ADVERTISEMENT

സഞ്ചാര വഴികൾ തേടുന്നവരുടെ ആഗോള സംഗമമായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എടിഎം) മറ്റൊരു അധ്യായം കൂടി അവസാനിച്ചിരിക്കുന്നു. ലോകമേ തറവാട് എന്ന ആശയത്തിലേക്ക് ഓരോരുത്തരും രൂപാന്തരപ്പെടുന്നത് എത്ര വേഗമാണെന്ന് ട്രാവൽ മാർക്കറ്റ് ഓർമിപ്പിക്കുന്നു. രാജ്യങ്ങളുടെ അതിരുകൾ ഇല്ലാതാകുന്നു. സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമേറുന്നു.  അറിയാത്ത ഇടങ്ങളിലേക്ക് കാണാകാഴ്ചകളിലേക്ക് അനുഭവിക്കാത്ത രുചികളിലേക്ക് യാത്ര പോകാൻ ഒരുങ്ങി നിൽക്കുന്നവർ. അവരെ സ്വീകരിക്കാൻ കാത്തിരിക്കുന്ന രാജ്യങ്ങൾ. കൂട്ടിക്കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുന്ന വിമാനങ്ങൾ, താമസം ഒരുക്കി കാത്തിരിക്കുന്ന ഹോട്ടലുകൾ. 

ഈ മഹാ സംഗമത്തിൽ ഇത്തവണ അസാന്നിധ്യം കൊണ്ടാണ് കേരളം ശ്രദ്ധേയമായത്. യുപിയും മധ്യപ്രദേശും കർണാടകയും ഗോവയും വിനോദ സഞ്ചാര അവസരങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിയപ്പോൾ കേരളം എവിടെയും ഇല്ലാതെ പോയി. എടിഎമ്മിലെ പല കാഴ്ചകളിലും പ്രകൃതിയും ബീച്ചും ജല ടൂറിസവും ഭക്ഷണവുമാണ് തിളങ്ങി നിന്നത്. പല രാജ്യങ്ങളും ഉദ്യാനങ്ങളും പച്ചപ്പുകളുമൊക്കെ കൃത്രിമമായി നിർമിച്ച് സഞ്ചാരികളെ ക്ഷണിക്കുമ്പോൾ കേരളത്തിന് ഇതെല്ലാം സ്വാഭാവികമായി ഉണ്ടായിട്ടും അതൊന്നും പരിചയപ്പെടുത്താനായില്ല.ഗോവയുടെ വിനോദ സഞ്ചാര സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവരുടെ മന്ത്രി പവിലിയനിൽ കാത്തിരുന്നു. ആഫ്രിക്കൻ ദ്വീപ് സമൂഹമായ സീഷെല്ലിന്റെ ആകർഷണം എന്തെന്ന് ചോദിച്ചാൽ അവിടത്തെ ടൂറിസം സിഇഒ പറയും കടൽത്തീരങ്ങൾ എന്ന്. കടൽത്തീരത്തിന്റെ സൗന്ദര്യം വർണിച്ച് അവർ സഞ്ചാരികളെ സീഷെല്ലിലേക്കു ക്ഷണിക്കുന്നു. ഇന്തൊനീഷ്യയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ വിനോദ സഞ്ചാര മന്ത്രി നേരിട്ടെത്തി. അദ്ദേഹം മറ്റു രാജ്യങ്ങളുടെ പവിലിയനുകൾ സന്ദർശിച്ച് സഹകരണ അവസരങ്ങൾ തേടി. ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം കണ്ടു. ആഡംബരവും സൗകര്യങ്ങളുമാണ് സഞ്ചാരികൾക്കു മുന്നിലുള്ള ആകർഷണം. അതിഥികളെ ആദരിച്ചു കൂട്ടിക്കൊണ്ടു പോകാൻ കാത്തിരിക്കുകയാണ് അവർ. 

ഇല്ലാത്തതിനെ പെരുപ്പിച്ചു കാണിച്ച് ആകർഷിക്കാൻ രാജ്യങ്ങൾ പാടുപെടുമ്പോൾ കേരളത്തിന് ഇതെല്ലാം സുലഭമാണ്. രാവിലെ മല കയറി, ഉച്ചയ്ക്ക് കടലുകണ്ട്, രാത്രി കായലിൽ അന്തിയുറങ്ങാൻ കഴിയുന്ന ഭൂപ്രകൃതി. ലോകത്തെ ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത പ്രകൃതി സൗന്ദര്യവും സൗകര്യങ്ങളും വിഭവങ്ങളും.  എന്നിട്ടും അതൊന്നും വേണ്ടവിധം വിൽക്കാൻ കഴിയാത്തത് എന്തു കൊണ്ടാകും? ഗോവയിൽ നിന്ന് ഹരിദ്വാറിലേക്ക് നേരിട്ടു വിമാനമുണ്ട്. ഹിമാചൽ പ്രദേശിൽ നിന്ന് രാവിലെ ഇറങ്ങിയാൽ ഉച്ചയ്ക്ക് ഗോവയിൽ എത്താൻ ആവശ്യമായ കണക്ടിവിറ്റി റെഡിയാണ്. നമുക്കും ഇതാകാം. പുതിയതായി ഒന്നും വേണ്ട, ഉള്ളതൊന്ന് മെച്ചപ്പെടുത്തിയാൽ മതി. 

മരുഭൂമിയിൽ ഹരിതവൽക്കരണത്തിനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്. അതിനായി കോടികൾ മുടക്കുന്നു. കണ്ടൽക്കാടുകൾ നടുന്നു. തടാകങ്ങൾ സൃഷ്ടിക്കുന്നു. എല്ലാം സഞ്ചാരികൾക്കായി. അങ്ങനെയെങ്കിൽ 44 നദികളും അതിലേറെ തീരപ്രദേശങ്ങളും കുന്നുകളും മലകളും കായലുമുള്ള കേരളം ഇന്ന് എവിടെ നിൽക്കണം? കേരളത്തിലെ ഓരോ വീടുകളും വിനോദസഞ്ചാരത്തിന്റെ ഗുണം അനുഭവിക്കാൻ ചില നയ വ്യതിയാനങ്ങൾ മാത്രം മതി. 

വിനോദ സഞ്ചാരം എന്നത് ആർക്കെല്ലാമോ പണം വാരാനുള്ള മാർഗമാണെന്ന തോന്നൽ മലയാളികൾ മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. ടൂറിസത്തിലൂടെ ഓരോരുത്തരുടെയും കീശ നിറയുമെന്നായാൽ ഉത്തരവാദിത്ത ടൂറിസം യാഥാർഥ്യമാകും. ആ വഴിയെ ആണ് ഗോവ പോകുന്നത്. അതിനായുള്ള മാറ്റമാണ് റീജനറേറ്റീവ് ടൂറിസം പദ്ധതിയിലൂടെ ഗോവ ലക്ഷ്യമിടുന്നത്. ഇതേ നയ മാറ്റം നമുക്കും ആകാം. 

നാടിന്റെ പ്രധാന വരുമാനം ടൂറിസത്തിലൂടെ ആയാൽ വൃത്തിയും വെടിപ്പും താനെ ഉണ്ടാകും. ജനങ്ങളുടെ മനോഭാവം മാറും. ലോകത്തെ കണ്ടു തുടങ്ങുമ്പോൾ നമ്മളും ഇന്റർനാഷനലാകും. പുതിയതായി ഒന്നും ഉണ്ടാക്കിയില്ലെങ്കിലും കയ്യിലുള്ളത് കാണിച്ചു കൊടുത്താൽ, നമ്മളും രക്ഷപ്പെടും.

English Summary:

Kerala has not presented its tourism potential to the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com