ADVERTISEMENT

ലണ്ടൻ ∙ വീടു വിറ്റും പണയം വച്ചും ഇല്ലാത്ത കാശുണ്ടാക്കി ഏജന്റിനു കൊടുത്ത് ബ്രിട്ടനിലെത്തി ഒരു ജോലിയുമില്ലാതെ പട്ടിണി കിടന്ന് നരകിക്കുന്നവർ നിരവധിയാണ്. യൂട്യൂബർമാരും റിക്രൂട്ടിങ് ഏജന്റുമാരും ബ്രിട്ടനിലും നാട്ടിലുമുള്ള അവരുടെ ദല്ലാൾമാരും ഉൾപ്പെടുന്ന കോക്കസിന്റെ കെണിയിൽപെട്ട് എത്തിയ ഡൊമിസൈൽ കെയർ വീസക്കാരാണ് (വീടുകളിലെത്തി കിടപ്പു രോഗികളെയും മറ്റും ശുശ്രൂഷിക്കുന്നവർ) ഇങ്ങനെ ചതിക്കപ്പെടുന്നവരിൽ ഏറെയും. ഇത്തരമൊരു ചതിയുടെ കഥ ഇരകൾ തന്നെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതു കേട്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളികൾ. 

Also Read: കാറിൽ അവശനിലയിൽ കണ്ടെത്തിയ യുകെ മലയാളി അന്തരിച്ചു; വിട പറഞ്ഞത് പത്തനംതിട്ട കോന്നി സ്വദേശി റെജി ജോൺ

ബ്രിട്ടനിലെ മലയാളികൾക്കിടയിലുള്ള ഏറ്റവും വലിയ സമൂഹ മാധ്യമ ഗ്രൂപ്പായ ‘ഇംഗ്ലണ്ടിലെ അച്ചായന്മാ’രാണ് ഇരകളെ സഹായിച്ചതും പണം തിരികെ വാങ്ങി നൽകിയതും. ഈ ഗ്രൂപ്പും അതിനു നേതൃത്വം നൽകുന്ന റോയി ജോസഫും സമാനമായ പല സന്ദർഭങ്ങളിലും ചതിക്കിരയായവരെ സഹായിച്ചിട്ടുണ്ട്. വിദ്യാർഥി വീസയിലും കെയറർ വീസയിലും ഡൊമിസൈൽ കെയർ വീസയിലുമെത്തി കബളിപ്പിക്കപ്പെട്ട നിരവധി പേർ റോയിയുടെ ഇടപെടലിലൂടെ പണം തിരികെ ലഭിച്ചതിന് നന്ദി പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു.

ബ്രിട്ടനിലെ ആരോഗ്യമേഖലയെക്കുറിച്ചും നഴ്സിങ്, നഴ്സിങ് കെയർ തുടങ്ങിയ രംഗങ്ങളിലെ ജോലിസാധ്യതകളെക്കുറിച്ചും യുട്യൂബിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ശേഷമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിലാക്കുന്നത്. ഇങ്ങനെ ചതിയിൽപെടുന്നവരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കുന്ന ഒരു സംഘമാണ് അശ്വതി എന്ന പെൺകുട്ടിയുടെ കയ്യിൽനിന്ന് 19.5 ലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയത്. 

ഇവർക്ക് നാട്ടിലെ പല അക്കൗണ്ടുകളിലായി 19.5 ലക്ഷം രൂപ നൽകിയ ശേഷം മാർച്ച് 24നാണ് അശ്വതി ബ്രിട്ടനിലെത്തിയത്. ഇതിൽ അമ്പതിനായിരം രൂപ പൗണ്ടാക്കി ബ്രിട്ടനിലെത്തിക്കുന്നതിന്റെ ചെലവായാണത്രേ സംഘം ഈടാക്കിയത്. അശ്വതിക്കു പിന്നാലെ, രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നാട്ടിലാക്കി ഭർത്താവ് വിപിനും ബ്രിട്ടനിലെത്തി. 

 

ഏറെ പ്രതീക്ഷയോടെ ബ്രിട്ടനിലെത്തിയ അശ്വതിക്ക് അഞ്ചുമാസത്തിനിടെ ഇതുവരെ ഒരൊറ്റ ഷിഫ്റ്റ് പോലും നൽകാൻ റിക്രൂട്ട്മെന്റ് നടത്തിയ കമ്പനി തയാറായില്ല. കോൾചെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹെൽത്ത് കെയർ കമ്പനിയാണ് ഇവർക്ക് സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് നൽകിയിരുന്നത്. ഇവിടേക്ക് ഫോൺ വിളിച്ചാലും ഇ-മെയിൽ അയച്ചാലും മറുപടി പോലും ഇല്ലാതായതോടെ ജീവിക്കാൻ നിവൃത്തിയില്ലാതായ അശ്വതിയും ഭർത്താവും ഒടുവിൽ അഭയം തേടി ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഗ്രൂപ്പിനെ സമീപിച്ചു. 

 

ഗ്രൂപ്പ് യുട്യൂബർക്കും സഹായിയായ ഏജന്റിനും പരസ്യമായി മുന്നറിയിപ്പു നൽകിയതോടെ ആദ്യദിവസം തന്നെ 620000 രൂപ തിരികെ നൽകി. ബാക്കി തുകയുടെ ഭൂരിഭാഗവും കഴിഞ്ഞ തിരികെ നൽകി. തന്റെ പേരു വെളിപ്പടുത്തരുത് എന്ന അപേക്ഷയുമായി അച്ചായന്മാരുടെ പിറകെ നടക്കുകയാണ് ഇപ്പോൾ യുട്യൂബറും സംഘവും. എന്നാൽ ഈ തട്ടിപ്പു സംഘത്തെ തുറന്നുകാട്ടണമോ വേണ്ടയോ എന്ന് അംഗങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് ഗ്രൂപ്പ് അ‍ഡ്മിനും മറ്റും പറഞ്ഞു.

 

മാഞ്ചസ്റ്ററിൽ മെയിൽ നഴ്സായ റോയി ജോസഫ് രൂപം നൽകിയ, നിലവിൽ 49,000 അംഗങ്ങളുള്ള ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഫെയ്സ്ബുക് കൂട്ടായ്മ ബ്രിട്ടനിലെത്തി കബളിപ്പിക്കപ്പെട്ടവർക്കായി അടുത്തിടെ നടത്തിയ സാമൂഹിക ഇടപെടലുകൾ നിരവധിയാണ്. നാട്ടിൽ ഇവർ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

 

English Summary: Cheated nurse got money back with the help of 'Englandile Achayans'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com