ADVERTISEMENT

ബര്‍ലിന്‍ ∙ തുരിംഗിയയിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജർമനി( എഎഫ്ഡി ) വിജയിച്ചതിൽ കുടിയേറ്റക്കാർ ആശങ്കയിൽ. രണ്ട് കിഴക്കൻ ജർമൻ സംസ്ഥാനങ്ങളിൽ 30 ശതമാനത്തിലധികം സീറ്റുകളാണ് പാർട്ടി നേടിയത്. സാക്സോണിയയിലും നിര്‍ണായക മുന്നേറ്റമാണ് കുടിയേറ്റ വിരുദ്ധ പാര്‍ട്ടി നേടിയത്. എഎഫ്ഡിയുടെ വര്‍ധിച്ചു വരുന്ന ജനപിന്തുണ ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാരിൽ ആശങ്കയുണർത്തുന്നു.

1945 ന് ശേഷം ജർമൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ തീവ്ര വലതുപക്ഷ പാർട്ടിയാണ് എഎഫ്ഡി.  ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന് കൂടുതല്‍ വേരോട്ടമുള്ളത്. കിഴക്കന്‍ നഗരങ്ങളിൽ ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബുര്‍ഗ് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളെക്കാള്‍ ജീവിതച്ചെലവ് കുറവാണ്. മാത്രമല്ല, നിരവധി യൂണിവേഴ്സിറ്റികളുടെ സാന്നിധ്യവും കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. നിലവില്‍ തുരിംഗിയയിലെ യേനയിലെ ഫ്രീഡ്രിഷ് ഷില്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുണ്ട്. മാത്രമല്ല നഴ്സിങ് മേഖലയിലും മറ്റു മേഖലയിലും തൊഴില്‍തേടി കുടിയേറിയ മലയാളികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.

2.1 മില്യന്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് തുരിംഗിയ. 2023ലെ കണക്കനുസരിച്ച് ഇവിടെ 176,500 വിദേശികളാണ് താമസിച്ചിരുന്നത്. അതായത്, ജനസംഖ്യയുടെ 8.3 ശതമാനം കുടിയേറ്റക്കാര്‍. സാക്സോണിയയിൽ ജനസംഖ്യയുടെ 8.1 ശതമാനം കുടിയേറ്റക്കാരാണ്. എന്നാല്‍, ദേശീയ ശരാശരിയില്‍ വിദേശികളുടെ സാന്നിധ്യം 15.2 ശതമാനവുമാണ്. 

വിവിധ പാര്‍ട്ടി പ്രതിനിധികള്‍ എഎഫ്ഡിയുടെ വളര്‍ച്ചയില്‍ പരസ്യമായി ആശങ്ക പ്രകടിപ്പിക്കുന്നു. റീമൈഗ്രേഷന്‍ എന്നൊരു പുതിയ ആശയമാണ് എഎഫ്ഡി ഇപ്പോള്‍ രൂപീകരിക്കുന്നതെന്നും ഇതിനിടെ വ്യക്തമായിരുന്നു. കുടിയേറ്റക്കാരെ അവരവരുടെ നാടുകളിലേക്കു തിരിച്ചയക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. അതേസമയം, കുടിയേറ്റക്കാരുടെ സാന്നിധ്യം കിഴക്കന്‍ മേഖലകള്‍ അടക്കം ജര്‍മനിയിലെ വിവിധ തൊഴിലുകളില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഘടകവുമാണ്.

English Summary:

Germany: Immigrants in East Wary of Rising Far Right AFD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com