ബഷീർ സിൽസില നാട്ടിലേക്ക് മടങ്ങുന്നു
![basheer-silsila-farewell ബഷീർ സിൽസിലക്ക് യാത്രയയപ്പ് നൽകിയപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ദുബായ് ∙ യുഎഇയിൽ മെഹ്ഫിൽ സംഗീതസന്ധ്യകൾക്ക് ചുക്കാൻ പിടിച്ചിരുന്ന കലാകാരനും അഭിനേതാവുമായ ബഷീർ സിൽസില മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. യുഎഇ യിലെ മാറഞ്ചേരിക്കാരുടെ കൂട്ടായ്മയായ തണ്ണീർ പന്തൽ പ്രസിഡന്റും സിനിമാ സംഗീത സാഹിത്യ മേഖലയിൽ സജീവസാന്നിധ്യവുമായ അദ്ദേഹത്തിന് ആദരവും യാത്രയയപ്പും നൽകി.
1994 ൽ ഏപ്രിൽ ഒന്നിന് ദുബായിലെത്തിയ ബഷീർ ജബൽ അലി ഹോഴ്സ് റേസ് കോഴ്സിൽ അഡ്മിൻ ആയാണ് പ്രവാസ ജീവിതം ആരംഭിച്ചത്. റേസിങ് ഇവന്റ് മാനേജർ എന്ന ഉയർന്ന തസ്ഥികയിൽ നിന്ന് വിരമിച്ചാണ് മടക്കം. നാട്ടിലും വിദേശത്തും നിരവധി സംഗീത വേദികളിൽ പ്രമുഖരായ പാട്ടുകാർക്ക് ഗിറ്റാറിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം സംഗീതത്തെ ജീവശ്വാസമായാണ് കണക്കാക്കുന്നത്. ബഷീറിന്റെ കമ്പോസിങ്ങിൽ ആറോളം സംഗീത ആൽബങ്ങൾ പിറന്നു. ഗസൽ ഗായകൻ ഉമ്പായി പാടിയ സിൽസില എന്ന മ്യൂസിക്കൽ ആൽബം അതിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ആ പേര് ബഷീറിനൊപ്പം ചേരുകയും ചെയ്തു. പിന്നീട് സിനിമകളിൽ ഉൾപ്പെടെ 60 ഓളം പാട്ടുകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. മിക്ക വാരാന്ത്യങ്ങളിലും അദ്ദേഹത്തിന്റെ ദുബായിലെ വീട്ടിൽ നടക്കാറുള്ള മെഹ്ഫിൽ സന്ധ്യകളിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ സുഹൃത്തുക്കളും സംഗീതപ്രേമികളും പങ്കെടുത്തിരുന്നു. അവരുടെയെല്ലാം സൗഹൃദ സംഗമ രാത്രി കൂടിയയായിരുന്നു ഈ മെഹ്ഫിലുകൾ.
![basheer-silsila-farewell1 ബഷീർ സിൽസില](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
20 ടെലിഫിലിമുകളിൽ ചെറുതും വലുതുമായ വേഷങ്ങൾക്ക് അദ്ദേഹം ജീവനേകി. "ഒരിടത്ത് ഒരു പോസ്റ്റ്മാൻ" എന്ന സിനിമയുടെ നിർമാതാവായും "സമീർ" എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയായും സിനിമാ വ്യവസായത്തിലും വ്യക്തി മുദ്ര പതിപ്പിച്ചു. "മഴ ചാറും ഇടവഴിയിൽ" എന്ന പുസ്തകത്തിലൂടെ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം വായനക്കാരുമായി പങ്കിട്ടു.
![basheer-silsila-farewell3 ബഷീർ സിൽസില](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
"പിരിശപ്പന്തൽ" എന്ന പേരിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ അബുദാബി തണ്ണീർ പന്തൽ പ്രസിഡന്റ് ലത്തീഫ് കൊട്ടിലുങ്ങൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി നാസർ മന്നിങ്ങയിൽ മൊമെന്റോ നൽകി ആദരിച്ചു. ഷാജി പന്തായിൽ, കരീം ഇല്ലത്തേൽ, ഷുക്കൂർ മന്നിങ്ങയിൽ എന്നിവർ പൊന്നാട അണിയിച്ചു. ഷാർജ ഘടകം പ്രസിഡന്റ് നിയാസ്, ഷമീം മുഹമ്മദ്, സജീർ ബിൻ മൊയ്‌ദു, അക്ബർ വടിക്കിനിത്തേൽ, ഹകീം കോലോത്തേൽ, ജലീൽ, ഷാനവാസ് കണ്ണഞ്ചേരി, പോൾസൺ പാവറട്ടി, ഡോക്ടർ വിജയ, കാദർ ഏനു, മുൻദിർ കൽപകഞ്ചേരി, നടനും നിർമാതാവുമായ പിലാക്കൽ അഷ്‌റഫ്, നൗഷാദ് അലി വടമുക്ക്, സിനിമാ നടൻ സമദ് സുലൈമാൻ, സെക്രട്ടറി സുധീർ മന്നിങ്ങയിൽ എന്നിവർ പ്രസംഗിച്ചു. ഗസൽ ഗായകരായ അഫ്സൽ, ഷിഫാന, പട്ടുറുമാൽ ഫെയിം മുബീർ ഖാൻ, ലക്ഷ്മി എന്നിവരുടെ സംഗീത പരിപാടിയും അരങ്ങേറി. അമീൻ കെ വി , സിദ്ദീഖ് മുല്ലക്കാട്ട്, നൂറുദ്ദീൻ, ഷാജഹാൻ തറയിൽ, ഫക്രുദ്ദീൻ, ജലീൽ മക്കാട്ടിപ്പറമ്പിൽ എന്നിവർ ഉപഹാരങ്ങൾ നൽകി.