ADVERTISEMENT

ലണ്ടൻ ∙ ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ഏഴാം ദിവസവും ബ്രിട്ടനിൽ തുടരുകയാണ്. പൊലീസ് അതിശക്തമായ നടപടികൾ തുടരുമ്പോഴും അക്രമം പൂർണമായും നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇന്നലെയും ബെൽഫാസ്റ്റിലും പ്ലിമത്തിലും  കുടിയേറ്റക്കാർക്കുനേരെയും അവരുടെ വീടുകൾക്കും കാറുകൾക്കും നേരെയും അക്രമമുണ്ടായി. ബ്രിട്ടനിൽ താമസിക്കുന്നവരും  വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. 

വിദ്യാർഥികൾ ഉൾപ്പെടെയള്ളവർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മലായാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  അക്രമികൾക്കെതിരേ അതിശക്തമായ നടപടി ഉണ്ടാകുമെന്നും ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി അക്രമികളെ ജയിലിൽ അടയ്ക്കുമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ചേർന്ന് അടിയന്തര കോബ്ര കമ്മിറ്റി യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി അതിശക്തമായ നിലപാടുകൾ വ്യക്തമാക്കിയത്. അക്രമികൾക്കെതിരേ ഭീകര വിരുദ്ധ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ സ്റ്റീഫൻ പാർക്കിൻസണും പറഞ്ഞു. സംഘടിത കലാപം സംഘടിപ്പിക്കുന്നവർക്കെതിരെ അതിശക്തമായ വകുപ്പുകൾ ചുമത്തും.  അഞ്ചുവർഷം മുതൽ പത്തുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാകും കലാപകാരികൾക്കെതിരേ ചുമത്തുക. 

ഇതിനിടെ ബെൽഫാസ്റ്റിൽ കലാപകാരികളുടെ അക്രമത്തിനിരയായി മധ്യവയസ്കന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തെ പ്രതിരോധിക്കാനും അടിച്ചമർത്താനും ശ്രമിക്കുന്നതിനിടെ നിരവധി പൊലീസുകാർക്കാണ് പരുക്കേറ്റത്.  രാജ്യത്തെ 120,000 പേരടങ്ങുന്ന പൊലീസ് സേനയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി പൊലീസ് ഫെഡറേഷൻ രംഗത്തെത്തി. 18 മുതൽ 20 മണിക്കൂർ വരെ തുടർച്ചയായി ജോലിചെയ്യുന്നതിനിടെയാണ് പല പൊലീസുകാരും പരുക്കേറ്റ് മടങ്ങേണ്ടിവരുന്നതെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. റോതർഹാമിൽ ഹോളിഡേ ഹോട്ടലിനു നേരെയുണ്ടായ അക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ മാത്രം പരുക്കേറ്റത് 51 പൊലീസുകാർക്കാണ്. ഇന്നും അക്രമസാധ്യതയുള്ള മുപ്പതോളം സംഘടിത പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ നേരിടാനായി ആറായിരത്തോളം പേരടങ്ങുന്ന സേനയെയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. 

ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, സ്റ്റോക്ക് ഓൺ ട്രൻഡ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, ബോൾട്ടൺ, മിഡിൽസ്ബറോ, വേമൗത്ത്, റോതർഹാം, പ്ലിമത്ത്  തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലാണ് ഏഴു ദിവസമായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ  വൻ നഗരങ്ങളിൽ കുടിയേറ്റക്കാർക്ക് ശക്തമായ സ്വാധീനമുള്ളതിനാൽ അക്രമികളുടെ പ്രതിഷേധം ഏതാനും പോക്കറ്റുകളിൽ മാത്രം ഒതുങ്ങി. അക്രമികളെ നേരിടാൻ പലയിടത്തും കുടിയേറ്റക്കാർ  സംയുക്തമായി രംഗത്തിറങ്ങിയതോടെ പല നഗരങ്ങളും മണിക്കൂറുകൾ നീണ്ട സംഘർഷഭൂമിയായി. 

കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന്. (Photo by Peter POWELL / AFP)
കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന്. (Photo by Peter POWELL / AFP)

നിരവധി പേർക്കാണ് അക്രമങ്ങളിൽ പരുക്കേറ്റത്. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പലസ്ഥലങ്ങളിലും മോസ്കുകൾക്കുനേരേ അക്രമികൾ തിരിഞ്ഞതോടെ മോസ്കിന്റെ സംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തിറങ്ങി. മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളും നാസി സല്യൂട്ടുമായാണ് തീവ്ര വലതുപക്ഷക്കാരായ അക്രമികളുടെ അഴിഞ്ഞാട്ടം. പലസ്ഥലങ്ങളിലും അഭയാർഥി ക്യാമ്പുകൾക്കു മുന്നിൽ തടിച്ചുകൂടി അക്രമികൾ മുദ്രാവാക്യം മുഴക്കി. അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലീഷ് ചാനൽ കടന്ന് അഭയാർഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങൾക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം. റോതർഹാമിൽ ഇത്തരത്തിൽ അഭയാർഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്. 

വിവധ സ്ഥലങ്ങളിൽ നിന്നായി അഞ്ഞൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങൾ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും  ആഹ്വാനം ചെയ്തു. വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പലസ്ഥലങ്ങളിലും മോസ്കുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. 

നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലും രാജ്യത്തിന്റെ തെക്കേ അറ്റമായ പ്ലിമത്തിലും മലയാളികൾക്കു നേരെ  ആക്രമണം ഉണ്ടായി. കുടിയേറ്റക്കാർക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടണിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന ആരോഗ്യ പ്രവർത്തകരും  വളരെ റിമോട്ടായ പ്രദേശങ്ങളിൽ ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളുമാണ്  ഏറെ ശ്രദ്ധ പുലർത്തേണ്ടത്. ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമായി ബ്രിട്ടണിലെ ഓരോ ചെറു പട്ടണങ്ങളിലും നൂറുകണക്കിന് മലയാളികളാണുള്ളത്. 

കഴിഞ്ഞദിവസം ലിവർപൂളിനു സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ യുവാവായ അക്രമിയുടെ കുത്തേറ്റ് മൂന്നു പിഞ്ചുകുട്ടികൾ മരിച്ച സംഭവത്തിനു തൊട്ടുപിന്നാലെയാണ് സൗത്ത് പോർട്ടിൽ ഒരു മോസ്കിനു പുറത്ത് തടിച്ചുകൂടി തീവ്രവലതുപക്ഷക്കാരായ ചിലർ ആക്രമണം അഴിച്ചുവിട്ടത്. സൗത്ത്പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമിയാണ് പത്തുവയസിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തിയത് അക്രമം തടയാൻ ശ്രമിച്ച ഡാൻസ് ടീച്ചർക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. പരുക്കേറ്റ ടീച്ചറും അഞ്ചു കുട്ടികളും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. 

സംഭവത്തിൽ പ്രതിയായ യുവാവ് കേവലം 17 വയസ് മാത്രം പ്രായമുള്ള ഒരാളായിരുന്നു. കുടിയേറ്റക്കാരനായ ഈ യുവാവിന് പ്രായപൂർത്തിയാകാതിരുന്നതിനാൽ പേരോ ഫൊട്ടോയൊ പുറത്തുവിടാൻ ആദ്യം പൊലീസ് തയാറായില്ല. ഇതേത്തുടർന്ന് അക്രമി മുസ്‌ലിം സമുദായത്തിൽപെട്ട ആളാണെന്ന് ചിലർ സമൂഹമാധ്യമത്തിൽ നടത്തിയ പ്രചാരണമാണ് അക്രമത്തിന് പ്രചോദനമായത്. ഇതിനിടെ സൗത്ത് പോർട്ടിലെ കലാപം രാജ്യം മുഴുവൻ ആളിപ്പടർന്നു. ഏറെ നാളായി അടക്കിപ്പിടിച്ചിരുന്ന കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാർ നിരത്തിലിറങ്ങി. മോസ്കുകൾക്കുനേരേ അക്രമം അഴിച്ചുവിടാനും വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും തുടങ്ങിയതോടെ പ്രതിഷേധക്കാർക്കുനേരെ പ്രതിരോധവുമായി കുടിയേറ്റക്കാരും പലയിടങ്ങളിലും സംഘടിച്ചു. ഇരുകൂട്ടർക്കുമിടയിൽ സംഘർഷം ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. 

English Summary:

UK Riots; 500 People Were Arrested and High Commission Warns Indians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com