ADVERTISEMENT

ലണ്ടൻ• യുകെയിൽ വർധിച്ച ഇമിഗ്രേഷൻ ഫീസുകളെ ആശങ്കയോടെ നോക്കി കാണുകയാണ് യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാർ. ഫീസുകൾ വർധിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിയ കുടിയേറ്റക്കാരിൽ നിന്നാണ് പ്രതിഷേധം വ്യാപകമായത്. തങ്ങളിൽ ഒരാളെന്ന് കരുതി ഋഷി സുനകിന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള കടന്നു വരവിനെ സ്വാഗതം ചെയ്തവർ ഇപ്പോൾ സുനകിനെ പഴിക്കുകയാണ്. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ ബോർഡർലൈൻ റേസിസ്റ്റ് എന്ന് വരെ വിശേഷിപ്പിച്ചു.

Read also: ബ്ലൂം മാർക്കറ്റ്: ദുബായിൽ പുതിയ ഇൻഡോർ പഴം–പച്ചക്കറി വിപണി ; മിതമായ വിലയിൽ ഫ്രഷ് ഉത്പന്നങ്ങൾ...

യുകെയിൽ എത്തുന്ന കുടിയേറ്റക്കാർക്ക് എൻഎച്ച്എസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (ഐഎച്ച്എസ്) പ്രതിവർഷം 624 പൗണ്ടിൽ നിന്ന് 1,035 പൗണ്ട് ആയാണ് വർധിക്കുന്നത്. നിലവിൽ ഉള്ളതിൽ നിന്നും 66% ആണ് വർധന. കഴിഞ്ഞ അഞ്ച് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 417% ആണ് ഇപ്പോഴത്തെ വർധന. വിദ്യാർത്ഥികൾക്കും 18 വയസിൽ താഴെയുള്ള കുട്ടികൾക്കുമുള്ള ഐഎച്ച്എസ് ഫീസ് പ്രതിവർഷം 470 പൗണ്ടിൽ നിന്ന് 776 പൗണ്ടായാണ് വർധിക്കുക. വർക്ക്, വിസിറ്റ് വിസകൾക്ക് 15% വർധനവാണ് ഉണ്ടായത്.  വൈദഗ്ധ്യമുള്ള തൊഴിലാളി വിസ 625 പൗണ്ടിൽ നിന്ന് 718.75 പൗണ്ടായി ഉയരും.

 

പെർമനന്റ് റെസിഡൻസി (ഐഎൽആർ) അപേക്ഷകൾക്ക് 20% വർധന ഉണ്ടായി. 2,404 പൗണ്ടിൽ നിന്ന് കുറഞ്ഞത് 2,880 പൗണ്ടായി വർധിക്കും. ബ്രിട്ടിഷ് പൗരത്വം നേടുന്നതിനുള്ള അപേക്ഷ ഫീസും 20% ആണ് വർധിച്ചത്. 1,330 ൽ നിന്ന് 1,596 ആയാണ് വർധന ഉണ്ടാവുക. പഠന വിസകൾ, സെറ്റിൽമെന്റ്, വൈഡർ എൻട്രി ക്ലിയറൻസ്, സ്പോൺസർഷിപ്പിന്റെ സർട്ടിഫിക്കറ്റുകൾ, മുൻഗണനാ വിസകൾ എന്നിവയിലും 20% വർധന ഉണ്ടാകും. ബ്രിട്ടനിൽ മുൻപ്‌ കൺസർവേറ്റീവ് പാർട്ടി ഭരിച്ചിരുന്ന സമയത്തൊക്കെ ഇത്തരത്തിൽ ഫീസുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. തെരേസ മേ  പ്രധാനമന്ത്രി ആയിരിക്കെ 2018 ഡിസംബറിൽ വർക്ക്, വിസിറ്റ് വീസകൾക്കുള്ള ഫീസ് ഇരട്ടിയായി വർധിപ്പിച്ചിരുന്നു. തുടർന്ന് 2020 ഡിസംബറിൽ മുതിർന്നവർക്കും കുട്ടികൾക്കും വീസ ഫീസുകൾ വർധിപ്പിച്ചു.

ബ്രിട്ടനിലെ 1.3 ദശലക്ഷത്തോളം വരുന്ന പൊതു സേവന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിസൺ യൂണിയൻ ഋഷി സുനകിന്റെ പ്രഖ്യാപനം കൂടുതൽ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ തൊഴിലാളികൾക്കെതിരെ നിർത്താനും തങ്ങളുടെ കമ്മ്യൂണിറ്റികളെ ഭിന്നിപ്പിക്കാനുമുള്ള നഗ്നമായ ശ്രമമാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് കുടിയേറ്റക്കാരുടെ ക്ഷേമത്തിനായുള്ള ജോയിന്റ് കൗൺസിൽ ആരോപിച്ചു. വിദേശത്ത് നിന്ന് ഫാക്ടറി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് ചെലവ് വർധിക്കുന്നതിനാൽ ഫീസ് വർധന പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന് ഭയപ്പെടുന്നതായാണ് പൊതുവിൽ ഉയർന്നു വന്നിരിക്കുന്ന ആശങ്ക.

യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും കുടിയേറ്റക്കാർ നൽകുന്ന ഫീസ് വർധിപ്പിച്ച് ഡോക്ടർമാരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുമേഖലയിലെ ജീവനക്കാർക്ക് 5 മുതൽ 7% വരെ ശമ്പള വർധന ഭാഗികമായി നൽകുമെന്ന് ഋഷി സുനക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയുള്ള ഇമിഗ്രേഷൻ ഫീസ് വർധന പ്രഖ്യാപനം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് കുടിയേറ്റക്കാർ. ബ്രിട്ടനിലെ ഇപ്പോഴത്തെ വർധിച്ചു വരുന്ന ജീവിത ചെലവാണ് കാരണങ്ങളിൽ ഒന്ന്.

 

English Summary:  Immigrants unable to cover UK visa immigration fees; Indian immigrants also blamed Rishi Sunak ​ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com