ADVERTISEMENT

‘ഗുഡ്ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന ഒരു സന്ദേശം വിവിധ സമൂഹമാധ്യമ പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രമുഖരടക്കം നിരവധി ഉപയോക്താക്കൾ ഇത്തരത്തിലൊരു പോസ്റ്റ് ഷെയർ ചെയ്തതായാണ് വിവരങ്ങൾ. വ്യക്തിഗത ഡാറ്റ, പ്രൊഫൈൽ വിവരങ്ങൾ അഥവാ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ മെറ്റയ്ക്ക് അനുമതിയില്ലെന്നാണ് ഈ സന്ദേശം പോസ്റ്റ് ചെയ്യുന്നതിലൂടെ നമ്മൾ വ്യക്തമാക്കുന്നതെന്നാണ് പേര് വ്യക്തമാക്കാത്ത ഒരു അഭിഭാഷകനെ ഉദ്ധരിച്ചുള്ള പോസ്റ്റുകൾ. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . വാസ്തവമറിയാം.

∙ അന്വേഷണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആവശ്യങ്ങൾക്കായി മെറ്റ ഉപയോഗിക്കുന്നതിൽ നിന്ന് നമ്മുടെ ഡാറ്റ സംരക്ഷിക്കാൻ ഈ സന്ദേശം നൽകേണ്ടതുണ്ടെന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്. പോസ്റ്റ് കാണാം

കീവേഡ് പരിശോധനയിൽ ഇത്തരമൊരു നോട്ടിസ് നിയമപരമല്ലെന്നും ഔദ്യോഗികമല്ലെന്നും വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. 

എഐ പരിശീലനത്തിന് ഫെ‌യ്‌സ്ബുക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉപയോഗിക്കാനുള്ള പദ്ധതികൾക്ക് വിമർശനം എന്ന തലക്കെട്ടോടെ 2024 ജൂൺ 4ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. 

മാതൃ കമ്പനിയായ മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ പരിശീലിപ്പിക്കാൻ ഫെ‌യ‌്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആളുകളുടെ പൊതു പോസ്റ്റുകളും ചിത്രങ്ങളും ഉപയോഗിക്കാനുള്ള പദ്ധതികൾക്ക് വ്യാപക വിമർശനം എന്നാണ് ഈ റിപ്പോർട്ടിൽ. 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾ Facebook, Instagram എന്നിവയിൽ പൊതുവായി(പബ്ലിക്) പങ്കിട്ട പോസ്റ്റുകൾ, ചിത്രങ്ങൾ, ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ, കമന്റുകൾ, സ്റ്റോറികൾ എന്നിവ ഉൾപ്പെടുന്നു, എന്നാൽ സ്വകാര്യ സന്ദേശങ്ങളല്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

26 June മുതൽ പ്രാബല്യത്തിൽ വന്ന മെറ്റയുടെ പ്രൈവസി പോളിസി  നയങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിലെവിടെയും തന്നെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുമെന്ന് പറയുന്നില്ല.

ഞങ്ങൾ മെറ്റയുടെ സ്വകാര്യതാ നയം പരിശോധിച്ചപ്പോൾ, ഈ നയത്തിൽ മെറ്റ ഉൽപ്പന്നങ്ങൾക്കായി സൈൻ അപ്പ് ചെയ്‌ത് നിങ്ങളുടെ ഇ–മെയിൽ വിലാസമോ ഫോൺ നമ്പറോ പോലുള്ള ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുമ്പോൾ നിങ്ങൾ മെറ്റയ്ക്കു നൽകുന്ന വിവരങ്ങൾ, മെറ്റയുടെ ഉൽപ്പന്നങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുന്നത് തുടങ്ങിയവ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നു പറയുന്നില്ല. ഇതിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും, നിങ്ങളുടെ പോസ്റ്റുകളും ഫോട്ടോകളും നിങ്ങൾ മറ്റുള്ളവർക്കായി അയക്കുന്ന സന്ദേശങ്ങളും ഉൾപ്പെടുന്നു. ഉപയോക്താക്കൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ ഉപയോഗിക്കുന്നുവെങ്കിൽ, ഉപയോക്താക്കൾ അവലോകനത്തിനായി മെറ്റയ്ക്ക് അവ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ മെറ്റയ്ക്ക് ആ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളോ ഫോളോവേഴ്സോ ആരാണ്, മെറ്റ ഉൽപ്പന്നങ്ങളിൽ അവർ എന്താണ് ചെയ്യുന്നത്, നിങ്ങൾ മെറ്റയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ഫോൺ, കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ, അത് ഏത് തരത്തിലുള്ളതാണ്, മെറ്റ ആപ്പിന്റെ ഏതു പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങൾ, മെറ്റയുടെ ഉൽപ്പന്നങ്ങൾക്ക് അകത്തും പുറത്തും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ. ഇതിൽ നിങ്ങൾ സന്ദർശിക്കുന്ന മറ്റ് വെബ്‌സൈറ്റുകൾ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ ഗെയിമുകൾ തുടങ്ങിയവ ഉൾപ്പെട്ടേക്കാം എന്നാണ് പറയുന്നത്.

ഇക്കാര്യത്തിൽ മെറ്റയുടെ ഔദ്യോഗിക വിശദീകരണങ്ങൾ എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ എന്നാണ് പിന്നീട് ഞങ്ങൾ പരിശോധിച്ചത്. സന്ദേശം പോസ്റ്റുചെയ്യുന്നത് ഒരു ഉപയോക്താവിന്റെയും സ്വകാര്യതാ ക്രമീകരണങ്ങളെ ബാധിക്കില്ലെന്ന് ബിബിസിയോട് മെറ്റ സ്ഥിരീകരിച്ചതായി അവർ വ്യക്തമാക്കിയ റിപ്പോർട്ടും  ലഭ്യമായി.

“ഈ സന്ദേശം പങ്കിടുന്നത് ഉപയോക്താവിന്റെ എതിർപ്പിന്റെ സാധുവായ രൂപമായി കണക്കാക്കില്ലെന്ന്” ഒരു മെറ്റ വക്താവ് പറഞ്ഞതായും ബിബിസി വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ‘ഗുഡ്ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന സന്ദേശം തെറ്റിധാരണ വളർത്തുന്നതിനായി പ്രചരിപ്പിക്കുന്ന വെറുമൊരു കോപ്പി പേസ്റ്റ് പോസ്റ്റ് മാത്രമാണെന്നാണ് പല രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

∙ വസ്തുത 

‘ഗുഡ്ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന വൈറൽ പോസ്റ്റ് വ്യാജമാണ്. 

English Summary: Message falsely claiming whoever shares it can legally bar Meta from sharing their data and photos is misleading - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com