ADVERTISEMENT

ദമാം∙ നല്ലൊരു വീട്, തരക്കേടില്ലാത്ത സാമ്പാദ്യം, കുടുംബത്തിന് താങ്ങും തണലുമാകുക, നാട്ടിൽ നാല് പേരറിയുന്ന ഗൾഫുകാരനാവുക എന്നിങ്ങനെ കുന്നോളം മോഹങ്ങളാവും 1980 -85കളിൽ ഗൾഫിലേക്ക് എത്തപ്പെട്ട ഒട്ടുമിക്ക പ്രവാസികളുടേയും സ്വപ്നങ്ങളുടെ  മുൻഗണന. ഇതിൽ നിന്നൊക്കെ വേറിട്ടൊരു സ്വപ്നവുമായാണ് നാലു പതിറ്റാണ്ട് മുൻപ് സൗദിയിലെത്തിയ കണ്ണൂർ സ്വദേശി ഗംഗൻ വള്ളിയോട്ട്  പ്രവാസജീവിതം തിരഞ്ഞെടുത്തത്. ഒരു സിനിമ നിർമ്മിക്കാനുള്ള പണം സമ്പാദിക്കാനുള്ള വഴിയെന്ന നിലയ്ക്കാണ്  കടൽ കടന്ന് ഗൾഫിലേക്കെത്തിയത്. 

പ്രവാസജീവിത വഴിയിൽ സിനിമാ നിർമാണമെന്ന മോഹം വഴിപിരിഞ്ഞുവെങ്കിലും അക്കാലത്തെ മലയാളിയുടെ പ്രവാസജീവിതം  കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഒരു ഡോക്യുമെന്‍ററി നിർമ്മിച്ച്  ആഗ്രഹം പൂർണമാക്കിയ ആത്മസംതൃപ്തിയിൽ സൗദിയിൽ നിന്ന് മടങ്ങുകയാണ് ഗംഗൻവള്ളിയോട്ട്. 

പ്രമുഖ സംവിധായകർക്കൊപ്പം .
പ്രമുഖ സംവിധായകർക്കൊപ്പം .

∙ 'അപശ്രുതി'കളില്ലാത്ത 1983 കളിലെ  പ്രവാസ മലയാള ജീവിതം 
മറ്റ് ഗൾഫ് മലയാളികളെ അപേക്ഷിച്ച് തിയറ്ററുകളൊന്നുമില്ലാത്ത സൗദിയിലെ മലയാളികൾക്ക് സിനിമയും മറ്റു പരിപാടികളും കാണാൻ വിഡിയോ കാസറ്റുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്താണ്  പ്രവാസ ജീവിതകഥ  ഡോക്യുമെന്‍ററി പോലെ എടുത്ത്   വിഡിയോ കാസറ്റിലൂടെ പ്രദർശിപ്പിക്കാനാവുന്ന വിധം നിർമിക്കാൻ തീരുമാനിക്കുന്നത്. നിയമപരമായ നിരവധി കടമ്പകളും പരിമിതികളുമുള്ള അക്കാലത്ത് വിഡിയോ ഫിലിം  സൗദിയിൽ ചിത്രീകരിക്കുക പ്രയാസമേറിയ കാര്യവുമായിരുന്നു. ഒപ്പം സിനിമാ നിർമാണമെന്ന ജീവിതാഭിലാഷത്തിന്‍റെ ഭാഗമായാണ്  'അപശ്രുതി' യെന്ന പേരിൽ പുറത്തിറക്കിയ വിഡിയോ ഫിലിം നിർമിക്കാൻ  കാരണമായത്. 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം  പൂർത്തീകരിക്കുന്നതിനായി എഴ് മാസത്തോളം  വേണ്ടി വന്നിരുന്നു. പുറം ചിത്രീകരണം നടത്തുന്നതിനൊക്കെ ക്യാമറാമാനൊപ്പം  ലൈറ്റ്, വിഡിയോ ക്യാമറയ്ക്കുള്ള ബാറ്ററി   എന്നിങ്ങനെയുള്ള ഒരു പാട് പരിമിതികളുണ്ടായിരുന്നു. ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവർ സിനിമ, നാടക ഭൂതകാലമുള്ളവർ. സംവിധായകനായെത്തിയത്  മലയാള സിനിമാ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്‍റെ സഹോദരനായിരുന്ന പ്രദീപ് കുമാറായിരുന്നു.

നാട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഗൾഫിലെത്തേണ്ടി വരികയും  പിന്നീട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളെ ചുറ്റിപ്പറ്റി  ശരാശരി മലയാളിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. സ്ത്രീകളെ അവതരിപ്പിക്കുന്നതിനു പരിമിതിയുണ്ടായിരുന്ന അക്കാലത്ത് കഥയുടെ ഭാഗമായ സ്ത്രീകഥാപാത്രത്തിനു വേണ്ടി പകരം പ്രതീകങ്ങളിലൂടെയും ശബ്ദത്തിലൂടെയും സ്ത്രീ സാന്നിധ്യമൊക്കെ സന്നിവേശിപ്പിച്ചു. നിർമാണം പൂർത്തീകരിച്ച ചിത്രം വിഡിയോ കസറ്റുകളിലൂടെ മലയാളി പ്രവാസി കൂട്ടായ്മകളിലും സംഘടനകളിലുമായി പ്രദർശനത്തിനെത്തിക്കുകയായിരുന്നു. അക്കാലത്ത് ഈ ചിത്രം മലയാളി പ്രവാസികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നതായി പ്രിയപ്പെട്ടവരുടെ ഗംഗേട്ടൻ ഓർക്കുന്നു. ഒരു മലയാളി ഇദംപ്രദമായി അക്കാലത്ത് സൗദിയിൽ ഇത്തരം ഡോക്യുമെന്‍ററി ചിത്രം നിർമിച്ച് പുറത്തിറക്കിയത്  'അപശ്രുതി'   എന്ന വിഡിയോ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു ഇന്ന് ധാരാളം തീയറ്ററുകൾ സൗദിയിലുണ്ട് മലയാളമടക്കം വിവിധഭാഷകളുടെ രാജ്യങ്ങളുടെ ചിത്രം കാണാനാവും. അതിലുപരി ചലച്ചിത്രോത്സവങ്ങൾ വരെ നടക്കുന്നു.

1) കൊൽക്കത്തയിലെ ദിനങ്ങളിൽ പത്മരാജന്‍റെയും പ്രമുഖ സംവിധായകരുടെ കൂടെ . 2) ഗംഗൻ വള്ളിയോട്ട്  ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
1) കൊൽക്കത്തയിലെ ദിനങ്ങളിൽ പത്മരാജന്‍റെയും പ്രമുഖ സംവിധായകരുടെ കൂടെ . 2) ഗംഗൻ വള്ളിയോട്ട് ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഒ ടി ടിയും യൂട്യൂബ് അടക്കം സൈബറിടങ്ങളിലൂടെ ചെറുതും വലുതുമായ സിനിമകളും പലതരം സൃഷ്ടികളുമൊക്കെ പ്രദർശിപ്പിക്കുന്ന ഒരു കാലം ലോകമെങ്ങും  ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവാത്ത കാലത്താണ് അത്തരം ഒരു വിഡിയോ ഡോക്യുമെന്‍ററി ചിത്രീകരിച്ചതും പുറത്തിറക്കുന്നതും. പ്രവാസ ജീവിതവഴികൾ പിന്നീട്  സങ്കീർണമായതോടെ കൊൽക്കത്തയിലെ ജീവിതകാലത്ത് മനസിൽ താലോലിച്ച സിനിമ നിർമാണമെന്ന മോഹം കൈയെത്തിപിടിക്കാനാവാത്ത വിധം  അകന്നുപോയി.ജോലിത്തിരക്കിനിടയിലും സംഗീത ആൽബങ്ങളിറക്കാനുള്ള ആഗ്രഹങ്ങളുമായി പല കാലത്തായി നിരവധി ഗാനങ്ങളെഴുതിയിരുന്നു. നാട്ടിലെത്തുമ്പോൾ പ്രവാസകാലത്ത് വെളിച്ചം കാണാതെ പോയ താൻ രചിച്ച ഗാനങ്ങളൊക്കെ ഇനി ഇന്നത്തെ കാലത്തിന്‍റെ രീതിയിൽ പുറത്തിറക്കാനുള്ള ആഗ്രഹത്തിലാണ് ഗംഗൻ വെള്ളിയോട്ട്.

അപശ്രുതി എന്ന ഡോക്യുമെന്‍ററി ഫിലിമിന്‍റെ ചിത്രീകരണം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
അപശ്രുതി എന്ന ഡോക്യുമെന്‍ററി ഫിലിമിന്‍റെ ചിത്രീകരണം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ജീവിതത്തിലേക്ക് സിനിമ കയറിക്കൂടിയ കൊൽക്കത്തക്കാലം
ഒരു കാലത്ത് ഇന്ത്യൻ സിനിമയുടെ  പ്രതിഭാശാലികളുടെ സംഗമഭൂമിയായിരുന്ന കൊൽക്കത്തയിലെ ജീവിതമാണ് ഗംഗനെ സിനിമാ ലോകത്തേക്ക് കൂടുതൽ അടുപ്പിച്ചത്.  കുട്ടിക്കാലം മുതൽ അവസരം കിട്ടിയാൽ സിനിമാ കാണുന്നത്  ശീലമുണ്ടായിരുന്ന ഗംഗൻ വെള്ളിയോട്ട് സിനിമകളെക്കുറിച്ച് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നിരുന്ന ഫീച്ചറുകളും പംക്തികളുമൊക്കെ താൽപര്യത്തോടെ വായിക്കുമായിരുന്നു. അപ്പോഴൊക്കെ സിനിമ തന്നെ മാടിവിളിക്കുന്നപോലെ അഭിനിവേശം തോന്നിയിരുന്നു

അപശ്രുതി എന്ന ഡോക്യുമെന്‍ററി ഫിലിമിന്‍റെ ചിത്രീകരണം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
അപശ്രുതി എന്ന ഡോക്യുമെന്‍ററി ഫിലിമിന്‍റെ ചിത്രീകരണം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

1977-ൽ ഉദ്യോഗത്തിനും ഉപരിപഠനത്തിനുമായി  കൊൽക്കത്തയിലെത്തിയതൊടെ അക്കാലത്തെ പ്രമൂഖ സിനിമാക്കാരോടും സിനിമാ പ്രവർത്തകരോടും കൂടുതൽ അടുക്കാൻ വഴിതെളിഞ്ഞു. ജോലിയോടൊപ്പം ബിരുദ പഠനവും സ്പോർട്സും നാടകവും സിനിമാ പ്രവർത്തകരുമായുള്ള ബന്ധവുമൊക്കെയായി ജീവിതത്തിന്‍റെ ഒരു പകുതിയാണ് അവിടെ ചിലവിട്ടത്. വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേ രക്ഷാധികാരിയായ കൊൽക്കത്തയിലെ സംഗമം സിനിമ സൊസൈറ്റിയിൽ അംഗമായതോടെ കൂടുതൽ ഗൗരവമായി സജീവമായി സിനിമയെ സമീപിക്കാൻ തുടങ്ങി. നാഷനൽ ഫിലിം ഫെസ്റ്റിവൽ മിക്കവാറും അക്കാലത്തൊക്കെ കൊൽക്കത്ത കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. തങ്ങളുടെ ഫിലിംസൊസൈറ്റിക്ക് അത്തരം മേളകളിലൊക്കെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താറുണ്ടായിരുന്നു.അത്തരം മേളകളിലൂടെ ഇന്ത്യയിലെമ്പാടും നിന്നുമെത്തുന്ന അനവധി പ്രഗത്ഭരും പ്രശസ്തരുമായ സംവിധാന, സിനിമാ പ്രതിഭകളെ പരിചയപ്പെടാനും അടുത്തറിയാനും ഉറ്റ ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിരുന്നു.

മലയാളത്തിൽ നിന്ന് വരുന്ന അരവിന്ദൻ, സേതുമാധവൻ, പത്മരാജൻ, ജോൺ ഏബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, കൊൽക്കത്തയിലെ സത്യജിത് റേ, മൃണാൾസെൻ,ബുദ്ധദേവ് ദാസ്ഗുപ്ത തുടങ്ങിയ ബംഗാളി സംവിധായകരുമായും ബന്ധം സ്ഥാപിക്കാനും കൊൽക്കത്തയിലെ ജീവിതത്തിൽ കഴിഞ്ഞു. കൂട്ടത്തിൽ ഏറ്റവും അടുപ്പമുണ്ടായിരുന്നത്  പത്മരാജനോടായിരുന്നു.അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ പണ്ടുമുതലേ വായിച്ചപ്പോൾ തുടങ്ങിയ ആരാധനയാണ് കൂടുതൽ അടുപ്പത്തിന് കാരണമായത്. 

സംഗമം ഫിലിം സൊസൈറ്റി മുഖാന്തിരം കൊൽക്കത്ത മേളയിൽ ഒരിടത്തൊരു വാലിബൻ എന്ന ചിത്രം  പ്രത്യേകം പ്രദർശിപ്പിക്കാനായതും അദ്ദേഹത്തോടുള്ള തന്‍റെ ഇഷ്ടം കൊണ്ടായിരുന്നു. ഇതേ കാലത്ത് തന്നെയാണ് സ്വന്തം നാട്ടുകാരൻകൂടിയായ പഴയകാല നടൻ രാഘവനുമായി  കൂടുതൽ അടുപ്പമുണ്ടായത്. 1982കളിൽ രാഘവൻ ഒരു സിനിമാ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടു.  ഗംഗനും ഒരു സുഹൃത്തും ചേർന്ന് നിർമാണം ഏറ്റെടുക്കാൻ തീരുമാനിച്ചു. ആ സിനിമയുടെ തിരക്കഥയും മറ്റും മദ്രാസി (ചെന്നൈ)ൽ പൂർത്തിയാക്കി. പടത്തിനാവശ്യമായ സാമ്പത്തികം നൽകാമെന്ന് ഏറ്റവർ പിന്നീട് കാലുമാറി തങ്ങളെ പറ്റിച്ചതോടെ ആ ഉദ്യമം ഉപേക്ഷിച്ചു. പിന്നിടാണ് നടൻ രാഘവൻ കിളിപ്പാട്ട് എന്ന സിനിമാ സംവിധാനം ചെയ്യുന്നതെന്നും ഗംഗൻ വള്ളിയോട്ട് പറഞ്ഞു. പ്രഖ്യാപിച്ച സിനിമ തുടങ്ങാനാവാതെ പോയത് മൂലം അനുഭവിക്കേണ്ടിവന്ന വേദനയും സങ്കടവും സ്വന്തം അസ്തിത്വംപോലും ചോദ്യം ചെയ്യുന്ന നിലയിലെത്തിയിരുന്നു.

∙ സിനിമാ മോഹവുമായി ഗൾഫിലേക്ക് പറന്നു..
സ്വന്തം ബാനറിൽ സിനിമാ നിർമ്മാണം സ്വപ്നമായി കൊണ്ടു നടക്കുമ്പോഴാണ്  ഗൾഫിലെത്തി പണം സമ്പാദിച്ച് വേറെ ആരുടെയും സഹായം തേടാതെ പടം പിടിക്കാനാവും എന്ന ചിന്ത കടന്നുകൂടുന്നത്. അങ്ങനെയാണ് ബോംബെ (മുംബൈ) വഴി 1983-ൽ സൗദിയിലെത്തുന്നത്. കിഴക്കൻ പ്രവിശ്യയിലെ സ്വെഹാത്തിലുള്ള ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സെക്രട്ടറിയായി ജോലിക്ക് കയറി. അപ്പോഴും തലയിൽ നിറയെ സിനിമയായിരുന്നു. സിനിമാ താൽപര്യമുള്ളവരെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുമായിരുന്നു. അത്തരം കൂട്ടുകാരിൽ നിന്നുമാണ് ഗായകൻ ബ്രഹ്മാനന്ദന്‍റെ സഹോദരനായ പ്രകാശ് കുമാറിനെ പരിചയപ്പെടുന്നത്.  ഫൊട്ടോഗ്രഫറായ അദ്ദേഹവും സിനിമാമോഹങ്ങളുമായി ജീവിച്ച് ഒടുവിൽ കടൽ കടന്നു പ്രവാസിയാകേണ്ടി വന്നതായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവിടെയുള്ളവരുടെ കഥ ചിത്രീകരിക്കാൻ ശ്രമം തുടങ്ങിയത്. അങ്ങനെയാണ് സ്ട്രെയിഞ്ചേഴ്സ് എന്ന ബാനറിൽ  'അപശ്രുതി'   എന്ന ഡോക്യുമെന്‍ററി സിനിമ പിറന്നത്. നിരവധി പേരാണ് അന്ന് തനിക്ക് പിന്തുണയുമായി എത്തിയത്.

ഫീച്ചർ ഫിലിം നിർമിക്കാൻ അഗ്രഹിച്ച താൻ ഒടുവിൽ ഡോക്യുമെന്‍റെറിയെങ്കിലും എടുത്ത് ആഗ്രഹം പൂർത്തീകരിച്ച് നിർവൃതിയടയുകയായിരുന്നുവെന്ന് ഗംഗൻ വള്ളിയോട്ട് പറഞ്ഞു. കൊൽക്കത്ത കാലത്ത് പരിചയമുണ്ടായിരുന്ന സിനിമാ നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍റെ ഡോക്യൂമെന്‍ററി ചിത്രത്തിനും സഹനിർമ്മാതാവുമായി. ഒരു ഘട്ടത്തിൽ സൗദിയിലെ ജോലി അവസാനിപ്പിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് സംവിധാനം പഠിക്കാൻ ആലോചിച്ചുവെങ്കിലും പാതിവഴിയിൽ അതും ഉപേക്ഷിച്ചു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷനൽ ഫിലിം ആർക്കവൈസിന്‍റെ ചീഫ് ക്യുറേറ്ററായിരുന്ന പി.കെ. നായർ മുഖാന്തിരം പ്രവേശനം സാധ്യമായെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ സ്വയം ഒഴിവായി.

∙ കുടുംബം സിനിമയേക്കാളും യാഥാർഥ്യം
കുടുംബജീവിതത്തിൽ  കൂടുതൽ ഊടുംപാവും ചേർത്ത് ശ്രദ്ധകേന്ദ്രീകരിച്ചതോടെ സിനിമയുമായി ചേർന്ന്  നടക്കാനുള്ള മോഹമൊക്കെ ഇറക്കിവച്ചു. ജോലിക്കൊപ്പം കിഴക്കൻ പ്രവിശ്യയിലെ വിവിധ  കലാ,സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യരംഗങ്ങളിൽ വിവിധ ചുമതലകളുമായി സജീവ സാന്നിധ്യമായി. ഇതിനിടയിൽ കണ്ണൂർ പ്രവാസി സംഘടനക്ക് വേണ്ടി മാ സലാമ എന്ന നാടകം രചിച്ച് സംവിധാനം നിർവ്വഹിച്ചു വേദിയിലെത്തിച്ചിരുന്നു. സൗദിയുടെ ഇന്നത്തെ വിസ്മയ മാറ്റങ്ങളുടെ കാലത്തിന്  നേർസാക്ഷിയായി നാല് പതിറ്റാണ്ടത്തെ പ്രവാസ അനുഭവവുമായി ഗംഗൻ വെള്ളിയാട്ട് നാട്ടിലേക്ക് മടങ്ങുകയാണ്

 ഭാര്യ ശ്രീജ, മക്കൾ. ഡോ. ഹർഷ,വിശാൽ (ഓസ്ട്രേലിയിൽ എംടെക് വിദ്യാർഥി) മരുമകൻ ഡോ.ജിതിൻ എന്നിവരോടൊപ്പമായിരുന്നു താമസം.

English Summary:

Life of an NRI: Gangan Valliot, a native of Kannur, is back to Kerala after 40 years in Saudi Arabia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com