ADVERTISEMENT

കോഴിക്കോട് ∙ 15 മാസങ്ങൾക്കൊടുവിൽ കോഴിക്കോട്ടുകാരൻ യുവാവ് സൈക്കിൾ ചവിട്ടി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നു തുടങ്ങിയ യാത്ര 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ പിന്നിട്ട് എത്തിയത് ലണ്ടനിലാണ്. കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ ഫായിസ് അഷ്റഫ് അലിയാണ് (37) ലണ്ടൻ വരെ സൈക്കിളിൽ യാത്ര ചെയ്ത് ചരിത്രമെഴുതിയത്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75 –ാം വാർഷികം പ്രമാണിച്ചാണ് ഫായിസ് ലണ്ടന് യാത്ര തുടങ്ങിയത്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് എന്നതായിരുന്നു മുദ്രാവാക്യം. ആരോഗ്യസംരക്ഷണം, ലോകസമാധാനം, സീറോ – കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര ചെയ്തത്.

ടീം എക്കോ വീലേഴ്സിന്റെയും റോട്ടറി ഇന്റർനാഷലിന്റെയും സഹായത്തോടെയാണ് യാത്ര തുടങ്ങിയത്. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലണ്ടനിൽ എത്താനാണ് പദ്ധതിയിട്ടത്. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസ് ലണ്ടനിൽ എത്തിയത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിലെ അംഗമാണ് ഫായിസ് അലി.

യുകെ അതിർത്തിയിൽ ഫായിസിനെ സ്വീകരിക്കാൻ മാതാവ് കെ. പി. ഫൗസിയ എത്തിയിരുന്നു. കുർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അസിസ്റ്റന്റെ പ്രഫസറായ ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലും അടങ്ങുന്ന കുടുംബം ഫായിസിന്റെ സ്വപ്നയാത്രയുടെ ഫിനിഷിങ് പോയിന്റിൽ കാത്തുനിന്നു. വിപ്രോയിൽ ജീവനക്കാരനായിരുന്ന ഫായിസ് തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജിവയ്ക്കുകയായിരുന്നു. പാരിസിൽ ഒളിംപിക്സ് കണ്ടശേഷം ഓഗസ്റ്റ് 15 നാണ് ഫായിസ് നാട്ടിൽ തിരിച്ചെത്തുക.

English Summary:

Faiz Ashraf Ali completed his journey to London on a bicycle from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com