ADVERTISEMENT

ഡബ്ലിൻ∙ മുന്നിൽ നിന്നു നയിക്കുക.  അതാണു പ്രധാനമന്ത്രി ലിയോ വരദ്കർ ഇപ്പോൾ അയർലൻഡിനു കാണിച്ചു കൊടുക്കുന്നത് . മെഡിക്കൽ റജിസ്റ്ററിൽ പേരു ചേർത്തു കൊണ്ടു ലോകത്തിനു തന്നെ മാതൃക ആകുകയാണ് വരദ്കർ. മുൻനിര രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. വരദ്കറുടെ യോഗ്യതകള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലത്ത് ആഴ്ചതോറും ഒരു സെഷൻ എന്ന കണക്കിലാണു തൽക്കാലം തീരുമാനം . 

 

തൊഴിലില്‍ ഏര്‍പ്പെടാത്ത എല്ലാ ആരോഗ്യ വിദഗ്ധരും പ്രതിസന്ധി നേരിടാന്‍ മാസ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് എച്ച്എസ്ഇ കഴിഞ്ഞ മാസം അഭ്യർഥിച്ചിരുന്നു. ഏകദേശം 70 ,000 ത്തോളം ആളുകള്‍ അതിനോടു പ്രതികരിച്ചിരുന്നു. വരദ്കറുടെ ഈ തീരുമാനം അവശ്യ മേഖലയിൽ പണിയെടുക്കുന്നവർക്കു പ്രചോദനമാണ്. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ. വരദ്കറുടെ കുടുംബം മുഴുവൻ ആരോഗ്യ മേഖലയിലെ സജീവ പ്രവർത്തകരാണ്.

 

1960 കളിൽ ബ്രിട്ടനിലോട്ടു കുടിയേറിയ ഇന്ത്യൻ ഡോക്ടർ അശോക് വരദ്ക്കർ ബെർക്ക്ഷയറിലെ സ്ലോവിൽ നഴ്സ് ആയി ജോലി ചെയ്ത മിറിയത്തിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. അവർ 1971 യിൽ ബ്രിട്ടനിൽ വിവാഹം കഴിക്കുകയും അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 യിൽ ഡബ്ലിനിൽ ലിയോ വരദ്ക്കർ ജനിക്കുകയും ആയിരുന്നു .

 

ട്രിനിറ്റി കോളജിൽ നിന്ന് 2003 യിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ വരദ്ക്കർ മുംബൈയിൽ പ്രശസ്‌തമായ കെഇഎം ആശുപത്രിയിലാണ് പ്രവർത്തി പരിചയം നേടിയത് . മെഡിസിൻ രണ്ടാം വർഷം പഠിക്കുമ്പോൾ 1999 യിൽ കൗൺസിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കർ 2003ൽ പാർലമെന്റിൽ എത്തുകയും 2017ൽ അയർലൻഡിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു.

 

ഇവിടെ തീരുന്നില്ല കഥ, 2015-ൽ അയർലൻഡിലെ പ്രമുഖ റേഡിയോക്കു കൊടുത്ത അഭിമുഖത്തിൽ താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു .ലോകമെമ്പാടും സമത്വത്തിന്റെയും സംഭാവനയുടെയും പ്രതീകമായാണ് വരദ്ക്കറെ കാണുന്നത് . അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വല്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ (ബ്രെക്സിറ്റും വടക്കെ അതിർത്തിയും ) സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നു എന്ന ഖ്യാതി കൂടി അദ്ദേഹത്തിനുണ്ട് . ഇപ്പോൾ കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ വളരെ അധികം പ്രശംസകൾ അർഹിക്കുന്നു. മുന്നിൽ നിന്നു നയിക്കാൻ ഒരു നായകൻ ഉള്ളത് തന്നെ എല്ലാവർക്കും ഒരു ആത്മവിശ്വാസമാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com