ADVERTISEMENT

മനാമ ∙ ജിസിസി രാജ്യങ്ങളിൽ എല്ലായിടത്തും കഴിഞ്ഞ രണ്ടു ദിവസം മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ബഹ്‌റൈനിൽ മഴ കാര്യമായി പെയ്തില്ല. ഏപ്രിൽ 30ന് രാത്രിയിലും ഇന്നലെ (മെയ് 1) രാവിലെയും ചെറിയ തോതിൽ മഴ പെയ്തതൊഴിച്ചാൽ ബഹ്‌റൈനിലെ സ്‌ഥിതി ശാന്തമായിരുന്നു. മഴ ഉണ്ടാകുമെന്നുള്ള പ്രവചനത്തെ തുടർന്ന് അധികൃതർ ശക്തമായ മുൻകരുതൽ എടുത്തിരുന്നു. കൂടാതെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിരുന്നു. ഇന്നലെ അവധി ദിനമായിട്ടും ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. 

expected-rain-did-not-fall-in-bahrain4

∙ വാഹനങ്ങൾ നിർത്തിയിടാൻ നെട്ടോട്ടം
രാജ്യത്ത് പോയ വാരം ഉണ്ടായ കനത്ത മഴയെ തുടർന്ന് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത് കൊണ്ട് തന്നെ ഇക്കുറി മഴ ജാഗ്രതാ നിർദ്ദേശം വന്നപ്പോൾ മുതൽ ആളുകൾ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിത സ്‌ഥാനങ്ങളിൽ നിർത്തിയിടുന്നതിന് നെട്ടോട്ടത്തിലാണ്. വാഹനങ്ങൾ സാധാരണയായി നിർത്തിയിട്ടിരുന്ന ഗ്രൗണ്ടുകൾ പലരും മുൻപ് വെള്ളെക്കെട്ടുകൾ ഉണ്ടായിരുന്ന പ്രദേശമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമാണ് നിർത്തിയിട്ടത്. ചിലർ സുഹൃത്തുക്കളുടെയോ മറ്റു സുരക്ഷിത പ്രദേശങ്ങളിലും വാഹനങ്ങൾ കൊണ്ടിട്ടു. ഏപ്രിൽ 30ന് രാത്രി തന്നെ നഗരസഭകളുടെ പമ്പിങ് യൂണിറ്റുകൾ റോഡുകളിലും മറ്റു പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മഴ പ്രതീക്ഷിക്കുന്നത് കാരണം ബഹ്‌റൈനിൽ പൊതുവെ സൗദിയിൽ നിന്നുള്ള സന്ദർശകരുടെ ഒഴുക്ക് കുറവായിരുന്നു. അത് കൊണ്ട് തന്നെ ഹോട്ടലുകൾ പലതും ഒഴിഞ്ഞുകിടന്നു.

expected-rain-did-not-fall-in-bahrain5

∙ വിപണിയിയെയും  മഴ 'തണുപ്പിച്ചു '
ആളുകൾക്ക് ശമ്പളം ലഭ്യമാകുന്ന മാസാവസാനം പൊതുവെ വിപണിയിൽ ഉണ്ടാകുന്ന ഉണർവ് ഇത്തവണ മഴ തണുപ്പിച്ചു. സൂപ്പർ മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ അപൂർവം ആളുകൾ വന്നതൊഴിച്ചാൽ മഴ പെയ്യുമെന്ന അറിയിപ്പ് പൊതുവെ വിപണിയിൽ മാന്ദ്യമാണ് ഉണ്ടാക്കിയത്. ബഹ്‌റൈനിലെ കാൽനട യാത്രക്കാരുടെ കച്ചവട കേന്ദ്രങ്ങളെയാണ് മഴ ശരിക്കും ബാധിച്ചത്. ഗുദൈബിയ, മനാമ, എന്നിവിടങ്ങളിലെ വിപണിയും റസ്റ്ററന്റുകൾ കൂടുതൽ ഉള്ള ചുറ്റുപാടുകളിൽ താമസിക്കുന്നവരുമാണ് ഉപഭോക്താക്കൾ ആയുള്ളത്. ചാറ്റൽ മഴ പെയ്തതോടെ ഇവിടങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് നിലച്ചു. റസ്റ്ററന്റ്, ടെക്സ്റ്റൈൽ മേഖലയിൽ വലിയ മാന്ദ്യമാണ് ഇത് ഉണ്ടാക്കിയത്.

expected-rain-did-not-fall-in-bahrain1

∙ സ്‌കൂളുകളും ഓൺലൈൻ?
ശക്തമായ മഴ പെയ്യുകയാണെങ്കിൽ സ്‌കൂൾ വിദ്യാർഥികൾക്ക് അവരുടെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സ്‌കൂൾ അധികൃതർ ഇത്തവണ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളിൽ കോവിഡ് കാലത്ത് സജ്ജമാക്കിയതിന് സമാനമായ ഓൺലൈൻ പഠന സംവിധാനം ഒരുക്കിയിരുന്നു. നീറ്റ് പരീക്ഷയും അടുത്ത ദിവസങ്ങളിൽ നടക്കുന്നതിനാൽ അതിനു വേണ്ടുന്ന തയാറെടുപ്പുകളിലാണ് ഇന്ത്യൻ സ്‌കൂൾ. ഇന്ന് രാവിലെ  മുതൽ തെളിഞ്ഞ അന്തരീക്ഷമാണ് ബഹ്‌റൈനിൽ.

English Summary:

Expected Rain Did Not Fall in Bahrain. Clear Atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com