ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്റെ പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. കുടിയേറ്റക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ വംശീയവാദികൾക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങൾ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങൾക്ക് അറുതിവരുത്തി. അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിർദേശിച്ചു. ഇന്നലെ വൈകിട്ട് ചേർന്ന അടിയന്തര കോബ്രാ കമ്മിറ്റി യോഗത്തിനു ശേഷമാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പൊലീസിന് മുന്നറിയിപ്പു നൽകിയത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോബ്ര കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. 

മണിക്കൂറുകൾക്കുള്ളിൽ അക്രമികൾക്ക് ജയിൽശിക്ഷ ഉറപ്പാക്കിയതും പ്രശ്നബാധിത പ്രശേഷങ്ങളിൽ കൃത്യമായി പൊലീസ് സേനയെ വിന്യസിച്ചതുമാണ് ബുധനാഴ്ച വംശീയവാദികൾ ആഹ്വാനം ചെയ്തിരുന്ന വ്യാപകമായ  അക്രമം ഒഴിവാക്കാൻ സഹായിച്ചതെനന് പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിച്ചു.   

അഞ്ഞൂറു പേരെയാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 140 പേർക്കെതിരേ ശക്തമായി വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇരുപത്തഞ്ചോളം പേർക്ക് മൂന്നു ദിവസത്തിനുള്ളിൽ ജയിൽശിക്ഷ ഉറപ്പാക്കി. ഇതു നൽകിയ സന്ദേശമാണ് അക്രമികളെ പിന്തിരിപ്പിച്ച പ്രധാന ഘടകം. ഇതോടൊപ്പം വംശീയവാദികലുടെ കലാപത്തിനെതിരെ സമാധാനപ്രിയരായ ജനങ്ങൾ ഒരുമിച്ചു കൈകോർത്ത് തെരിവിലിറങ്ങുകകൂടി ചെയ്തതോടെ അക്രമികൾ മാളത്തിലൊളിച്ചു. 

പ്രശ്നസാധ്യതയുള്ള 150 സ്ഥലങ്ങളിലാണ് ബുധനാഴ്ച രാത്രി പൊലീസ് ജനങ്ങളുടെ സ്വത്തിനും ജീവനും കാവലൊരുക്കിയത്. 999 എന്ന എമർജൻസി നമ്പരിൽ സഹായം തേടി വരുന്ന ഓരോ കോളിനോടും പതിവില്ലാത്ത ചടുലതയോടെയാണ് പൊലീസ് പ്രതികരിക്കുന്നത്. അക്രമികൾക്കെതിരെ ഭീകരവിരുദ്ധ നിയമം ഉൾപ്പെടെ ചുമത്തി കേസെടുക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

ഒരാഴ്ച മുമ്പ് ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ്  കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടണിലെങ്ങും ആളിപ്പടർന്നത്. പൊലീസ് അതിശക്തമായ നടപടികൾ തുടരുമ്പോഴും അക്രമം പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല ബുധനാഴ്ചവരെ. 

ഈ സാഹചര്യത്തിൽ ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാരും വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.   വിദ്യാർഥികൾ ഉൾപ്പെടെയള്ളവർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മലയാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

English Summary:

Anti-racism protests take place across UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com