ADVERTISEMENT

ജിദ്ദ ∙ റമസാൻ അവസാന പത്തിലേയ്ക്ക് പ്രവേശിച്ചതോടെ വിശ്വാസികളുടെ മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് പുണ്യകേന്ദ്രമായ മക്കയും മദീനയും. കോരിച്ചൊരിഞ്ഞ മഴയിലും മക്കയിലേയ്ക്ക് അനുഗ്രഹം തേടി വിശ്വാസികളുടെ പ്രവാഹം തുടരുന്നു. ആയിരം മാസത്തേക്കാൾ വളരെയേറെ ശ്രേഷ്ഠമായതും സ്വർഗ കവാടങ്ങൾ തുറന്ന് പ്രപഞ്ചസ്രഷ്ടാവിൽ നിന്ന് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്നതുമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന നാളുകളാണിത്.

∙ നരകമോചനത്തിനായി വേർതിരിച്ചിരിക്കുന്ന നാളുകൾ

റമസാനിലെ ആദ്യ പത്തു ദിനങ്ങളെ അനുഗ്രഹത്തിനായുള്ളതായും തുടർന്നുള്ള പത്ത് ദിനങ്ങൾ പാപമോചനത്തിനുമായി നീക്കിവെച്ചിരിക്കുന്നു. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദാനധർമങ്ങളിലും വിശ്വാസികൾ പ്രാർഥനകൾക്കൊപ്പം കൂടുതൽ സജീവമായിക്കഴിഞ്ഞു. സൗദിയിൽ അങ്ങോളുമിങ്ങോളുമുള്ള പള്ളികളിൽ ഇരുപത്തിയൊന്നാം രാവ്  മുതൽ പാതിരാത്രി പ്രാർഥനകൾക്കായി അണമുറിയാതെ വിശ്വാസികളുടെ പ്രവാഹമാണ്. 21–ാം രാവ് മുതൽ 29 വരെയുള്ള ഒന്ന് ഇടവിട്ട രാവുകളിൽ ഏതെങ്കിലും ഒരു രാവിൽ  സ്വർഗം തുറക്കുന്ന ലൈലത്തുൽ ഖദ്ർ  വരികയെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് ഓരോ വിശ്വാസിക്കുമുള്ളത്.

ചിത്രം: Courtesy to Xplatform @haramain
Image Courtesy: X platform @haramain

∙ പ്രാർഥനകളിൽ മുഴുകി മക്കയിലും മദീനയിലും ദിനരാത്രങ്ങൾ

ആദ്യ തഹജൂദ് ഖിയാമുലൈൽ നമസ്കാരത്തിൽ ഇരുഹറമുകളും വിശ്വാസികളാൽ നിറഞ്ഞ കവിഞ്ഞു. മസ്ജിദുന്നബവിയിൽ നടന്ന നമസ്കാരത്തിൽ പലസ്തീനു വേണ്ടിയും ദുരിതമനുഭവിക്കുന്ന ഗാസ നിവാസികൾക്കായും ഇമാം പ്രാർഥന നടത്തി.

ഏറ്റവും വിശുദ്ധമായ മക്കയിലും മദീനയിലും പ്രാർഥനാപൂർവ്വം കഴിച്ചുകൂട്ടുന്നതിനായി സൗദിക്കകത്തു നിന്നും മറ്റുരാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ പ്രവാഹം അനുനിമിഷം വർധിക്കുന്നു.  ആരാധനക്കെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കി മുഴുവൻ കവാടങ്ങളും തുറന്നിരിക്കുന്നു. ഓരോ നമസ്കാരവേളയിലും വിശ്വാസികളുടെ നിര വർധിച്ച് പള്ളി അങ്കണങ്ങളും ചത്വരങ്ങളുമൊക്കെ കടന്ന് പുറത്തേക്ക് നീളുകയാണ്.

∙ തിരക്ക് നിയന്ത്രിക്കാൻ പൂർണസജ്ജം

അവസാന പത്തിലേക്കുള്ള തിരക്ക് പരിഗണിച്ച് ഇരു ഹറം കാര്യവകുപ്പും മറ്റ് വകുപ്പുകളും സൗകര്യങ്ങളൊരുക്കുന്നതിന് എല്ലാവിധ തയാറെടുപ്പുകളും മുൻകൂട്ടി നടത്തിയിരുന്നു. റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ രണ്ട് വിശുദ്ധ പള്ളികളിലെത്തുന്ന തീർഥാടകരോട് സുരക്ഷാ അധികാരികളുമായി സഹകരിക്കണമെന്ന് ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും മതകാര്യ തലവൻ ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് അഭ്യർഥിച്ചു.

ചിത്രം: Courtesy to Xplatform @haramain
Image Courtesy: X platform @haramain

∙ മൊബൈൽ ഉപയോഗിക്കരുത്
മൊബൈൽ ഫോണുകൾ ഉപയോഗിച്ചു ഫോട്ടോ എടുത്തും വിഡിയോ ചിത്രീകരിച്ചും മറ്റും പ്രാർഥനകളിൽ നിന്നും  വ്യതിചലിക്കാതിരിക്കാനും ആരാധനയിൽ മുഴുകാനും അദ്ദേഹം എല്ലാവരെയും ഉപദേശിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെ ശ്രദ്ധാപൂർവമായ പരിചരണത്തിനും സേവനത്തിനും രാജ്യ ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളും  അദ്ദേഹം നേർന്നു

∙ ഇനി ധ്യാനത്തിൽ തുടരുന്ന നാളുകൾ
അവസാന പത്തിലേക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഇരു ഹറമുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

ഇഅ്തികാഫിൽ (ധ്യാനമിരിക്കുക) കഴിയുന്നവർക്കായി ഭക്തിപൂർവമായ അന്തരീക്ഷം ഇരുഹറമിലും ഒരുക്കിയിരിക്കുന്നു. ഇത്തവണ 3000 പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം നൽകിയിരിക്കുന്നത്. ഹറമിലെ 106,114,119 എന്നീ വാതിലുകളാണ് അവർക്കായി മാറ്റിവച്ചിരിക്കുന്നത്.  

∙ 35,000 പുതിയ പരവതാനികൾ
ഗ്രാൻഡ് മോസ്‌കിന്റെയും അങ്കണങ്ങളുടെയും എല്ലാ പ്രാർഥനാ സ്ഥലങ്ങളിലും 35,000 പുതിയ പരവതാനികൾ നൽകിയിട്ടുണ്ട്. ഉപകരണങ്ങളും യന്ത്രങ്ങളുമടക്കം 24 മണിക്കൂറുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി 4000 ജീവനക്കാരാണ് 200  സൂപ്പർവൈസർമാരുടെ ചുമതലയിൽ സേവനം ചെയ്യുന്നത്. 3516 വിശ്രമുറികൾ 9155 സംസം കണ്ടെയ്നറുകൾ എന്നിവയും  ഒരുക്കിയിട്ടുണ്ട്. കൂടാതെ 3,000 വീൽചെയറുകൾ, 2,000 ഇലക്ട്രിക് വീൽചെയറുകൾ, കൂടാതെ വീൽചെയറുകൾ ഉപയോഗിക്കുന്ന ആരാധകർക്കായി  6,000 പേരുടെ സേവനവും ലഭ്യമാക്കിയിരിക്കുന്നു.

∙ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും ത്വവാഫ് (പ്രദക്ഷിണം) ചെയുന്നതിനായി  മസ്ജിദുൽ ഹറമിൽ ഗോൾഫ് കാർട്ട് സംവിധാനം പ്രവർത്തിപ്പിച്ചു തുടങ്ങി. ഒരാൾക്ക് 25 റിയാൽ നിരക്കിൽ 10 പേർക്ക്   ഒരു കാർട്ടിൽ സഞ്ചരിക്കാം. വൈകിട്ട് 4 മുതൽ രാവിലെ 4 വരെയാണ് ഈ സൗകര്യം ലഭിക്കുന്നത്.

∙ സുരക്ഷാ പട്രോളിങ് ശക്തമാക്കി
അവസാന പത്ത് ദിവസങ്ങൾ പ്രമാണിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മക്കയിലും മദീനയിലും സുരക്ഷാ പട്രോളിങ് ശക്തമാക്കി.  സന്ദർശകരെയും ഉംറ നിർവഹിക്കുന്നവരെയും ഫലപ്രദമായി സേവിക്കുന്നതിനായി എലിവേറ്റർ, എസ്കലേറ്റർ സംവിധാനങ്ങളുടെ സമഗ്രത ഉറപ്പാക്കി.

∙ ബസ് സർവീസ്  വർധിപ്പിച്ചു
മദീനയിൽ അവസാന പത്തിൽ  ബസ് സർവീസ് വർധിപ്പിച്ചു. മദീനയുടെ വിവിധ ഇടങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്കും ഖുബാ പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസ് സമയം കൂടുതൽ ദീർഘിപ്പിച്ചു. 

∙ പെരുന്നാൾ; പള്ളികളും ഈദ്ഗാഹ്കളും ഒരുങ്ങുന്നു
ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ  ഷെയ്ഖ്, എല്ലാ നിർദ്ദിഷ്ട പ്രാർഥനാ സ്ഥലങ്ങളിലും പള്ളികളിലും ഈ വർഷത്തെ (ഹിജ്‌റ 1445) ഈദുൽ ഫിത്ർ പ്രാർഥനയ്ക്ക് തയാറെടുക്കാൻ  നിർദേശിച്ചു. പള്ളികളിലും പ്രാർഥനാ സ്ഥലങ്ങളിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി അറ്റകുറ്റപ്പണികളും ശുചീകരണപ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

English Summary:

As Ramadan Entered the Last Ten, Makkah is Crowded with Believers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com