ADVERTISEMENT

ദുബായ്∙ നിങ്ങളുടെ വാഹനത്തിന്റെ ടാങ്ക് നിറയെ സൗജന്യമായി പെട്രോളും ഡീസലും ലഭിച്ചാലോ?. ലിറ്ററിന് 100 ലേറെ രൂപ വിലയുള്ള പെട്രോളും നൂറോളം രൂപയുള്ള ഡീസലും വെറുതെ കിട്ടിയാൽ ആർക്കാണ് സന്തോഷമാകാത്തത്?. എന്നാൽ അങ്ങനെ സംഭവിച്ചിരിക്കുന്നു, േകരളത്തിൽ. സ്ത്രീശാക്തീകരണത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി നാട്ടിലെ വനിതാ ടാക്സി ഡ്രൈവർവർക്ക് ടാങ്ക് നിറയെ പെട്രോളും ഡീസലും സൗജന്യമായി നൽകിയിരിക്കുകയാണ് യുഎഇയിലെ പ്രമുഖ മലയാളി വനിതാ സംരഭക ഹസീനാ നിഷാദ്. തന്റെ ബിസിനസ് മേഖല നാട്ടിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ആദ്യ സംരഭമായ പെട്രോൾ പമ്പിന് ഗാന്ധിജയന്തി ദിനത്തിൽ ഇതോടെ ഗംഭീര തുടക്കം കുറിക്കുകയും ചെയ്തു.

ഉദ്ഘാടന ദിവസം കണ്ണൂരിലെ നാല്പതോളം വരുന്ന വനിതാ ഓട്ടോ, കാർ ടാക്സി ഡ്രൈവർമാർക്കാണ് ഫുൾടാങ്ക് ഇന്ധനം സൗജന്യമായി നൽകിയത്. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ ചട്ടുകപ്പാറയിലാണ് പമ്പ് പ്രവർത്തനം ആരംഭിച്ചത്. പ്രമുഖ ഇന്ധന വിതരണക്കാരായ 'നയാരയുടെ' ഡീലർഷിപ്പിലാണ് ഹസീനയുടെ 'മർമൂം ഫ്യുവൽ' പ്രവർത്തിക്കുന്നത്. ഫുൾടാങ്ക് ഇന്ധനം സൗജന്യമായി  നൽകിയതോടൊപ്പം, ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ 32 വനിതാ ശുചീകരണ തൊഴിലാളികൾക്ക് ഹസീന നിഷാദ് ക്യാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ എന്നിവരും പങ്കെടുത്തു. 

ഹസീനാ നിഷാദ്
ഹസീനാ നിഷാദ്

 

ഹസീനാ നിഷാദ്
ഹസീനാ നിഷാദ്

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്റ്റർകൂടിയാണ് ഹസീന. പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ഇവർ ആരഭിച്ച 'അൽമിറ' വിദ്യാഭ്യാസ സ്‌കോളർഷിപ്പ് കഴിഞ്ഞ വനിതാ ദിനത്തിൽ യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ നാട്ടിലുള്ള മിടുമിടുക്കികളായ 25 പെൺകുട്ടികൾക്ക് സമ്മാനിച്ചു. അന്ന് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്തത്. കഴിഞ്ഞ രാജ്യാന്തര തൊഴിലാളി ദിനത്തിൽ തങ്ങളുടെ ഏറ്റവും മികച്ച തൊഴിലാളികളെ ആദരിച്ച് അവർക്ക് യൂറോപ്യൻ ടൂർ സമ്മാനിച്ചതും  മാധ്യമ ശ്രദ്ധനേടിയിരുന്നു. യുഎയിടെ വിപ്ലവകരമായ  ഒട്ടേറെ   വികസനപ്രവർത്തനങ്ങളിൽ ഈ കണ്ണൂരുകാരിയുടെ കയ്യൊപ്പുണ്ട്. ബുർജ് ഖലീഫ, ദുബായ് എക്സ്പോ, ഫ്യൂച്ചർ മ്യൂസിയം, ദുബായ് മാൾ, ദുബായ് മെട്രോ, ദുബായ് ഫ്രെയിം, തുടങ്ങിയവയുടെയെല്ലാം നിർമ്മാണ പ്രവർത്തികളിൽ വേൾഡ് സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കാളികളാണ്. കൂടാതെ,... ജന്മദിനത്തിൽ വിവിധ റസ്റ്ററൻ്റുകളിൽ നിന്ന് ഭക്ഷണം ഒാർഡർ ചെയ്ത് അത് കൊണ്ടുവന്ന ഡെലിവറി ബോയിമാർക്ക് തന്നെ സമ്മാനിച്ച് വിസ്മയവും സൃഷ്ടിച്ചു. സ്വന്തം തൊഴിലാളികൾക്ക് നൽകുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെ പുരസ്കാരങ്ങൾ നേടിയ ഹസീന നിഷാദ് നാല് കുട്ടികളുടെ മാതാവുകൂടിയാണ്. കുടുബസമേതം ഷാർജയിലാണ് താമസം. ഭർത്താവും കമ്പനിയുടെ ചെയർമാനുമായ നിഷാദ് ഹുസൈൻ കണ്ണൂർ മയ്യിൽ സ്വദേശി.

 

∙ ഇൗ വിജയകഥ വനിതകൾക്ക് മാതൃക

മറ്റു വനിതകൾക്ക് മാതൃകയാക്കാവുന്ന വിജയ കഥയാണ് ഹസീനാ നിഷാദിന് പറയാനുള്ളത്.  ഏഴായിരത്തിലേറെ ജോലിക്കാരും 400 ജീവനക്കാരുമുള്ള സ്ഥാപത്തിന്റെ എംഡിയായിരിക്കുമ്പോഴും ഗൃഹഭരണവും സമർഥമായി കൈകാര്യം ചെയ്യാൻ ഹസീനയ്ക്കറിയാം. കോവിഡ്19 കാലത്തും ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ച് വിജയഗാഥകൾ രചിച്ചു, ഈ സംരംഭക. യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസയ്ക്ക് അർഹയായി. എല്ലാത്തിനും എങ്ങനെ  സമയം കണ്ടെത്തുന്നു എന്ന് ചോദിച്ചാൽ, എപ്പോഴും മുഖത്ത് സൂക്ഷിക്കുന്ന പുഞ്ചിരി ഒന്നുകൂടി വിടരും. സമയം എല്ലാവർക്കും ഒരുപോലെയാണെന്നും അതു ഭംഗിയായി വിനിയോഗിക്കുന്നതാണ് തന്റെ വിജയമന്ത്രമെന്നും ഹസീന പറയുന്നു.  

haseena-nishad2

 

എന്നും പുലർച്ചെ നാലിന് ഉണർന്ന് തുടങ്ങുന്ന ജോലി ശീലം. 8.15ന് ഓഫീസിലേക്കു പോകും. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സ്കൂൾ വിട്ട് മക്കളെത്തുന്നതിനൊപ്പം തിരികെ എത്തി അവർക്കൊപ്പം പഠനകാര്യങ്ങളിൽ സഹായിക്കുന്നു. രാത്രി ഒൻപതരയോടെ ഉറക്കത്തിലേക്ക് വീഴുന്ന കൃത്യനിഷ്ഠ. ഭാര്യയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാ തീരുമാനങ്ങൾക്കും ഉറച്ച പിന്തുണയുമായി ചെയർമാൻ നിഷാദ് ഹുസൈനും ചേരുന്നതോടെ കമ്പനിക്കാര്യം ഇവർക്ക് വീട്ടുകാര്യം പോലെ. കണ്ണൂരിൽ നിന്ന് ബികോം പഠനവും പൂർത്തിയാക്കി 2008ൽ ഭർത്താവിനൊപ്പം ഷാർജയിലെത്തിയ ഹസീന അന്നു മുതലേ കമ്പനി കാര്യങ്ങളിലും സജീവമായി പങ്കാളിയായി. അതു കൊണ്ടു തന്നെ ആദിമധ്യാന്തം എല്ലാ കാര്യങ്ങളും കൈവെള്ളയിലെ രേഖകൾ പോലെ പരിചിതം. രണ്ടുപേരും ചേർന്ന് 12 സ്റ്റാഫുമായി തുടങ്ങിയ കമ്പനിയാണ് ഇന്ന് വളർച്ചയുടെ പാതയിൽ സുവർണനേട്ടങ്ങൾ കൊയ്യുന്നത്. 

 

ആദ്യമായി ഇവിടെയെത്തി ജോലിയന്വേഷിക്കുന്നവർക്ക് തീർച്ചയായും ജോലി നൽകും എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം. ജോലിക്കാർക്ക് അവരുടെ ശേഷിക്കും ആഗ്രഹത്തിനും അനുസരിച്ച് ജോലി ചെയ്യാനും ഉയരാനുമുള്ള അവസരം നൽകാനാണ് ശ്രദ്ധിക്കുന്നതെന്ന് ഹസീന പറഞ്ഞു. 400 ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. തൊഴിലാളികളിൽ ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാമുണ്ട്. ആരുടെയും രേഖകൾ പിടിച്ചുവച്ച് അവരെ നിർബന്ധപൂർവം കമ്പനിയിൽ നിർത്തുന്ന രീതിയുമില്ല. ഏത് തൊഴിലാളിക്കും ചെയർമാനെ നേരിട്ടു വിളിക്കാനും അനുവാദമുണ്ട്.  

 

∙ നിഷാദിനും പറയാനുണ്ട് വിജയകഥ

വീട്ടിൽ സാമ്പത്തികമായി നല്ല ചുറ്റുപാട് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായാണ് നിഷാദ് 2004ൽ ദുബായിലെത്തിയത്. ഷാർജ റോളയിൽ ഒരു ചെറിയ സ്ഥാപനത്തിൽ ജോലിക്കാരനായി. മൂന്നു വർഷം അവിടെ നിന്നു. തുടർന്ന് സ്വന്തം പണം കൊണ്ട് ലൈസൻസ് സമ്പാദിച്ചു പതുക്കെ സെയിൽസ് ജോലിയിലേക്ക് കയറി. ചില കമ്പനികളിൽ ഇന്റർവ്യൂവിന് പോയെങ്കിലും പ്രവൃത്തിപരിചയമായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത്. ജോലി ലഭിക്കാതെ എങ്ങനെ പ്രവൃത്തി പരിചയം ലഭിക്കും എന്ന ചിന്ത വല്ലാതെ അലട്ടി. ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചപ്പോഴാകട്ടെ കംപ്യൂട്ടർ ഉൾപ്പടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോലും സമ്മതിക്കില്ലായിരുന്നു. ഈ രണ്ടു കാര്യവും ഒരു നോവായി കിടന്നു. അതുകൊണ്ടു തന്നെ പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങിയപ്പോൾ ജോലി തേടി വരുന്നവർക്ക് ജോലി നൽകാൻ ശ്രദ്ധിച്ചു. അവരെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനും. അതെല്ലാം തനിക്കും കമ്പനിക്കും ഗുണകരമായിട്ടേയുള്ളൂ എന്നാണ് നിഷാദിന്റെ പക്ഷം.  

 

∙ മനോഹരമായ സ്വപ്നം ബാക്കി

അരലക്ഷം പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമായി വേൾഡ് സ്റ്റാർ ഉയരുന്നതാണ് ഹസീനയുടെ സ്വപ്നം. വേൾഡ് സ്റ്റാർ ലോകത്തിന്റെ സുവർണനക്ഷത്രമാകണം. ആ സ്വപ്നത്തിലേയ്ക്ക് ചിറക് വിടർത്താൻ കമ്പനിക്ക് ശേഷിയുണ്ടെന്നും അവർ ഉറപ്പിക്കുന്നു. വായ്പകളൊന്നുമില്ലാതെയാണ് കമ്പനിയുടെ യാത്ര. കമ്പനി നടപടികൾ കടലാസ് രഹിതമാക്കാനും സുസജ്ജമാണ്. ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകൾ ഓഫിസിൽ നടപ്പാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാരും സജ്ജരായിട്ടുണ്ട്. അതു കൊണ്ടു തന്നെ കോവിഡ് ോക്ഡൗണിൽ പോലും പ്രശ്നങ്ങളില്ലാതെ കമ്പനി വേഗത്തിൽ ചലിച്ചു. ഇതിനകം തന്നെ ജിസിസിയിലെ മിക്ക രാജ്യങ്ങളിൽ നിന്ന് പദ്ധതികൾ വരുന്നുണ്ട്. സൗദിയിൽ ഉടൻ തന്നെ സംരംഭം തുടങ്ങാൻ തയാറെടുത്തു കഴിഞ്ഞതായും ഹസീന വ്യക്തമാക്കി. ഇതിനെല്ലാം ഉപരിയായി ഈ നാടും ഇവിടുത്തെ ഭരണസംവിധാനവും നൽകുന്ന പിന്തുണയ്ക്കും അവർ നന്ദി പറയുന്നു. 

 

English Summary: Free Petrol and Diesel in Kannur: UAE Prominent Enterpreneur Haseena Nishad Viral Story, Launched 'Petrol Pump' in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com