ADVERTISEMENT

ബംഗ്ലദേശിൽ ഹിന്ദു സ്ത്രീകളെ ബുർഖ ധരിക്കാത്തതിന് റോഡിൽ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയുള്ള ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാൾ വടിയുമായി സ്ത്രീകളെ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

ഇസ്‌ലാമിക മതഭ്രാന്തന്മാർ ഭരണം പിടിച്ചെടുത്ത ബംഗ്ലദേശിലെ ഒരു നഗരത്തിൽ നിന്നുള്ള ദയനീയമായ കാഴ്ച.ബുർഖ ഇടാതെ നടന്ന ഹിന്ദു സ്ത്രീകളെ ഒരു മതഭ്രാന്തൻ നഗരത്തിലൂടെ ഓടിച്ചിട്ട് തല്ലുകയാണ്. ആരും തന്നെ എതിർക്കുന്നില്ല .ആ പെൺകുട്ടിയോട് ഇത്രയൊക്കെ ചെയ്തിട്ടും കൂടി നിന്ന ഒരാൾ പോലും ഈ ജിഹാദിക്കെതിരെ പ്രതികരിക്കുന്നില്ല!!!. ജിഹാദികൾ ഭൂരിപക്ഷം ആയിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലും സമീപഭാവിയിൽ ഇതൊക്കെ പ്രതീക്ഷിക്കാം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

 റിവേഴ്സ് ഇമേജ് സെർച്ചിൽ വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കി  പരിശോധിച്ചപ്പോൾ ഇതേ വിഡിയോ ചില ഫേയ്‌സ്ബുക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ബംഗ്ല ഭാഷയിലുള്ള വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പുകൾ പരിഭാഷപ്പെടുത്തിയപ്പോൾ അവസാനം വരെ ദയവായി അഭിപ്രായം പറയരുത്. ഈ വസ്ത്രം ധരിച്ച സ്ത്രീയാണ് അവരുടെ പ്രധാന ഉടമ. കണ്ടാൽ കൊല്ലുക. അത് നിങ്ങളുടെ മതപരമായ ഉത്തരവാദിത്തമാണ്. ആർമി പോലീസ് ഞങ്ങളുടെ പിന്തുണയിലാണ്. അവസാനം കാണുന്നത് വരെ അഭിപ്രായം പറയരുത്. ദയവായി എന്നെ തെറ്റിദ്ധരിക്കരുത്. വിഡിയോ പരമാവധി ഷെയർ ചെയ്യുക. മിന്നൽ വേഗത്തിൽ ഷെയർ ചെയ്യുക, അതിലൂടെ എല്ലാവർക്കും ജാഗ്രതാനിർദ്ദേശം ലഭിക്കും. ശ്യാമോളി സ്ക്വയർ. എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. പ്രോത്സാഹിപ്പിക്കുക പൗരസമൂഹം എന്റെ പിന്നിലുണ്ട്. അവരുടെ മുഖത്ത് ചോക്ക് പുരട്ടുക എന്നാണെന്ന് വ്യക്തമായി. മറ്റ് ചില വിഡിയോകൾ കൂടി പരിശോധിച്ചപ്പോൾ ലൈംഗിക തൊഴിലാളികളെ പുറത്താക്കാനുള്ള പ്രചാരണം എന്നാണ് ബംഗ്ല ഭാഷയിൽ എഴുതിയിരിക്കുന്നതെന്ന് ബോധ്യമായി.

കൂടാതെ വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ ഇസ്‌ലാമിക് മീഡിയ ടിവി എന്ന വാട്ടർമാർക്ക് വിഡിയോയിൽ കണ്ടെത്തി. ഈ സൂചനയുപയോഗിച്ച് പരിശോധിച്ചപ്പോൾ 2024 ആഗസ്റ്റ് 30ന്  ഇസ്‌ലാമിക് മീഡിയ ടിവിയുടെ സമൂഹമാധ്യമ പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വിഡിയോ കാണാം

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ Dhaka Tribune എന്ന മാധ്യമത്തിൽ  2024 സെപ്റ്റംബർ 01ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.'Sex workers targeted in attacks across Dhaka'എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്.

ധാക്കയിലെ ഫ്ലോട്ടിങ് ലൈംഗികത്തൊഴിലാളികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പ്രദേശങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ ആക്രമിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. യുവാക്കൾ ലൈംഗികത്തൊഴിലാളികളെ തെരുവിൽ തല്ലുന്നതാണ് വിഡിയോകളിലുള്ളത്. എച്ച്.എം.റസൽ സുൽത്താൻ എന്നയാളാണ് വിഡിയോയിൽ സ്ത്രീകളെ തല്ലുന്നത്. തലസ്ഥാനത്തെ ശ്യാമോളി സ്‌ക്വയർ ഷോപ്പിംങ് മാളിന് സമീപമാണ് സംഭവം നടന്നത്.

ആഗസ്റ്റ് 27 മുതൽ സ്ത്രീകൾ ഈ രീതിയിൽ ആവർത്തിച്ച് ആക്രമിക്കപ്പെട്ടതായി ഫ്ളോട്ടിങ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു സംഘടനയായ കല്ല്യാൺമയി നാരി സംഘ് റിപ്പോർട്ട് ചെയ്തു. ഈ സംഭവങ്ങളിൽ കുറഞ്ഞത് 60 സ്ത്രീ ലൈംഗികത്തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. കല്ല്യാൺമയി നാരി സംഘയുടെ കണക്കനുസരിച്ച്, ധാക്കയിൽ നിലവിൽ 10,000 ഫ്ലോട്ടിങ് ലൈംഗികത്തൊഴിലാളികളാണുള്ളതെന്നാണ് റിപ്പോർട്ടിലെ വിവരങ്ങളിൽ നിന്ന് വ്യക്തമായത്.‌ എച്ച്എം റാസൽ സുൽത്താൻ എന്ന പേരിലുള്ള ഫേയ്‌സ്ബുക് അക്കൗണ്ടും  ലഭ്യമായി.  ലൈംഗിക തൊഴിലിനെതിരായി ഇയാൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു വിഡിയോയാണിത്. ഇത്തരത്തിൽ നിരവധി വിഡിയോകൾ ഇയാളുടെ പേജിൽ കാണാം.

ഇയാൾ വിഡിയോയിൽ മർദ്ദിച്ച സ്ത്രീയുടെ പേര് ഷാഹിദ എന്നാണെന്ന് മറ്റൊരു റിപ്പോർട്ടിലും പറയുന്നുണ്ട്.താൻ ലൈംഗിക തൊഴിലാളിയല്ലെന്നും ഇവരെ ബോധവൽക്കരിക്കാൻ ഒരു എൻജിഒയുടെ ഭാഗമായി ഇത്തരക്കാർക്ക് കോണ്ടം വിതരണം ചെയ്യാനെത്തിയതാണെന്നും  മർദ്ദിച്ചയാളോട് പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെയാണ് തന്നെ ക്രൂരമായി അയാൾ മർദ്ദിച്ചതെന്നും ഷാഹിദ എന്ന സ്ത്രീ ഈ വാർത്തയിൽ പറയുന്നു.

ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീകളെ മർദ്ദിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ റസൽ സുൽത്താൻ എന്നയാൾ ബംഗ്ലദേശിൽ ലൈംഗിക തൊഴിലാളികളെ മർദ്ദിക്കുന്ന ദൃശ്യമാണെന്ന് വ്യക്തമായി.

∙ വസ്തുത

വൈറൽ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീകളെ മർദ്ദിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ റസൽ സുൽത്താൻ എന്നയാൾ ബംഗ്ലദേശിൽ ലൈംഗിക തൊഴിലാളികളെ മർദ്ദിക്കുന്ന ദൃശ്യമാണ്.

English Summary :A video circulating claiming that non-burqa Hindu women are beaten is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com