ADVERTISEMENT

കുവൈത്ത് സിറ്റി ∙  കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. ഏറ്റവും ഒടുവിൽ നിതിൻ കുത്തൂർ ലക്ഷ്മണൻ എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് കുവൈത്തിലെ മലയാളി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ബന്ധുക്കൾ എത്രയും പെട്ടെന്ന് അധികൃതരുമായി ബന്ധപ്പെടുക.

 തൃശൂർ ചാവക്കാട് സ്വദേശി ബിനോയിയുടെ മൃതദേഹം ഇന്ന് തിരിച്ചറിഞ്ഞിരുന്നു. നാല് ദിവസം മുൻപ് മാത്രമാണ് ബിനോയ് ഈ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ബിനോയിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. 

അതേസമയം, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് അധികൃതർ. എല്ലാ മൃതദേഹവും ഒന്നിച്ചാണോ കൊണ്ടുപോകുക എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. നാളെ(15) ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദഹങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുപോകാനാണ് ശ്രമം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ സിവിൽ വ്യോമസേനയുടെയോ അല്ലെങ്കിൽ കുവൈത്ത് വിമാനത്തിലോ ആയിരിക്കും മൃതദേഹങ്ങൾ കൊണ്ടുപോവുക. ഇതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലെ ഇന്ത്യൻ എംബസിയിലെത്തി  നടപടികൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകുന്നു.

ഇന്നലെ(ബുധൻ) പുലർച്ചെ നാലരയോടെ  മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ  ജീവനക്കാരുടെ താമസ കെട്ടിടത്തിലുണ്ടായ വൻ അഗ്നിബാധയിൽ 24 മലയാളികളടക്കം ആകെ 43 പേരാണ് മരിച്ചത്. ഇൗജിപ്തുകാരനായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായിരുന്നു വൻ ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കെട്ടിട ഉടമ, കമ്പനിയുടമയായ മലയാളി, സെക്യൂരിറ്റി ജീവനക്കാരൻ തുടങ്ങിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്  ഉത്തരവിടുകയും ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ ഉത്തരവ്.

 ∙ തിരിച്ചറിയാനാകാത്ത വിധം എട്ടോളം മൃതദേഹങ്ങൾ
അഗ്നിബാധയിൽ തിരിച്ചറിയാൻ പറ്റാത്തവിധം എട്ടോളം മൃതദേഹങ്ങള്‍. ബയോമെട്രിക് ഫലം കിട്ടിയാലുടൻ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

 ∙ നടപടി ആരംഭിച്ചു
അഗ്നിബാധയുണ്ടായ മംഗഫിലെ കെട്ടിടത്തിനെതിരെ അധികൃതർ നടപടികളാരംഭിച്ചു. ഇന്നു രാവിലെ പൊലീസും മുനിസിപാലിറ്റി അധികൃതരും  സ്ഥലത്തെത്തിയിട്ടുണ്ട്. എന്തൊക്കെ നടപടികളാണ് എടുക്കുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആറ് നില കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേരാണ് താമസിച്ചിരുന്നത്.   നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകി

English Summary:

Kuwait Building Fire: Body of One More Malayali Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com