ADVERTISEMENT

കുവൈത്ത് സിറ്റി ∙ മംഗഫിലെ കമ്പനി ജീവനക്കാരുടെ താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചത് മലയാളികളടക്കം 21  ഇന്ത്യക്കാർ. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33),കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട  ഉമറുദ്ദീൻ ഷമീർ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മറ്റുള്ളവരുടെ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അപകടത്തിൽ ഇത് വരെയായി 49 പേർ മരിച്ചതായാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  എന്നാൽ 40 പേർ മരണമടഞ്ഞതായാണ് കുവൈത്ത് ഔദ്യോഗിക  ടെലിവിഷൻ പുറത്തു വിട്ടിരിക്കുന്ന വിവരം. തീപ്പിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസ്സമുണ്ടായാണ്  ഭൂരിഭാഗം പേരും മരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ പുറത്തേയ്ക്ക് കടക്കുന്നതിനുള്ള കെട്ടിടത്തിലെ വഴികൾ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായതായി അഗ്നി ശമന വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തയിട്ടുണ്ട്.

∙ പരുക്കേറ്റവരിൽ ചിലരുടെ പേരുകൾ വെളിപ്പെടുത്തി; അപകട‌നില തരണം ചെയ്തതായി സ്ഥാനപതി; ഹെൽപ് ലൈൻനമ്പർ–+965-65505246
മംഗഫിലെ അഗ്നിബാധയിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കട്ട ഇന്ത്യക്കാരുടെ പട്ടിക വെളിപ്പെടുത്തി. മലയാളികളായ ഷബീർ, രജിത്, അലക്സ്, ജോയൽ, അനനൗ, മഹാരാഷ്ട്ര സ്വദേശികളായ സന്തോഷ് മുംബൈ, പ്രവീൺ, ശിവശങ്കർ(നേപ്പാൾ), ശ്രീവത്സലു, ശ്രീനു(അനോര), ജിതിൻ(മധ്യപ്രദേശ്), രഞ്ജിത് പ്രസാദ് എന്നിവരാണ് പരുക്കേറ്റവരിൽ ചിലർ.

പരുക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന ഇന്ത്യക്കാർ അപകടനില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച ശേഷമായിരുന്നു സ്ഥാനപതിയുടെ പ്രതികരണം. സംഭവത്തിൽ ഒട്ടേറെ ഇന്ത്യക്കാർ മരിക്കുകയും കുറേ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246. മരിച്ചവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരുക്കേറ്റ 21 പേരെ  അദാൻ ആശുപത്രിയിലും  11 പേരെ  മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ്  പ്രവേശിപ്പിച്ചത്.

താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും  എത്തിയാണ് തീ അണയ്ച്ചത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

∙ നിയമലംഘനം; കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ അധികൃതരുടെ നിർദേശം
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട്  പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം  താമസക്കാരെ  ഒഴിപ്പിക്കുവാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവിട്ടു. അതേസമയം സംഭവത്തെ തുടർന്ന്  അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ   കുവൈത്ത്‌  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥറുടെ മേൽ നോട്ടത്തിൽ  ഈ വിഷയത്തിൽ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു

English Summary:

Kuwait Fire: 21 Indians among 49 Killed in Kuwait Building Fire, Minister assures strict action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com