ADVERTISEMENT

റിയാദ് ∙ 21 വർഷത്തെ ഇടവേളയുണ്ടായിരുന്നു സാറയ്ക്കും മിസ്അബിനുമിടയിൽ. സാറയുടെ കയ്യിൽ തൂങ്ങി പിച്ചവെച്ചു നടന്ന കുട്ടിക്കാലം മിസ്അബിന്‍റെ ഓർമ്മകളിലുണ്ട്. പാൽമണം മാറാത്ത മിസ്അബിനെ മാറോടടുക്കിപ്പിടിച്ചു വളർത്തിയതിന്‍റെ ഓർമ്മകൾ സാറയുടെ നെഞ്ചിലുമുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മിസ്അബിനെ തേടി ഒരിക്കൽ കൂടി സാറയെത്തി. മിസ്അബിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിൽ പങ്കെടുക്കാൻ. അവൻ പുതുമണവാളനാകുന്ന നേരത്ത് അമ്മയായി തൊട്ടടുത്തുനിൽക്കാൻ. ഫിലിപ്പൈൻസിൽനിന്നുള്ള സാറയെ മിസ്അബിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബം ക്ഷണിക്കുകയായിരുന്നു. 

സാറയുടെ കൈ പിടിച്ച് വളർന്നതായിരുന്നു മിസ്അബ് അല്‍ഖതീബിന്‍റെ കുട്ടിക്കാലം. പതിനാറു വർഷത്തോളം റിയാദിൽ മിസ്അബിന്‍റെ വീട്ടിൽ സാറ ജോലി ചെയ്തിരുന്നു. മിസ്അബിന് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് സാറ ജോലി മതിയാക്കി തിരിച്ചുപോയത്. പിന്നീട് ഒരു അമേരിക്കൻ പൗരനെ വിവാഹം ചെയ്യുകയും ലോക രാജ്യങ്ങളിൽ സന്ദർശനം നടത്തുകയുമായിരുന്നു. യാത്രയ്ക്കിടെ ഫ്രാൻസിലെ വച്ചാണ് മിസ്അബിന്‍റെ വിവാഹ കാര്യം അറിയുന്നത്. കുടുംബം ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തന്‍റെ കൂടി മകനായ മിസ്അബിന്‍റെ സന്തോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് സാറ ഉറപ്പു പറയുകയും ചെയ്തു.

റിയാദില്‍ വിമാനമിറങ്ങിയ സാറയെ പൂക്കൾ സമ്മാനിച്ചാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. 21 കൊല്ലം മുമ്പുള്ള അതേ ഊഷ്മളത അവർക്കിടയിൽ അപ്പോഴുമുണ്ടായിരുന്നു. മിസ്അബിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏറെ ദൂരം താണ്ടി സാറ എത്തിയതില്‍ എല്ലാവരും ഏറെ സന്തോഷത്തിലാണെന്ന് സാറയുടെ പഴയ സ്‌പോണ്‍സര്‍ നൂറ ബിന്‍ത് സ്വാലിഹ് അല്‍അരീഫി പറഞ്ഞു. തങ്ങളുടെ കുടുംബത്തിനു വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്‍റെ മാതാവിനെ രോഗശയ്യയില്‍ സാറ പരിചരിച്ചതും കുടുംബം ഇന്നുവരെ വിസ്മരിച്ചിട്ടില്ലെന്നും നൂറ അല്‍അരീഫി പറഞ്ഞു.

മിസ്അബിന്‍റെ വിവാഹത്തിൽ പങ്കെടുത്തും ഏറെ നേരം റിയാദിൽ ചെലവിട്ടുമാണ് സാറ മടങ്ങിയത്. ഓർമ്മയുടെ ഓരോ കുഞ്ഞു പൂവിലും സാറയുടെ വിരൽത്തുമ്പിൽ തൂങ്ങിക്കിടക്കുന്ന മിസ്അബ് അപ്പോഴുമുണ്ടായിരുന്നു.

English Summary:

Misab, Raised by Sarah Reunites After 21 Years with her as a Groom, Filled with Childhood Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com