ADVERTISEMENT

ജിദ്ദ ∙ ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതി മുട്ടി വീണ്ടും സൗദി. രണ്ടാംഘട്ട തുരത്തൽ നടപടിക്ക് തുടക്കമായി. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചതായി അറിയിച്ചത്.

ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്താണ് ഇന്ത്യൻ കാക്കകളുടെ ശല്യത്തിന് അറുതിയാകാത്തത്. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ എന്ന പേരിലാണ് ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്. ഫറസാൻ ദ്വീപിലെ സംരക്ഷിത പ്രദേശത്ത് കാക്കകള്‍ മുട്ടയിടുന്നത് തടയുകയും ഇതിന്‍റെ ലക്ഷ്യമാണ്. ഇവിടുത്തെ ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും, പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. 

അടുത്തിടെയാണ്  ഇന്ത്യൻ കാക്കകളെ തുരത്തുന്ന നടപടി സൗദി ആരംഭിച്ചത്. ജിസാനിലായിരുന്നു ഇന്ത്യൻ കാക്കകൾ ഏറ്റവുമധികം കണ്ടുവന്നത്. ഇവിടെയുള്ള കാക്കകൾ പക്ഷേ, സ്വദേശികൾക്കും മറ്റും ശല്യമായിത്തീരാൻ ഏറെ കാലം വേണ്ടി വന്നില്ല. കാക്കയെ  ജിസിസിയിലെ മറ്റു രാജ്യങ്ങളിൽ സാധാരണയായി കാണാറുണ്ടെങ്കിലും  സൗദി മണ്ണിൽ അപൂർവ്വമായിരുന്നു. പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള നാട്ടിലെ പ്രധാന ഇനമായ വീട്ടു കാക്കയെ ഒറ്റക്കും കൂട്ടായുമൊക്കെ അവിടെയും ഇവിടെയുമായി കാണാറുണ്ടായിരുന്നു.  അവയേക്കാൾ കുറേക്കൂടി വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്കയും ഇടയ്ക്ക് കാണാം. ചിലയിടങ്ങളിലൊക്കെ പൈപ്പ് പൊട്ടി ഉണ്ടാകുന്ന വെള്ളക്കെട്ടുകളിലൊക്കെ മുങ്ങി കുളിക്കുന്ന കാക്കക്കുളി സ്വദേശികൾക്കും കൗതുകമായിരുന്നു. അതോടെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസും കിട്ടിയിരുന്നു. ദിവസവും കുളി നിർബന്ധമായ കാക്കകൾ ഗൾഫിലെ വെള്ളം കിട്ടാൻ സാധ്യതയുളള ഇടങ്ങളിൽ താവളമാക്കിയതോടെ എണ്ണം പെരുകിതുടങ്ങി.  കൗതുക കാഴ്ചയായിരുന്ന കാക്കകൾ കൂട്ടമായി പെരുകിയതോടെ ശല്യമാകുകയായിരുന്നു.

 കേരളത്തിൽ സർവ്വ സാധാരണമായ കാക്കകൾ കടൽ കടന്നതെങ്ങനെയെന്ന് കൃത്യമായൊരു അറിവുമില്ല. പണ്ടെങ്ങോ കേരളതീരത്തു നിന്നും പോയ പത്തേമാരിയിലോ ചരക്കു കപ്പലിലോ കുടുങ്ങിപ്പോയി ഗൾഫിലെത്തിയതാവാം എന്നാണ് കരുതുന്നത്. സാധാരണ പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള പ്രദേശങ്ങളിലാണ്  കാക്കക്കൂട്ടങ്ങൾ ഇരതേടി പറന്നു സഞ്ചരിക്കാറുള്ളു. അതാവാം കപ്പൽ കഥയ്ക്ക് പ്രചാരം കിട്ടിയത്. കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോൾ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. കൂടു കെട്ടുന്ന സമയത്ത് ഇവർ ഏകാന്ത പ്രണയിനികളാകും. കൂട്ടത്തിൽ നിന്ന് മാറി തനിയെ കൂട് കെട്ടും. ഒരു മരത്തിൽ ഒന്നിലധികം കൂടുകൾ ചിലപ്പോൾ കാണും. 

സാമൂഹിക ജീവിതം ഇഷ്ടപ്പെടുന്ന കാക്കകൾ എന്തും തിന്നും. എന്തും ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. അത്തരത്തിൽ  കാക്കക്കൂട്ടത്തിന്റെ വിളയാട്ടം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജീസാനിലും ഫറസാൻ ദ്വീപിലുമൊക്കെ ജനങ്ങൾ. അതിനാൽ നിയന്ത്രണ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ. ഒരു കാക്ക മതി ഒരാളെ അസ്വസ്ഥനാക്കാൻ എന്നിരിക്കേ നൂറുകണക്കിന് കാക്കകളുടെ ശബ്ദം ഉണ്ടാക്കുന്ന പ്രയാസം ഉഹിക്കാവുന്നതേയുള്ളൂ. ശീലമായതുകൊണ്ടു മാത്രം മലയാളികൾക്ക് ഇതൊരു പ്രശ്നമല്ലെങ്കിലും സ്വദേശികളടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും, ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കക്കൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച  പക്ഷി നിരീക്ഷകർക്കു മനസിലായി. കാക്കകളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം മറ്റു ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷണമാക്കുന്നതിനാൽ ഇവിടങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളും അപ്രത്യക്ഷമാകുന്നതായും, വംശനാശം വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്. 

പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും പുതുതായി കടന്നു കയറി ആവാസ വ്യവസ്ഥയിൽ വ്യതിയാനം വരുത്തും വിധം  പ്രശ്‌നങ്ങൾ സൃഷ്ടിക്കു‌ന്ന പക്ഷികളെയും ജന്തുക്കളെയും ചെറുക്കുന്നതിന്റെ ഭാഗമായാണ് കാക്കകളെ തുരത്തുന്ന പദ്ധതി നടപ്പിലാക്കുന്നത്. കാക്കകളുടെ കണക്കെടുപ്പ്, പ്രജനന കാലം നിർണയിക്കൽ, കൂടുകൾ കണ്ടെത്തൽ, ഇര തേടിച്ചെല്ലുന്ന പ്രദേശങ്ങൾ  എന്നിവ കണ്ടെത്തി  കാക്കകളെ തുരത്താനാകുമെന്നാണ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 140 ലേറെ കൂടുകൾ ആദ്യഘട്ടമായി നശിപ്പിക്കുകയും ദീപിലുള്ള 35 ശതമാനം കാക്കകളെ കണ്ടെത്തി തുരത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ  ഇരുന്ന് തടസ്സം സൃഷ്ടിച്ച്  വിതരണം തടസപ്പെടുന്ന സംഭവങ്ങൾ, കടൽ പറവകളുടെ കുഞ്ഞുങ്ങളെ കൊല്ലുകയും മുട്ടകൾ ആഹാരമാക്കി നശിപ്പിക്കുകയും ചെയ്യുക, ചെറിയ ജീവികളെ ആക്രമിക്കുക കൂടാതെ രോഗ വ്യാപനത്തിൽ പങ്കാളികളാകുക തുടങ്ങിയ നിരവധി ഉപദ്രവങ്ങളാണ്  ഇന്ത്യൻ കാക്കകൾ മൂലം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്  പരിസ്ഥിതി വന്യജീവി വകുപ്പ് കണ്ടെത്തിയിരുന്നു.

English Summary:

Saudi authorities to control Indian crows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com