ADVERTISEMENT

റിയാദ് ∙ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ താത്കാലികമായി വിലക്കിയ ഹുക്ക കേന്ദ്രങ്ങൾക്ക് മേയ് 17 മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് നഗര-ഗ്രാമ-ഭവന മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ പാലിച്ച് കഫേകളിലും റസ്‌റന്റുകളിലും ഹുക്ക നൽകാൻ അനുവദിക്കുമെന്നും അധികൃതർ  പറഞ്ഞു. സമ്പൂർണ വാക്സീൻ സ്വീകരിച്ച ഉപയോക്താക്കൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. തവക്കൽന ആപ്ലിക്കേഷനിൽ വാക്സീൻ സ്റ്റാറ്റസ് കാണിച്ചിരിക്കണം എന്ന നിബന്ധനയും ഉണ്ട്. മുൻകരുതൽ പ്രതിരോധ നിർദേശങ്ങൾ  നിരന്തരം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം കഫേയിലെ മുഴുവൻ ജീവനക്കാരും കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തവരായിരിക്കണം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ ഓരോ ഏഴു ദിവസത്തിലും കൊറോണ പിസിആർ പരിശോധന നടത്തണമെന്നും മന്ത്രാലയം പറഞ്ഞു. 

കൂടാതെ ഓരോ ടീമുകളും പരസ്പരം മൂന്നു മീറ്റർ അകലം സൂക്ഷിക്കുന്ന രീതിയിൽ കൃത്യമായ  സാമൂഹിക അകലം പാലിച്ചിരിക്കണം. രണ്ടു മുറികൾക്കിടയിലെ വിരിയോ താത്കാലിക വേർതിരിവുകളോ സാമൂഹിക അകലമായി കണക്കാക്കില്ല. ഒരു ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ ഒന്നരമീറ്റർ അകലം പാലിക്കൽ നിർബന്ധമാണ്. ഹുക്ക വലി തുറന്ന സ്ഥലങ്ങളിൽ ആയിരിക്കുക എന്നതും പാലിച്ചിരിക്കണം. ഉപയോഗം കഴിഞ്ഞാൽ  വലിച്ചെറിയുന്ന ഹോസുകൾ മാത്രമേ ഹുക്കയ്ക്ക് ഉപയോഗിക്കാവൂ എന്നും ഒരു  ഗ്രൂപ്പിൽ അഞ്ചിൽ കൂടുതൽ ഉപയോക്താക്കളെ അനുവദിക്കരുതെന്നും  മന്ത്രാലയം നിർദേശിച്ചു.

  ഉപയോക്താവ് വലിച്ച് തുടങ്ങുന്നതിന് മുമ്പ് പരിശോധനയ്ക്ക് വേണ്ടി സേവന ദാതാക്കൾ ഹുക്ക വലിക്കുന്നതിനും വിലക്കുണ്ട്. പ്രവേശനവും പുറത്ത് കടക്കലും തിരക്കില്ലാതെ ക്രമീകരിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, പ്രവേശന കവാടങ്ങളിലും ഇരിപ്പിടങ്ങൾക്ക് മുന്നിലും പുകവലിയുടെ അപകടത്തെ കുറിച്ചുള്ള അറിയിപ്പ് പ്രദർശിപ്പിക്കുക എന്നിവയും അധികൃതർ വ്യവസ്ഥ ചെയുന്നു. കൂടാതെ റസ്റ്ററന്റുകൾക്കും കഫെകൾക്കും പൊതുവായി നിർദേശിച്ച മറ്റു കോവിഡ് പ്രോട്ടോകോളുകളും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ പറഞ്ഞു.  ഹുക്ക സേവനം നൽകുന്നതിന് പ്രത്യേക ലൈസൻസുള്ള കടകൾ  വഴി മാത്രമേ ഇത്തരം  സേവനം നൽകാവൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com