ADVERTISEMENT

മുസ്‌ലിംകൾ ക്രൈസ്‍തവ സഭയെ നിയന്ത്രിക്കുന്നതിന്‍റെ തെളിവായി  എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ ഉസ്‌താദിന്‍റെ ക്ലാസ് കേൾക്കുന്നു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം

∙ അന്വേഷണം

ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.

ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ്  കാണാം.

സ്വന്തം മകൻ ഒരു പുരോഹിതൻ ആയി കാണാൻ ആലുവ മംഗലപ്പുഴ സെമിനാരിയിൽ അയച്ചു പഠിപ്പിക്കുന്ന ക്രിസ്ത്യൻ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് :നാളെ നിങ്ങളുടെ മകൻ പുരോഹിതൻ ആയില്ല എങ്കിലും ഒരു മദ്രസ ഉസ്‌താദ് ആയാൽ ഞെട്ടരുത് ഇടയ വേഷം കെട്ടിയ ചെന്നായ്ക്കൾ കത്തോലിക്കാ സഭയുടെ സെമിനാരികളുടെ നിയന്ത്രണം വരെ ഏറ്റെടുത്തിരിക്കുന്നു. എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ ചെന്ന് ഉസ്‌താദിന്റെ ക്ലാസ്സ് കേൾക്കുന്ന ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലെഴുതിയിരിക്കുന്നത്. 

വൈറല്‍ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ  ഫൈസൽ ആലുവ എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിൽ എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ സൗഹൃദത്തിന്റെ നിമിഷങ്ങൾ,ആലുവ മംഗലപുഴ സെമിനാരിയിലെ 60 തിയോളജി വിദ്യാ‍ർഥികൾ ഗ്രാൻഡ് മസ്‌ജിദ് സന്ദർശിച്ചു എന്ന തലക്കെട്ടോടെ സമാന ചിത്രം പങ്കുവച്ചതായി കണ്ടെത്തി. ഫൈസൽ ആലുവയുടെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ എറണാകുളം ഗ്രാന്‍ഡ് മസ്‌ജിദ് ഇമാം ഫൈസല്‍ അസ്ഹരിയുടേതാണ് ഈ അക്കൗണ്ടെന്ന് വ്യക്തമായി.

സംഭവത്തിന്റെ സ്ഥിരീകരണത്തിനും കൂടുതൽ വിശദാംശങ്ങൾക്കുമായി ചില വൈദികരുമായി ഞങ്ങൾ സംസാരിച്ചു. വൈറൽ പോസ്റ്റിൽ പരാമർശിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. സെമിനാരിയിലെ വിദ്യാർത്ഥികൾ വൈദിക പഠന സിലബസിന്റെ ഭാഗമായി മറ്റ് മതങ്ങളെക്കുറിച്ചും പഠിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇത്തരത്തിൽ മതപുരോഹിതരുമായി സംവദിക്കുന്നതും മറ്റ് മതങ്ങളുടെ ദേവാലയങ്ങൾ സന്ദർശിക്കുന്നതും. പ്രധാനമായും മേജർ സെമിനാരികളിൽ ഫിലോസഫി വിഷയമായി പഠിക്കുന്നവർ ലോക മതങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠനഭാഗവുമായി ബന്ധപ്പെട്ട്   ഇത്തരം സന്ദർശനങ്ങൾ നടത്താറുണ്ട്. ഹിന്ദു ആരാധനാലയങ്ങള്‍, ഗുരുദ്വാര, മസ്‌ജിദ്, സിനഗോഗുകൾ എന്നിവിടങ്ങളെല്ലാം വൈദിക വിദ്യാർഥികൾ സന്ദർശിക്കാറുണ്ട്. എല്ലാ സെമിനാരികളിൽ നിന്നുള്ള വിദ്യാർഥികളും വൈദിക പഠന സിലബസിന്റെ ഭാഗമായി ഇത്തരത്തിൽ സന്ദർശനം നടത്താറുണ്ട്. വൈദികർ മനോരമ ഓൺലൈനോട് പറഞ്ഞു.

കൂടുതൽ തിരയലിൽ വ്യാജ പ്രചരണത്തിനെതിരെ പുരോഹിതനായ ഫാദര്‍ ജോഷി മയ്യാറ്റില്‍ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റും ലഭിച്ചു.ലോകമതങ്ങളെക്കുറിച്ചുള്ള പഠന സിലബസിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഒരു ഹൈന്ദവ ആശ്രമവും ഒരു ഇസ്‍ലാമിക മസ്‌ജിദും സന്ദർശിച്ച് അവരുമായി സംവദിക്കുന്ന പതിവ് സെമിനാരികളിൽ ഉണ്ട്. 1993ൽ ഞങ്ങളുടെ ബാച്ചും അതു ചെയ്തിരുന്നു. 

പക്ഷേ, ഇന്നത്തെ വെറുപ്പ് വ്യാപാരികളുടെ ഈ പ്രചാരണം നോക്കു. ഇതാണ് ഇന്ന് കഥയില്ലാത്തവർക്കിടയിൽ ട്രെൻഡ് ആകുന്നതെന്നാണ് പോസ്റ്റിൽ അദ്ദേഹം വിശദീകരിക്കുന്നത്.

ഇത്തരത്തിൽ ആലുവ മംഗലപ്പുഴ സെമിനാരിയിലെ  വിദ്യാർഥികൾ എറണാകുളം ഗ്രാന്‍ഡ് മസ്‌ജിദ് സന്ദർശിച്ചപ്പോൾ മസ്‌ജിദില്‍ നിന്നെടുത്ത ചിത്രം എറണാകുളം ഗ്രാന്‍ഡ് മസ്‌ജിദിലെ ഇമാം ഫൈസല്‍ അസ്ഹരി സമൂഹമാധ്യമങ്ങളിൽ പങ്കു‌വച്ചിരുന്നു. ഈ ചിത്രമാണ് സാമുദായിക വിദ്വേഷം പരത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് ബോധ്യമായി.

∙ വസ്തുത

വൈദിക പഠന സിലബസിന്റെ ഭാഗമായി  ആലുവ മംഗലപ്പുഴ സെമിനാരിയിലെ  വിദ്യാർഥികൾ എറണാകുളം ഗ്രാന്‍ഡ് മസ്‌ജിദ് സന്ദർശിച്ചപ്പോഴുള്ള ചിത്രമാണ് സാമുദായിക വിദ്വേഷം പരത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്.

English Summary :Seminary Students visited Ernakulam Grand Masjid as part of Vedic Studies Syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com