ADVERTISEMENT

ചൈനീസ് കമ്പനിയായ ലുപ്പോ ഇന്ത്യയിലെ കുട്ടികൾക്കായി കേക്കുകൾക്കുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച നിലയിലുള്ള പലഹാരം പുറത്തിറക്കി എന്ന അവകാശവാദവുമായി ഒരു വിഡിയോ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ വാസ്തവം അറിയാം.

∙ അന്വേഷണം

പുതിയൊരു കേക്ക് വിപണിയിൽ എത്തി. ലുപ്പോ കമ്പനിയുടേതാണത്. അതിനുള്ളിൽ ലഹരി ഗുളികകളുണ്ട്, ഇത് കഴിച്ചാൽ കുട്ടികൾക്ക് പക്ഷാഘാതം ഉറപ്പ്. മാതാപിതാക്കളേ.. ഉപഭോക്താക്കളെ ഉണരൂ. Beware Of This Luppo Cake എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ  പ്രചരിക്കുന്നത്. പോസ്റ്റിൽ പറയുന്ന ലുപ്പോ കേക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ, ഇതേ സന്ദേശം മറ്റ് രാജ്യങ്ങളിലും വൈറലായതായി കണ്ടെത്തി. റിപ്പോർട്ടുകൾ  കാണാം.

വിഡിയോയുടെ കീഫ്രെയ്മുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2019 ഒക്ടോബർ 28ന് ഒരു യുട്യൂബ് ചാനലിൽ അപ്‌ലോഡ്‌ ചെയ്ത വിഡിയോ കണ്ടെത്തി. അന്വേഷണത്തിൽ ലുപ്പോ ബ്രാൻഡിന്റെ ഉടമസ്ഥർ ടർക്കിഷ് ചോക്ലേറ്റ് നിർമ്മാണ കമ്പനിയായ ‘സോളൻ’ ആണെന്ന് വ്യക്തമായി. ‘ലുപ്പോ ചോക്കോ കോക്കനട്ട്’ എന്ന കേക്കാണ് വിഡിയോയിലുള്ളത്. 

ലുപ്പോ ബ്രാൻഡിന്‍റേതായി നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. ടർക്കിഷ് മാധ്യമ കമ്പനിയായ 'ടെയ്റ്റ്' പ്രസിദ്ധീകരിച്ച ലേഖനത്തിൽ കേക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് കേക്കിലേക്ക് ആരോ ഗുളികകൾ തിരുകി വച്ചതാണെന്നും കേക്കിന്റെ പ്രതലത്തിലെ അടയാളങ്ങൾ അത് സൂചിപ്പിക്കുന്നതായും വ്യക്തമാക്കുന്നുണ്ട്.

'ടെയ്റ്റ്' റിപ്പോർട്ടിൽ വിഡിയോയിലുള്ള സംസാരഭാഷ ഇറാഖിലെ കുർദ്ദിസ്ഥാനിൽ ഉപയോഗിക്കുന്ന സൊറാനി എന്ന പ്രാദേശിക ഭാഷയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇറാഖിലാണ് വിഡിയോ ചിത്രീകരിച്ചതെന്നതിന് തെളിവായി റിപ്പോർട്ടിൽ ഇതും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഡിയോയിൽ കാണിച്ചിരിക്കുന്ന ലുപ്പോ കേക്കുകൾ ഇറാഖിൽ മാത്രമാണ് വിൽക്കുന്നത്. വിഡിയോ വൈറലായതോടെ ഇറാഖ് അതിർത്തി പ്രദേശമായ കുർദ്ദിസ്ഥാനിലെ സർക്കാർ ലുപ്പോ കേക്കിൽ ഗുളികകൾ കണ്ടെത്തിയെന്നത് തെറ്റായ വാർത്തയാണെന്നും തിരിമറി നടന്നതാണെന്നും ചൂണ്ടിക്കാട്ടി വിശദീകരണക്കുറിപ്പ്  പുറത്തിറക്കിയിരുന്നു.

സോഷ്യൽ നെറ്റ്‌വർക്കുകളിൽ ചർച്ചയായ കേക്കിൽ മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് കുർദ്ദിസ്ഥാൻ റീജിയനൽ ഗവൺമെന്റ് (കെആർജി) അറിയിച്ചു. ഒരു പൗരൻ കേക്കിൽ നിന്നു രണ്ട് ഗുളികകൾ പുറത്തെടുക്കുന്ന വിഡിയോ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, തുടർന്ന് ഗുളികകൾ പക്ഷാഘാതത്തിനുള്ള ഗുളികയാണെന്ന് പറയുന്നു. ഗുളികകൾ അടങ്ങിയ കേക്കിനെക്കുറിച്ച് എർബിൽ ഹെൽത്ത് പ്രിവൻഷൻ അഫയേഴ്‌സ് ഡയറക്ടറേറ്റ് അന്വേഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേക്കിന്റെ നിരവധി സാംപിളുകൾ മുറിച്ചു പരിശോധിച്ചെങ്കിലും ഗുളികകളൊന്നും കണ്ടെത്തിയില്ലെന്നും എർബിലിലെ ഹെൽത്ത് പ്രിവൻഷൻ അഫയേഴ്‌സ് ഡയറക്ടർ സർഹാങ് ജലാൽ പറഞ്ഞു. 

ഒരു മാസം മുമ്പ്, പ്രതിദിന പരിശോധനകളിൽ കേക്കിന്റെ സാംപിളുകൾ പരീക്ഷിക്കുകയും ഇതിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെന്നും എർബിലിലെ ഹെൽത്ത് പ്രിവൻഷൻ അഫയേഴ്സ് ഡയറക്ടർ പറഞ്ഞു.എന്ന് ഈ അറിയിപ്പിൽ പറയുന്നു. ലുപ്പോ ചോക്കോ കോക്കനട്ട് ഇറാഖിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും മറ്റ് രാജ്യങ്ങളിലേക്ക് ഇത് അയക്കുന്നില്ലെന്നും 2019ൽ സോളൻ കമ്പനിയുടെ വക്താവ് വ്യക്തമാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു. സ്വിസ് കമ്പനിയായ എസ്ജി‌‌എസിനാണ് സോളൻ കമ്പനിയുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരിശോധനാ ചുമതല. കേക്കിൽ ഗുളിക കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ എസ്‌ജിഎസിന്റെ പരിശോധന റിപ്പോർട്ടും സോളൻ പ്രസിദ്ധീകരിച്ചിരുന്നു.

∙ വസ്തുത

വിഡിയോയിൽ കാണിച്ച ലുപ്പോ കേക്കുകൾ ഇന്ത്യയിൽ വിൽക്കുന്നവയല്ല. ലുപ്പോ കേക്കിൽ ലഹരി ഗുളികകൾ ഉണ്ടെന്ന പ്രചാരണം തെറ്റാണ്.

English Summary: The propaganda that Lupo Cake contains addictive pills is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com