ADVERTISEMENT

ഫുജൈറ ∙ ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ താരം. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പതിവായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇൻഫ്ലുവൻസർ കൂടിയായ യുവതിക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളും അറബ് വംശജരുമെല്ലാം ഷാനിഫയുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നവരാണ്. 'എന്നെ പ്രണയിക്കരുത്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും' എന്നായിരുന്നു ഏറ്റവുമൊടുവിൽ വ്യാഴാഴ്ച പോസ്റ്റുചെയ്ത വീഡിയോയുടെ ക്യാപ്ഷൻ. ഉറുദു യുട്യൂബ് ചാനലുകളിൽ ഷാനിഫയുടെ മരണം വാർത്തയുമായി.

∙ മാതാവിനെ നഷ്ടപ്പെട്ടത് പറക്കമുറ്റാത്ത പെൺകുട്ടികൾക്ക്
ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് സനൂജ് ബഷീർ കോയയും രണ്ട് പെൺമക്കളും ദുബായിൽ നിന്ന് എത്തിയ ഷാനിഫയുടെ മാതാവും ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള ഫ്ലാറ്റില്‍  ഉള്ളപ്പോഴായിരുന്നു ഷാനിഫ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്.

ഷാനിഫയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവരുടെ കൂട്ടുകാർ പറയുന്നത്. ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. യുഎഇയിൽ വളർന്ന ഷാനിഫയുടെ കുടുംബം ഇവിടെ തന്നെയാണുള്ളത്. യുവതിയെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ എന്ന് ഇവർ പറയുന്നു. ഇവർക്കൊന്നും ഇപ്പോഴും പ്രിയ കൂട്ടുകാരിയുടെ മരണം വിശ്വസിക്കാനായിട്ടില്ല. പരസ്പരം കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കൾ പലരും അനുശോചനം അറിയിച്ചുകൊണ്ടിരിക്കുന്നു.

ഷാനിഫ ബാബു
ഷാനിഫ ബാബു

വളരെ സന്തോഷത്തോടെയായിരുന്നു ഷാനിഫയും കുടുംബവും ജീവിച്ചിരുന്നതെന്ന് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു. എല്ലാവരുമായും തികഞ്ഞ സൗഹൃദമായിരുന്നു. ഇവരുടെ മക്കൾ കൊച്ചുകുട്ടികളാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പോലും പ്രായമായിട്ടില്ലാത്ത അവരെക്കുറിച്ചോർക്കുമ്പോഴാണ് ഏറെ സങ്കടം. ഷാനിഫയ്ക്ക് വേണ്ടി പ്രാർഥിക്കാൻ സനൂജ് സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.

അടുത്തിടെ അജ്മാനിൽ കാണാതായ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, മാർച്ചിൽ ഷാർജയിൽ 4 വയസ്സുകാരനും കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.

∙ പിരിഞ്ഞുപോയത് രണ്ടാമത്തെ മലയാളി സമൂഹമാധ്യമതാരം
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ വിടപറഞ്ഞ രണ്ടാമത്തെ മലയാളി യുവതിയാണ് ഷാനിഫ. 2022 മാർച്ച് ഒന്നിന് ദുബായിലെ മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിനെ ജാഫിലിയ്യയിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫയുടെ മൃതദേഹം കബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയതടക്കമുള്ള സംഭവവികാസങ്ങളിലേക്കു നീങ്ങി വിവാദമാകുകയും ചെയ്തു.

മരിക്കുന്നതിന് ഒന്നര മാസം മുൻപാണ് റിഫ, വ്ലോഗറും ആൽബം താരവുമായ ഭർത്താവ് കാസർകോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നാസി(മെഹ്നു–25)നോടൊപ്പം യുഎഇയിലെത്തിയത്. ദുബായിലെ ഒരു മാളിലെ പർദക്കടയിൽ ജോലിയും ചെയ്തിരുന്നു. ഇരുവരും ചേർന്ന് ഒട്ടേറെ വിഡിയോ, സംഗീത ആൽബം നിർമിക്കുകയും ചെയ്തു. മരിക്കുന്നതിന് 2 ദിവസം മുൻപ്  ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് മുൻപ് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ അന്ന് അഭിപ്രായപ്പെട്ടത്.

മരണം നടന്നതിന്റെ തേലന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. മെഹ്നു പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

രണ്ടു പേരും പരസ്പരം പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ടായിരുന്നു. മെഹ്നുവിന് സംഗീത ആൽബം നിർമാണവുമുണ്ടായിരുന്നു.  തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും ഉണ്ടായി.

റിഫ മെഹ്നു
റിഫ മെഹ്നു

റിഫ സ്വയം ജീവനൊടുക്കിയതാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ നാട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പൊലീസിന് പരാതി നൽകിയത്.‌ ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം തീർച്ചയായും പോസ്റ്റുമോർട്ടം ചെയ്യുമായിരുന്നു. വൈകി വീട്ടിലെത്തിയതിനാൽ താൻ റിഫയോട് ദേഷ്യപ്പെട്ടിരുന്നുവെന്നായിരുന്നു മെഹ്നാസിന്റെ മൊഴി.

ഇദ്ദേഹത്തിന്റെയും റിഫയുടെ സഹോദരന്റെയും പൂർണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ദുബായ് പൊലീസ് വിട്ടുകൊടുത്തത്. മരണത്തിൽ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും പൊലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാൽ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തിൽ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാൽ സ്വയം ജീവനൊടുക്കിയതാണെന്ന റിപോർട്ട് തയാറാക്കി പൊലീസ് മൃതദേഹം വിട്ടുകൊടുക്കുയയാരുന്നു. പിന്നീട്, മൃതദേഹം നാട്ടിലെത്തിയതിന് ശേഷമാണ്  സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടയും മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്. ബന്ധുക്കൾ നല്‍കിയ പരാതിയിന്മേൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.

റിഫ മെഹ്നു
റിഫ മെഹ്നു

∙ റിഫ എന്തിനിത് ചെയ്തു?
സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമേ, ദുബായ് ഖിസൈസിലെ ഒരു മാളിലെ പർദ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ ജാഫിലിയ്യയിലെ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.

ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്ന് വിശ്വസിക്കാനാകാതെ യുഎഇയിലെ കൂട്ടുകാരും ബന്ധുക്കളും ഇപ്പോഴും ഉഴറുകയാണ്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം.

∙ മായിക ലോകത്ത് ജീവിക്കുന്നവർ
ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചെങ്കിലും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഈ സമൂഹ മാധ്യമത്തില്‍ സജീവമാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ടിക് ടോക്കിൽ നിറഞ്ഞുനിൽക്കുന്നത്. പലർക്കും ആയിങ്ങൾ ഫോളോവേഴ്സായി വരികയും ഇത്തരം താരങ്ങൾ മായിക ലോകത്തെത്തപ്പെടുകയും ചെയ്യുന്നു.

സമൂഹമാധ്യമങ്ങളിലെ മായാപ്രപഞ്ചത്തെത്തി സ്വന്തം കുടുംബത്തെ പോലും മറന്നുപോകുകയും അത് പിന്നീട് വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഗൾഫിൽ നടന്നുവരികയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ കൗമാരക്കാരികളുൾപ്പെടെ ഒട്ടേറെ സമൂഹമാധ്യമ താരങ്ങള്‍ സ്വയം ജീവനൊടുക്കി. പുറം ലോകം ഇതറിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് അടിമയായതാണ് എല്ലാത്തിനും കാരണമാകുന്നത്. 

English Summary:

Social Media Influencer Shanifa Babu Falls to Death from Her Apartment-Follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com