ADVERTISEMENT

ലണ്ടൻ∙ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ അഞ്ചു ശതമാനമായിരുന്ന രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായാണ് ഉയർത്തിയത്. ഇന്നലെ രാവിലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒമ്പതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ജനങ്ങൾക്കാകെ പ്രത്യക്ഷത്തിൽ പ്രഹരമാകുന്ന തീരുമാനമെടുത്തത്. രണ്ടുവർഷത്തിനിടയിലെ തുടർച്ചയായ പതിന്നാലാമത്തെ വർധനയാണിത്. 14 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നിലവിലുണ്ടായിരുന്നത്. ഇതാണ് ഇന്ന് വീണ്ടും കാൽശതമാനംകൂടി ഉയർത്തിയത്. 2008 ഏപ്രിൽ മാസത്തിലായിരുന്നു സമാനമായ നിരക്കിൽ പലിശ നിരക്ക് ഉയർന്നത്. 

രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഉദ്ദേശിക്കുന്നതുപോലെ താഴ്ന്നു വരാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായത്. ഒമ്പതംഗ അഡ്വൈസറി കമ്മിറ്റിയിലെ ആറു പേരും കാൽ ശതമാനം പലിശനിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ചു. രണ്ടുപേർ അരശതമാനം ഉയർത്തണമെന്ന് നിർദേശം വച്ചു. വർധന പാടില്ല എന്നായിരുന്നു ഒരാളുടെ നിലപാട്. പലിശനിരക്ക് ഉയർത്തിയ നടപടിയിലൂടെ വർഷാവസാനത്തിൽ പണപ്പെരുപ്പനിരക്ക് അഞ്ചുശതമാനത്തിലേക്ക് താഴ്ത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ തീരുമാനം മോർഗേജുള്ള എല്ലാവരെയും വീടു വാങ്ങാൻ കാത്തിരിക്കുന്നവരെയും ശരിക്കും വലയ്ക്കും. ആറു ശതമാനത്തിൽ താഴെ ഫിക്സഡ് മോർഗേജുകൾ അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഇനിയും ഉയരാൻ ഈ തീരുമാനം കാരണമാകും. രണ്ടുവർഷത്തെ ഫിക്സഡ് മോർഗേജ് നിരക്ക് ആറു ശതമാനത്തിനും മുകളിലായി എന്നതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ വാർത്ത. ഇത് ഇനിയും ഉയരാൻ പരിശനിരക്ക് വർധന വഴിവയ്ക്കും. ഫിക്സഡ് മോർഗേജുകൾ താങ്ങാനാകാതെ വന്നതോടെ പലരും ഇന്ററസ്റ്റ് ഓൺലി മോർഗേജിലേക്ക് മാറുകയാണ്. ട്രാക്കർ മോർഗേജുകളിലേക്കു മാറി, പലിശ കുറയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവക്ക് ഇത് വീണ്ടും പ്രഹരമാകും. ട്രാക്കർ മോർഗേജിന് ഓരോ 0.25 ശതമാനം വർധനയ്ക്കും ആനുപാതികമായി ശരാശരി 50-75 പൌണ്ടിന്റെ വർധനയാണ് തിരിച്ചടവിൽ ഉണ്ടാകുന്നത്. 

English Summary: Bank of England Interest Rate hiked to Highest Level Since 2008

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com