ADVERTISEMENT

ദോഹ ∙ അല്‍ഫോന്‍സ മുതല്‍ മല്‍ഗോവ വരെ. മാമ്പഴകൂട്ടങ്ങളുടെ വൈവിധ്യതയുമായി സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ മേള ശ്രദ്ധ നേടുന്നു. മാമ്പഴ രുചി തേടിയെത്തുന്ന സന്ദര്‍ശകരും ഏറെ. 10 ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത് 60 കമ്പനികള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്  ഇന്ത്യന്‍ മാമ്പഴ മേളയ്ക്ക് സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ തുടക്കമായത്. 60 കമ്പനികളുടെ 100 സ്റ്റാളുകളാണ് മേളയിലുള്ളത്. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തിലാണ് ഇന്ത്യന്‍ മാമ്പഴ മേള നടക്കുന്നത്.

∙ അല്‍ഫോന്‍സ മുതല്‍ മല്‍ഗോവ വരെ
നാട്ടു മാമ്പഴം കഴിക്കാന്‍ കൊതിച്ചിരിക്കുന്ന ദോഹയിലെ പ്രവാസികള്‍ക്കായി ഇന്ത്യന്‍ മാമ്പഴ രുചികളിലെ ഒട്ടുമിക്ക ഇനങ്ങളും മേളയിലേക്ക് എത്തിച്ചിട്ടുണ്ട്. അല്‍ഫോന്‍സ, കേസര്‍, ബംഗനപ്പള്ളി, തോട്ടാപുരി, നീലം, മല്ലിക, മല്‍ഗോവ, ലംഗട തുടങ്ങി മാമ്പഴ കൂട്ടങ്ങളിലെ ഇഷ്ടതാരങ്ങളെല്ലാം ഇവിടെയുണ്ട്. രുചിച്ചു നോക്കി മാമ്പഴം വാങ്ങാനുള്ള അവസരവും വില്‍പന സ്റ്റാളുകളിലുണ്ട്. പഴുത്തതും പാകമായതും പച്ചയും തുടങ്ങി ഇഷ്ടമുള്ളവ യഥേഷ്ടം വാങ്ങാം. സ്വാദൂറും അച്ചാറുകള്‍, ജാമുകള്‍, ഹല്‍വ, ജ്യൂസുകള്‍, രസമലായ്, ഐസ്‌ക്രീം എന്നിവ മാത്രമല്ല നാട്ടുരുചിയിലുള്ള പരമ്പരാഗത മാങ്ങാ വിഭവങ്ങളും ധാരാളം. മാമ്പഴം മാത്രമല്ല ചക്ക, കരിക്ക് എന്നിവയും സ്റ്റാളുകളിലുണ്ട്. 

വില്‍പന സ്റ്റാളുകളിലെ വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍.
വില്‍പന സ്റ്റാളുകളിലെ വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍.
സൂഖ് വാഖിഫിലെ മാമ്പഴ മേളയിലെ സന്ദര്‍ശക തിരക്ക്.
സൂഖ് വാഖിഫിലെ മാമ്പഴ മേളയിലെ സന്ദര്‍ശക തിരക്ക്.

∙ സന്ദര്‍ശക തിരക്കേറുന്നു
മാമ്പഴ മേളയുടെ ആദ്യ ദിനം മുതല്‍ക്കു തന്നെ സന്ദര്‍ശക തിരക്കേറെയാണ്. ആയിരത്തിലധികം പേര്‍ ഇതിനകം മേള സന്ദര്‍ശിച്ചു കഴിഞ്ഞു. ഇന്ത്യന്‍ മാമ്പഴ രുചി തേടി എത്തുന്നവരില്‍ പ്രവാസികള്‍ മാത്രമല്ല സ്വദേശികളുമുണ്ട്. ഭക്ഷണപ്രേമികളും കുട്ടികളും കുടുംബങ്ങളുമെല്ലാം വൈകുന്നേരങ്ങളില്‍ മേളയില്‍ സജീവമാണ്. ഈ മാസം 8 വരെ നീളുന്ന മേളയിലേക്ക് ഇനിയുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകിട്ട് 4.00 മുതല്‍ രാത്രി 9.00 വരെയാണ് മാമ്പഴ ഫെസ്റ്റിവല്‍. 

വില്‍പനയ്ക്ക് വച്ചിരിക്കുന്ന മാങ്ങ അച്ചാറുകള്‍.
വില്‍പനയ്ക്ക് വച്ചിരിക്കുന്ന മാങ്ങ അച്ചാറുകള്‍.
English Summary:

Doha: Indian Mango Festival Draws Enthusiastic Crowd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com