ADVERTISEMENT

ജിസാന്‍ ∙ സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശില്‍ പ്രശസ്തമായ രണ്ടു റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അടിയന്തര കമ്മിറ്റി രൂപീകരിച്ചു. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരനാണ് അന്വേഷണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. 

വിഷബാധയേറ്റവരുടെ ആരോഗ്യ സ്ഥിതിഗതി അന്വേഷിക്കാനും ആവശ്യമായ വൈദ്യപരിചരണങ്ങള്‍ നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ജിസാന്‍ നഗരത്തിലും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മറ്റു സ്ഥാപനങ്ങളും കർശനമായി നിരീക്ഷിക്കാനും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്താനും ഉത്തരവിൽ നിർദ്ദേശം നൽകി. ആരോഗ്യ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കൈമാറാനും മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ നിര്‍ദേശിച്ചതായി ജിസാന്‍ ഗവര്‍ണറേറ്റ് അറിയിച്ചു. 

അബൂഅരീശില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ രണ്ടു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച നൂറിലേറെ പേര്‍ക്കാണ് വിഷബാധയുണ്ടായത്. ഇരു സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സകള്‍ നല്‍കി. ആരോഗ്യനില ഭദ്രമായതിനെ തുടര്‍ന്ന് ഇവരെല്ലാവരും പിന്നീട് ആശുപത്രി വിട്ടു. 

ജിസാന്‍ നഗരത്തിലും ജിസാൻ പ്രവിശ്യയിലെ ഫുര്‍സാനിലും സ്വാംതയിലും ഭക്ഷ്യവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷബാധയേറ്റവരെ ഫുര്‍സാന്‍ ആശുപത്രിയിലും ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലര്‍ക്ക് വീടുകളില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു. അതികഠിനമായ ചൂടും ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിച്ചതുമാണ് ഭക്ഷ്യവിഷബാധക്ക് കാരണങ്ങളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

English Summary:

Saudi Arabia Jazan Food Poisoning Outbreak: Committee Formed for Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com