്കിട്ട ഇതേ സ്ക്രീൻഷോട്ട് അടങ്ങിയ ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്  #statepolicemediacentre #fakenews എന്ന കുറിപ്പിനൊപ്പമാണ് വൈറൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പമുള്ള കാർഡിൽ ഇത്തരമൊരറിയിപ്പ് കേരള പൊലീസ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ഥിരീകരണത്തിനായ് കേരള പൊലീസിലെ ഔദ്യോഗിക വൃത്തങ്ങളുമായി ഞങ്ങൾ സംസാരിച്ചു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും കേരള പൊലീസ് ഇത്തരത്തിലൊരു അറിയിപ്പോ സന്ദേശമോ നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പൊലീസ്, ഹെൽപ്‌ലൈനും സൗജന്യ യാത്രാപദ്ധതിയും പുതിയതായി ആരംഭിച്ചതായുള്ള പ്രചാരണം വ്യാജമാണ്.

English Summary :Police has not issued any such notification or message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com