ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഓടിക്കളിക്കുന്ന ഒരു ആണ്‍കുട്ടിയുടെ വിഡിയോയാണ്  ഇപ്പോൾ വൈറലാകുന്നത്. ക്ഷേത്രത്തിനുള്ളിൽ ഓടിക്കളിക്കുന്ന കുഞ്ഞിനെ ക്ഷേത്രത്തിലിരുന്ന സുരക്ഷാ ജീവനക്കാരന്‍ കണ്ടില്ലെന്നും അവിശ്വസനീയമായ ഈ  വിഡിയോ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞതാണെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദങ്ങൾ. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം

വിശ്വസിച്ചാലും ഇല്ലെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു അത്ഭുതം. ക്ഷേത്രം അടച്ചതിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഒരു കൊച്ച് കുട്ടി കളിക്കുന്നത് കണ്ടു ക്ഷേത്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലൂടെ കടന്നു പോയെങ്കിലും കുട്ടിയെ പോലീസുകാരൻ കണ്ടില്ല ഇത് ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് ക്ഷേത്രം തുറന്നപ്പോൾ കുട്ടിയെ കണ്ടില്ല താങ്കളുടെ കുട്ടിയെ കണ്ടില്ലെന്ന് ആരും പരാതിപ്പെട്ടുമില്ല ബാലന്റെ രൂപത്തിലുള്ള കണ്ണന്റെ ലീലയാണ് ഇതെന്നാണ് ഭക്തരുടെ വിശ്വാസം ജയ് ശ്രീകൃഷ്ണ  ജയ് കൃഷ്ണ  #guruvayoortemple #God #krishna #vairal2024 #vairalpage #trendingpost #loveislove #ShareThisPost #kerala #mallufollowers എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ അത് സിസിടിവി ദൃശ്യമല്ലെന്നും കുട്ടിയുടെ ഒപ്പം നടന്ന് മറ്റൊരാള്‍ ചിത്രീകരിച്ച വിഡിയോയാണെന്നും വ്യക്തമായി. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ കമന്റുകൾ പരിശോധിച്ചപ്പോൾ  വൈറല്‍ വിഡിയോയുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നിരവധി പേർ പങ്കുവച്ചതായി കണ്ടു. ആ സ്ക്രീൻഷോട്ട് കാണാം

guru1

ഗുരുവായൂർ ക്ഷേത്രനടയിൽ പുലർച്ചെ കസവുമുണ്ടുടുത്ത് ഓടിനടക്കുന്ന കുസൃതിക്കുട്ടൻ കഴിഞ്ഞ ദിവസമാണു സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയത്. സംസാരശേഷിയില്ലാതിരുന്ന കണ്ണൻ എന്ന മൂന്നര വയസുകാരന് ഗുരുവായൂരപ്പന്റെ കൃപയാൽ സംസാരശേഷി കിട്ടിയ ശേഷം വഴിപാടായ കൃഷ്ണനാട്ടം നടത്തിയ ശേഷം ക്ഷേത്രനടയിലൂടെ കുസൃതി കാണിച്ചോടുന്നതായിരുന്നു വീഡിയോയിൽ. വിഡിയോ വന്നതു മുതൽ കുട്ടിയെപറ്റി പലരും തിരക്കിയിരുന്നു. ഒടുവിലാണ് കണ്ണനെന്ന ബാലന്റെ ജീവിതം മാറ്റിമറിച്ച ഗുരുവായൂരപ്പന്റെ അനുഗ്രഹവർഷം പുറംലോകം അറിയുന്നത്.

പ്രസാദ കൗണ്ടറിനു സമീപത്തു നിന്ന് കുട്ടിക്കുറുമ്പു കാട്ടി കസവുമുണ്ടുടുത്ത് പടിഞ്ഞാറെ നടയിലൂടെ രാത്രിയിൽ നടന്നു നീങ്ങുന്നതാണ് വിഡിയോ. കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് – ബ്യൂല ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണൻ. ഇവർ ദുബായിലാണ് താമസം. അവിടെ ഷിപ്പിങ് കമ്പനി മാനേജരാണ് ജ്യൂമിഷ്. ക്ലിനിക്കൽ ഫാർമസിസ്റ്റാണ് ബ്യൂല. കണ്ണനു സംസാരശേഷിയില്ലായിരുന്നു. നിരവധി വിദഗ്ധ ഡോക്ടർമാരെ സമീപിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് എല്ലാവരും വിധിയെഴുതി.

രോഗശാന്തിക്കായി ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം നടത്താൻ കണ്ണന്റെ അമ്മ ബ്യൂല ആലോചിക്കുന്നത് ഏകദേശം പത്തു മാസത്തോളം മുൻപാണ്. തുടർന്ന് ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനായ പ്രശാന്തുമായി ബന്ധപ്പെട്ടു. തീർച്ചയായും രോഗശാന്തി ലഭിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ കൃഷ്ണനാട്ടം ഓൺലൈൻ ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടിലെത്തുമ്പോൾ കൃഷ്ണനാട്ടം വഴിപാട് നടത്താമെന്ന് മനമുരുകി പ്രാർത്ഥിച്ച കുടുംബത്തിന്റെ പ്രാർത്ഥനയിൽ ഫലമുണ്ടായി. കൃത്യം മൂന്നാമത്തെയാഴ്‌ച കണ്ണൻ  അമ്മേ  എന്ന് വിളിച്ചുവെന്നാണ് കുടുംബം പറയുന്നത്.

പൊന്നോമന മകനു സംസാരശേഷി തന്ന ഭഗവാനെ നേരിൽ കണ്ടു നന്ദി പറഞ്ഞു കൺകുളിർക്കെ കണ്ടു തൊഴാനും കൃഷ്ണനാട്ടം വഴിപാടു നടത്താനുമായാണ് കണ്ണനുമൊത്ത് കുടുംബം മാർച്ച് അവസാനം ഗുരുവായൂരിലെത്തുന്നത്. കാളിയമർദ്ദനം കഥ കൃഷ്ണനാട്ടം നടത്തിയ ശേഷം പുലർച്ചെ രണ്ടു മണിയോടെ ആളൊഴിഞ്ഞ സമയത്ത് കണ്ണൻ സാക്ഷാൽ ഉണ്ണിക്കണ്ണന്റെ നടയിലൂടെ കുസൃതി കാട്ടി ഓടിനടക്കുന്നത് ക്യാമറയിൽ പകർത്തിയത് അച്ഛൻ ജ്യൂമിഷാണ്. വിഡിയോ കണ്ടവർക്കെല്ലാം സാക്ഷാൽ ഉണ്ണിക്കണ്ണനെ നേരിട്ട് കണ്ട പ്രതീതിയുണർത്തി. ദുബായിൽ നഴ്സറിയിൽ കൂട്ടുകാരോടൊപ്പം കളിച്ചും പാട്ടുപാടിയും രസിച്ചു നടക്കുകയാണ് കണ്ണൻ എന്നാണ് ഈ വാർത്താ റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈനിലും ഇതേ വാർത്ത അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറൽ വിഡിയോയിലെ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തിരഞ്ഞപ്പോൾ കുട്ടിയുടെ പേരിലുള്ള  സമൂഹമാധ്യമ പേജിലും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴുള്ള ഇതേ വിഡിയോയും മറ്റ് വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഈ വിഡിയോകൾ പങ്ക്‌വച്ചിട്ടുണ്ട്.

കുഞ്ഞിന്റെ വിഡിയോ സംബന്ധിച്ച വാർത്താ റിപ്പോര്‍ട്ടുകളും ലഭിച്ചു. വൈറൽ ആയ കണ്ണനെ ദുബായിൽവെച്ചു Kaushik Menon നേരിൽ കണ്ടപ്പോൾ എന്ന തലക്കെട്ടോടെ മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളിലുണ്ട്. 

കൂടാതെ Krishnanattam at Guruvayur on a roll as boy’s ‘miracle’ clip goes viral എന്ന തലക്കെട്ടോടെ വിഡിയോ വൈറലായതിനു ശേഷം ഗുരുവായൂരില്‍ കൃഷ്ണനാട്ടം വഴിപാടിന് ബുക്കിങ് കൂടിയതായി ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നൽകിയ വാർത്ത കാണാം.

ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളില്‍ നിന്ന് വൈറൽ വിഡിയോ രണ്ട് വർഷങ്ങൾക്കു മുൻപ്  മാതാപിതാക്കൾക്കൊപ്പം ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വാഗ്മിന്‍ ജെബി ഇവ്യാവന്‍ എന്ന കുട്ടിയുടേതാണെന്ന് വ്യക്തമായി.  

∙ വസ്തുത

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സിസിടിയില്‍ പതിഞ്ഞ അദ്ഭുത ദൃശ്യമെന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വിഡിയോ രണ്ട് വർഷങ്ങൾക്കു മുൻപ്  മാതാപിതാക്കൾക്കൊപ്പം ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വാഗ്മിന്‍ ജെബി ഇവ്യാവന്‍ എന്ന കുട്ടിയുടേതാണ്.

English Summary: The viral video belongs to a boy named Wagmin Jeby Ivyavan, who visited the temple in Guruvayur with his parents two years ago - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com