ADVERTISEMENT

മനാമ∙ പ്രവാസം ആരംഭിച്ച കാലം തൊട്ട് തന്നെ മലയാളികൾക്ക് സുപരിചിതമായ വാക്കാണ് ഖുബൂസ്. പ്രവാസി എഴുത്തുകാരിലൂടെയും ആദ്യകാല പ്രവാസികളിലൂടെയുമാണ് ഖുബ്ബൂസിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. കാലം മാറി  ഖുബൂസ് ഇപ്പോൾ നാട്ടിലും പ്രചാരം നേടിയെങ്കിലും യഥാർഥ ഖുബ്ബൂസിന്റെ രുചി അറിയണമെങ്കിൽ അൽപ്പം ചൂട് കൂടി അനുഭവിക്കണം. ചൂടുള്ള ചൂളയ്ക്കരികിൽ നിന്ന് ചുട്ടെടുക്കുന്ന ഖുബൂസ് വാങ്ങി കഴിക്കണം .

കൊടും വേനലിൽ ചുട്ടുപൊള്ളുന്ന ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി വരെ ഉയർന്നു. ആളുകൾ പുറത്തേക്ക് ഇറങ്ങാൻ തന്നെ പ്രയാസപ്പെടുന്ന ഈ സമയത്ത് കത്തുന്ന കനലിന്നരികിൽ മണിക്കൂറുകളോളം കഴിയാൻ വിധിക്കപ്പെട്ട ഒരു വിഭാഗം തൊഴിലാളികൾ ഉണ്ട് ബഹ്‌റൈന്റെ പല പ്രദേശങ്ങളിലും. ഖുബൂസ് നിർമ്മാണമേഖലയിൽ ജോലിചെയ്യുന്ന സാധാരണക്കാരായ ഒരു വലിയ വിഭാഗം  തൊഴിലാളികളാണ് കടുത്ത വേനലിനോട് പടപൊരുതി ജോലി ചെയ്യുന്നത്. ആഴ്ചയിലെ അവധിയോ വേനൽക്കാലത്ത് പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന ഉച്ചവിശ്രമ നിയമമോ പോലും ഇവരിൽ പലർക്കും ബാധകമല്ല .  

original-kuboos-making-in-bahrain-in-scorching-heat.
മനാമയിലെ പരമ്പരാഗത ഖുബ്ബൂസ് നിർമ്മാണകട. ചിത്രം: രാജീവ് വെള്ളിക്കോത്ത്

ബഹ്‌റൈനിൽ ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെയും വലിയൊരു ശതമാനം സ്വദേശി കുടുംബങ്ങളുടെയും അത്താണിയാണ് പരമ്പരാഗത ഖുബൂസ് കടകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും ഫ്രഷ് ആയ ഭക്ഷണം ആയിട്ടാണ് പരമ്പാരാഗത ഖുബ്ബൂസിനെയും  റൊട്ടിയെയും പ്രവാസികൾ അടക്കമുള്ളവർ സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കടകളിൽ നിന്ന് സ്‌ഥിരമായി വാങ്ങുന്നവരാണ് ഖുബൂസ് കടകളുടെ ഉപഭോക്താക്കൾ. വർഷങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ100 ഫിൽ‌സ് മാത്രണ് ഇപ്പോഴും ഖുബ്ബൂസിന് ഇത്തരം  കടകളിൽ ഈടാക്കുന്നത്. ഈ തുച്ഛമായ തുകയ്ക്ക് അഞ്ച് റൊട്ടി അല്ലെങ്കിൽ ഖുബൂസ് ലഭിക്കും. സാധാരണ കുടുംബത്തിന് ഒരു നേരം കഴിയാനുള്ള ഭക്ഷണം ഇത് ധാരാളമാണ്. പക്ഷേ, ഉയർന്ന താപനിലയുള്ള വേനലിൽ പരമ്പരാഗത ഖുബൂസ് നിർമ്മിക്കുന്ന കടകളിലെ തൊഴിലാളികൾ വലിയ ത്യാഗം സഹിച്ചാണ് ഈ ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതൽ പാക്കിസ്‌ഥാനിൽ നിന്നുള്ള പ്രവാസികളാണ് ഈ മേഖലയിൽ കൂടുതലും കണ്ടുവരുന്നത്. 

മണ്ണ് കൊണ്ട് പ്രത്യേക ആകൃതിയിൽ തയാറാക്കിയ തീച്ചൂളയുടെ അരികിലാണ് ഇവർക്ക് എട്ടു മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നത്. ഇത്തരം കടകളിൽ എയർകണ്ടീഷനുകൾ ഉണ്ടാകില്ല .ആവശ്യക്കാർക്ക് അപ്പപ്പോൾ ചുട്ടെടുക്കുന്ന ഖുബൂസുകളോടാണ് പ്രിയം എന്നത് കൊണ്ട് തന്നെ ചൂളയിലെ  തീ കെടാതെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ചൂളയ്ക്കകത്ത് ഗ്യാസ് ബർണറുകൾ ഘടിപ്പിച്ച്  ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കനൽച്ചൂടിന് കുറവൊന്നുമില്ലെന്ന് ഈ രംഗത്ത് ജോലി ചെയ്യുന്ന ഇസ്‌ലാമാബാദ് സ്വദേശിയായ  അഹമ്മദ് പറഞ്ഞു. 18 വർഷമായി ഈ ജോലി ചെയ്യുന്ന അഹമ്മദിന്റെ മക്കളും ബന്ധുക്കളും എല്ലാം ബഹ്റിന്റെ പല പ്രദേശങ്ങളിൽ ഖുബൂസ് നിർമ്മാണ മേഖലയിൽ തന്നെ ജോലി ചെയ്യുന്നു. ചൂടായാലും തണുപ്പായാലും ചൂളയ്ക്കരികിൽ തന്നെയല്ലേ എന്നാണ് അഹമ്മദ് പറയുന്നത്. സാധാരണക്കാർക്ക് വിശപ്പടക്കാൻ ചെലവ് കുറഞ്ഞ മാർഗ്ഗമാണ് ഇത് എന്നും അത് കൊണ്ട് തന്നെ എത്ര ചൂട് സഹിച്ചാലും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജോലി ചെയ്യുന്നു എന്നും അഹമ്മദ് പറഞ്ഞു. 

ഗോതമ്പുപൊടി വെള്ളം ചേർത്ത് പ്രത്യേക അനുപാതത്തിൽ കുഴച്ചെടുത്തു പരത്തി ചൂളയുടെ ഉൾവശത്ത് എറിഞ്ഞു പിടിപ്പിച്ചാണ്  ഖുബൂസ് ചുട്ടെടുക്കുന്നത്. പല തരത്തിലുള്ള ഖുബ്ബൂസുകൾ ഇത്തരത്തിൽ നിർമ്മിക്കുന്നു. ഇപ്പോൾ മധുരം ചേർത്ത ഖുബ്ബൂസുകളും പാലുല്പന്നങ്ങൾ ചേർത്തുള്ള ഖുബ്ബൂസുകളും പരമ്പരാഗത രീതിയിൽ തന്നെ നിർമ്മിച്ച് വരുന്നു. നിലവിൽ മെഷിനറി ഉപയോഗിച്ചുള്ള നിരവധി ഖുബൂസ് നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയെങ്കിലും ചൂളയിൽ ചുട്ടെടുക്കുന്ന ഖുബ്ബൂസിന്  ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ഇന്ത്യക്കാരിൽ തൊഴിലാളികൾ മുതൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്‌ഥർ വരെ  ഖുബ്ബൂസിന്റെ  ഉപഭോക്താക്കളാണ്. 

original-kuboos-making-in-bahrain-in-scorching-heat
മനാമയിലെ പരമ്പരാഗത ഖുബ്ബൂസ് നിർമ്മാണകട. ചിത്രം: രാജീവ് വെള്ളിക്കോത്ത്

ഷവർമ്മ, ചിക്കൻ ടിക്കാ കടകളിലും മലയാളികൾ അടക്കമുള്ള നിരവധി ആളുകൾ ജോലി ചെയ്തു വരുന്നുണ്ട്. ഷവർമ്മ കടകൾ പലതും ആധുനികവൽക്കരിച്ചതോടെ ഇവിടങ്ങളിൽ ശീതീകരണ സംവിധാനം  ഉണ്ടെന്നതാണ്  ഇപ്പോൾ  ഈ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം. എന്നാലും വേനൽക്കാലം കഴിയുന്നത് വരെ ഷവർമ നിർമ്മാണ മേഖലയിലും  കടുത്ത ചൂട് അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് തന്നെയാണ്  ഈ മേഖലയിൽ ജോലി ചെയ്യുന്നവരും അഭിപ്രായപ്പെടുന്നത്.

English Highlights: Unknown Facts About Your Favorite 'Kuboos' or 'Khubz, Making in Bahrain, Plus a Life Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com