ADVERTISEMENT

ദോഹ ∙ കഴിഞ്ഞ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 4,59,16,104 യാത്രക്കാർ. 2022 നെക്കാൾ 31 ശതമാനമാണ് യാത്രക്കാരുടെ വർധന. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ളവർ മാത്രമല്ല ആഗോള നഗരങ്ങളിലേക്ക് ദോഹ വഴി കടന്നു പോയ യാത്രക്കാരും ഉൾപ്പെടെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 2,52,059  വിമാനങ്ങളാണ് വന്നു പോയത്. 23,40,711 ടൺ കാർഗോ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തു. യാത്രാ വിമാനം, കാർഗോ, ചാർട്ടേഡ് ഫ്ലൈറ്റ് എന്നിങ്ങനെ 255 നഗരങ്ങളിലേക്കാണ് ഇവിടെ നിന്ന് വിമാനങ്ങൾ പറന്നത്. 52 എയർലൈനുകൾക്കുള്ള സേവനങ്ങളാണ് വിമാനത്താവളം നൽകിയത്. 

2014 ൽ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ 2023 അവസാനം വരെ 30,3,000,000 യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തിലൂടെ കടന്നു പോയത്. യാത്രക്കാരുടെ കാര്യത്തിൽ 63 ശതമാനം വാർഷിക വർധന. വിമാന നീക്കത്തിൽ 22 ശതമാനവും. ഫിഫ ലോകകപ്പിന്റെ ആതിഥേയ മികവാണ് സമീപ നാളുകളിലായി യാത്രക്കാരുടെ എണ്ണം കൂടാൻ പ്രധാന കാരണം. ഖത്തർ ടൂറിസത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം ഖത്തറിലെ കാഴ്ചകൾ കാണാൻ എത്തിയത് 40 ലക്ഷം സന്ദർശകരാണ്. 

2014 മുതൽ ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നതുൾപ്പെടെ നിരവധി രാജ്യാന്തര ബഹുമതികളാണ് ഹമദ് വിമാനത്താവളം സ്വന്തമാക്കിയത്. വ്യോമ മേഖലയിലെ സുപ്രധാന പുരസ്‌കാരമായ സ്‌കൈട്രാക്‌സിന്റെ വേൾഡ് എയർപോർട് അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. 

അടുത്തയിടെയാണ് 20-ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേയുടെ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളം, ഫ്യൂച്ചർ ട്രാവൽ എക്‌സ്പീരിയൻസ് ഇന്നവേറ്റീവ് പുരസ്‌കാരത്തിലെ ഏറ്റവും മികച്ച ഇന്നവേറ്റീവ് എയർപോർട് ഇനീഷിയേറ്റീവ് അവാർഡ്, 32-ാമത് വാർഷിക ടിടിജി ട്രാവൽ്ര പുരസ്‌കാരത്തിലെ മികച്ച എയർപോർട്ടിനുള്ള അവാർഡ് എന്നിങ്ങനെ കഴിഞ്ഞ വർഷവും നിരവധി പുരസ്‌കാരങ്ങൾ നേടിയാണ് ഹമദ് വിമാനത്താവളം പുതുവർഷത്തിലേക്ക് പ്രവേശിച്ചത്. 

യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വിപുലീകരണം പുരോഗമിക്കുകയാണ്. വർഷത്തിൽ 7 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധം ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.

English Summary:

Hamad International Airport Reports 31% Increase In Passenger Traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com