ADVERTISEMENT

അബുദാബി ∙ മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയായ അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ (ബാപ്സ് ഹിന്ദു മന്ദിർ) നിർമാണം പൂർത്തിയായി. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രമാണിത്. അക്ഷർധാം മാതൃകയിലാണ് നിർമാണം. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.

ഉദ്ഘാടന ദിവസം രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകിട്ട് സമർപ്പണ ചടങ്ങുമായിരിക്കും. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും ഉദ്ഘാടന ദിനത്തിൽ പ്രവേശനം. ക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം 18 മുതലായിരിക്കും.

pm-modi-to-inaugurate-baps-hindu-mandir-on-february-14

പിങ്ക്, വെള്ള വെണ്ണക്കൽ വിസ്മയം
അബുദാബി–ദുബായ് പ്രധാന ഹൈവേയ്ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്പരാഗതരീതിയിലുള്ള ക്ഷേത്രം നിർമിക്കുന്നത്. പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങളാൽ നിർമിച്ച ക്ഷേത്രം പുരാണ കഥകളാൽ സമ്പന്നം. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഇപ്പോഴത്തെ യുഎഇ പ്രസിഡന്റും അന്നത്തെ അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രം പണിയാൻ സ്ഥലം അനുവദിച്ചു. ശിലാസ്ഥാപന ചടങ്ങ് പ്രധാനമന്ത്രി നിർവഹിച്ചു. 2019ലായിരുന്നു നിർമാണോദ്ഘാടനം. 

ആയിരം വർഷം കടക്കും ആയുസ്സ്
പാർക്കിങ് ഉൾപ്പെടെ മൊത്തം 27 ഏക്കർ സ്ഥലത്താണ് പാരമ്പര്യ–നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മേഖല ഇന്നു വരെ കാണാത്തവിധമുള്ള മനോഹര ക്ഷേത്രം ഒരുക്കിയത്. ഭൂകമ്പത്തെ അതിജീവിക്കാൻ സാധിക്കുംവിധം അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച ക്ഷേത്രം ആയിരത്തിലേറെ വർഷം കേടുകൂടാതെ നിലനിൽക്കുമെന്നാണ് കണക്ക്. ‘സ്വർഗത്തിൽ എഴുതിയ സ്ക്രിപ്റ്റിൽ സ്വപ്നത്തെക്കാൾ വലിയ പദ്ധതി യാഥാർഥ്യമായപ്പോൾ സങ്കൽപങ്ങളെ കവച്ചുവയ്ക്കുന്നു’ – ബാപ്സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. 

pm-modi-to-inaugurate-baps-hindu-mandir-on-february-14

കടൽ കടന്നെത്തി ശിൽപചാരുത
12,550 ടൺ റെഡ് സ്റ്റോണും 5000 ടൺ ഇറ്റാലിയൻ മാർബിളും നിർമാണത്തിന് ഉപയോഗിച്ചു. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് 2000 ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകൾ 700 കണ്ടെയ്നറുകളിലാണ് യുഎഇയിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചത്. കോവിഡ് വെല്ലുവിളിയിലും ക്ഷേത്രനിർമാണം തുടർന്നു. 1500 തൊഴിലാളികൾക്കൊപ്പം നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും വൊളന്റിയർമാരും സഹായത്തിനെത്തി. വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക സഹായവും ലഭിച്ചു. 

pm-modi-to-inaugurate-baps-hindu-mandir-on-february-14

ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രണ്ട് ജലധാരകളും സരസ്വതി നദിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രകാശ കിരണവുമുണ്ട്. 3 പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ക്ഷേത്ര സമുച്ചയത്തിൽ സന്ദർശന കേന്ദ്രം, പ്രാർഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്‌ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബോച്ചസന്യാസി അക്സർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥയ്ക്കു (ബാപ്സ്) കീഴിലാണ് ക്ഷേത്രം.

കൈകോ‍ർക്കുന്നു, സംസ്കാരങ്ങൾ
രാജ്യങ്ങളെയും സംസ്കാരങ്ങളെയും മതങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതായിരിക്കും അബുദാബിയിലെ ക്ഷേത്രമെന്ന് സ്വാമി പ്രമുഖ് പറഞ്ഞ വാക്കുകൾ യഥാർഥ്യമാകാൻ ഒരു മാസത്തെ കാത്തിരിപ്പ്. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടർന്നായിരിക്കും ക്ഷേത്രം പ്രവർത്തിക്കുക. 707 ചതുരശ്ര മീറ്റർ ശിലകളിൽ പുരാണ കഥകളുടെ ശിൽപാവിഷ്കാരം ആരെയും ആകർഷിക്കും. ആന, മയിൽ, ഒട്ടകം, കുതിര, നർത്തകർ, സംഗീതജ്ഞർ, സംഗീത ഉപകരണങ്ങൾ എന്നിവയെല്ലാം ശിലയിൽ ഇടംപിടിച്ചിട്ടുണ്ട്. വാസ്തുശിൽപകലയിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു. അറബിക്, ചൈനീസ്, മെസപ്പൊട്ടോമിയ തുടങ്ങി വിവിധ മേഖലകളിലെ 14 കഥകളും ശിലാഫലകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

English Summary:

PM Modi to inaugurate Baps Hindu Mandir on February 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com