ADVERTISEMENT

ദുബായ് ∙ കമ്പനികളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ് – ഡേറ്റഡ് ചെക്ക് നൽകിയ ശേഷം വൻതുക തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്ന തട്ടിപ്പ് വീണ്ടും. കുറച്ച് കാലം മുൻപ് യുഎഇയിൽ സജീവമായിരുന്ന ഇത്തരം തട്ടിപ്പ് വീണ്ടും തുടങ്ങിയപ്പോൾ ഇരയായത് ദുബായിലെ ഇന്ത്യൻ വ്യവസായികൾ അടക്കം ഒട്ടേറെ പേർ. ദിവസങ്ങൾക്കുള്ളിൽ തന്റെ നാല് വ്യവസായ സംരംഭങ്ങളാണ്  സീരിയൽ തട്ടിപ്പിനിരയായതെന്നും 18 ലക്ഷം ദിർഹം നഷ്ടമായെന്നും ദുബായിലെ ഇന്ത്യൻ വ്യവസായി മിർസ ഇല്യാസ് ബെയ്‌ഗ് പൊലീസിൽ പരാതി നൽകി. ഇതുപോലെ തട്ടിപ്പിനിരയായ മലയാളികളടക്കമുള്ള വ്യാപാരികളും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.

കംപ്യൂട്ടർ, കംപ്യൂട്ടർ സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ, കെട്ടിട നിർമാണ സാമഗ്രികൾ എന്നിവയുടെ പ്രത്യേക വിഭാഗങ്ങളുൾക്കൊള്ളുന്ന മിർസ ഇല്യാസിന്റെ ഐവിയോണ്ട് കൺസൾട്ടൻസി, ഐആർഎ ട്രാവൽ ആൻഡ് ടൂറിസം എന്നീ കമ്പനികളാണ് തട്ടിപ്പിനിരയായത്. ലാപ്‌ടോപ്പുകൾ, എൽഇഡി ടിവികൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവ വിതരണം ചെയ്യുന്ന  ഐവിയോണ്ട് കൺസൾട്ടൻസിക്ക് 9,58,970 ദിർഹമാണ് നഷ്ടപ്പെട്ടത്. ഐആർഎ ട്രാവൽ ആൻഡ് ടൂറിസത്തിന് 6,48,000 ദിർഹവും നഷ്ടമായി. ഉള്ളിയും സാനിറ്ററി വെയറുകളും വിതരണം ചെയ്യുന്ന ജനറൽ ട്രേഡിങ് ആൻഡ് ഫുഡ്‌സ്റ്റഫിന് 2,00,315 ദിർഹവും നഷ്ടപ്പെട്ടതായി മിർസ ഇല്യാസ് പറഞ്ഞു. 

∙ പോസ്റ്റ് – ഡേറ്റഡ് ചെക്കുകൾ നൽകി തട്ടിപ്പ്
ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ്, ഡെമോ ഇന്റർനാഷനൽ, നൂർ അൽ സിദ്ര ട്രേഡിങ്, ഫെയർ വേഡ്സ് ഗുഡ്സ് ട്രേഡിങ്, വഹത് അൽ റയാൻ ട്രേഡിങ് എന്നീ കമ്പനികളുടെ പേരിലാണ് പോസ്റ്റ്–ഡേറ്റഡ് ചെക്ക് നൽകിയിട്ടുള്ളത്. ഈ കമ്പനികൾ ഇപ്പോൾ യുഎഇയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. മിർസ ഇല്യാസ് ബെയ്ഗിന്റെ കമ്പനികളും മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഈ തട്ടിപ്പ് കമ്പനികളുടെ ഇരകളായിട്ടുണ്ട്. ഉൽപന്നങ്ങളും സേവനങ്ങളും സ്വന്തമാക്കിയ ശേഷം നൽകിയ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ പിന്നീട് ബൗൺസ് ആയപ്പോഴാണ് എല്ലാവരും തട്ടിപ്പിനിരയായ കാര്യം അറിയുന്നത്. ചെക്ക് നൽകിയ കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും അവ നിലവിലില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. നഷ്ടമായ തുക എങ്ങനെയാണ് തിരിച്ചുപിടിക്കേണ്ടതെന്ന് അറിയില്ലെന്ന് മിർസ ഇല്യാസ് ബെയ്ഗ് പറയുന്നു. 

3,19,000 ദിർഹത്തിന്റെ വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യാൻ ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ് ഐആർഎ ട്രാവൽ ആൻഡ് ടൂറിസത്തെ തട്ടിപ്പുകാർ സമീപിച്ചതോടെയാണ് മിർസ ഇല്യാസ് ആദ്യം തട്ടിപ്പിനിരയാകുന്നത്. ഇവർ നൽകിയ ഓരോ ചെക്കിനും 30 മുതൽ 45 ദിവസം വരെ ക്രെഡിറ്റ് സാവകാശം അനുവദിച്ചിരുന്നു. 2,00,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്ക് നൽകി ഡിജിറ്റൽ ജീനിയസ് കമ്പനി പോസ്റ്റ് - ഡേറ്റഡ് ചെക്കുകൾ നൽകിയപ്പോൾ ബിസിനസ് കുതിച്ചുയരുകയാണെന്ന് കരുതി സന്തോഷിച്ചിരുന്നതായും പിന്നീട് എല്ലാം തട്ടിപ്പായിരുന്നു എന്നറിഞ്ഞപ്പോൾ ആകെ തകർന്നുപോയെന്നും ഇദ്ദേഹം പറഞ്ഞു. ഇതോടൊപ്പം മറ്റു നാല് തട്ടിപ്പുകമ്പനികളും  ഐആർഎ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ സമീപിച്ചു തട്ടിപ്പ് നടത്തി. ലണ്ടൻ, ടൊറന്റോ, ലോസ് ഏഞ്ചൽസ്, ഇസ്താംബൂൾ, കൊൽക്കത്ത, ക്വാലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് 139 ടിക്കറ്റുകളെടുത്തിട്ടുള്ളത്. കൂടാതെ, ദുബായിലെ ഡെസേർട് സഫാരി, അറ്റ്ലാന്റിസ് അക്വാവെഞ്ച്വർ, ബുർജ് ഖലീഫ സന്ദർശനങ്ങൾക്കുള്ള ടിക്കറ്റുകളും തട്ടിയെടുത്തു. 92,979 ദിർഹത്തിൻറെ ഒരു ചെക്ക് ഒഴികെ ലഭിച്ച മറ്റെല്ലാ പോസ്റ്റ്-ഡേറ്റഡ് ചെക്കുകളും പണമില്ലാതെ മടങ്ങി. അഞ്ച് തട്ടിപ്പ് സ്ഥാപനങ്ങളിൽ നാലെണ്ണം മിർസാ ഇല്യാസിന്റെ ഒന്നിലേറെ കമ്പനികളെ ലക്ഷ്യമിട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തട്ടിപ്പുകാർ സമീപിക്കുകയും ഒരേസമയം അപ്രത്യക്ഷരാകുകയും ചെയ്തതിനാൽ അവർ പരസ്പരം ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ദുബായ് അൽ നഹ്ദയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ജീനിയസ് ആണ് ഏറ്റവും വലിയ തട്ടിപ്പിനിരയായത്. ഹോട്ടൽ, വിമാന ടിക്കറ്റ് ബുക്കിങ്ങുകൾക്കായി 2,65,000 ദിർഹം കൂടാതെ, കമ്പനി 40 സാംസങ് സ്ക്രീനുകൾ, 100 ടാബ്‌ലെറ്റുകൾ, 200 എയർപോഡുകൾ, 40 ഡിജിറ്റൽ ക്യാമറകൾ, 20 പ്രൊജക്ടറുകൾ, 100 റൂട്ടറുകൾ, 30 മാക്ബുക്കുകൾ എന്നിവയും തട്ടിയെടുത്തു. ഇവയ്ക്ക് ഏകദേശം 7,72,800 ദിർഹം വിലമതിക്കുന്നു. സാധനങ്ങളെല്ലാം കമ്പനിയുടെ വെയർഹൗസിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. 

∙ കശുവണ്ടിയും വാങ്ങി; കുറഞ്ഞ തുകയ്ക്ക് മറിച്ചുവിറ്റ് തട്ടിപ്പ്
അതേസമയം, നൂർ അൽ സിദ്ര ട്രേഡിങ്ങിന് കശുവണ്ടി വിതരണം ചെയ്ത മറ്റൊരു വ്യവസായിക്ക് 1,10,000 ദിർഹത്തിന്റെ നഷ്ടമുണ്ടായതായി റിപോർട്ട് ചെയ്തിട്ടുണ്ട്. ഈ ബൗൺസ് ചെക്കുകൾ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങൾ സാധാരണയായി കുറഞ്ഞ വിലയ്ക്ക് വിറ്റ ശേഷമാണ് തട്ടിപ്പുകാർ മുങ്ങുന്നത്.

അതേസമയം, മറ്റൊരു തട്ടിപ്പു കമ്പനിയായ മാക്സ് ക്ലോവ് ടെക്നോളജീസ്, മേയ് 13-ന് അൽ മിന സ്ട്രീറ്റിലെ ഓഫിസുകളും അൽ ഖൂസിലെ വെയർഹൗസും പെട്ടെന്ന് അടച്ചുപൂട്ടി 40 ദശലക്ഷം ദിർഹം വിലമതിക്കുന്ന ചരക്കുകളുമായി അപ്രത്യക്ഷമായതായി റിപോർട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് വൻ തുക നഷ്ടമായി.  45,000 ദിർഹം വിലമതിക്കുന്ന നിർമാണ സാമഗ്രികൾ വിതരണം ചെയ്ത തനിക്ക് വലിയ സംഖ്യ നഷ്ടമായതായി ദുബായിൽ ട്രേഡിങ് നടത്തുന്ന ഒരാൾ പറഞ്ഞു. ഇത്തരത്തിൽ നൂറോളം പേർ തട്ടിപ്പിനിരയായി. ചിലരുടെ നഷ്ടം 10 ല7ം ദിർഹം വരെയാണ്. 

∙ തട്ടിപ്പുകളുടെ തനിയാവർത്തനം‌
വർഷങ്ങൾക്ക് മുൻപ് യുഎഇയില്‍ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ വണ്ടിച്ചെക്ക് നൽകി സാധനങ്ങൾ വാങ്ങി നടത്തുന്ന തട്ടിപ്പുകൾ തുടർക്കഥയായിരുന്നു. ഒട്ടും വ്യാപാര സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ പോലും സൂപ്പർ – ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് വിവിധ കമ്പനികളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ഇതിന് പകരമായി പോസ്റ്റ് – ഡേറ്റഡ് ചെക്കുകൾ നൽകുകയും ചെയ്യുന്നു. മറ്റാരുടെയെങ്കിലും താമസ രേഖകൾ ഉപയോഗിച്ചാണ് ഇവർ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്. കുറഞ്ഞത് ഒരുമാസത്തെ സമയമാണ് ഇത്തരം ചെക്കുകൾക്ക് നൽകാറ്. എന്നാൽ സാധനങ്ങൾ സംഭരിച്ചു കഴിഞ്ഞാൽ ഒറ്റ രാത്രി കൊണ്ട് ഇവയെല്ലാം കടത്തി തട്ടിപ്പുകാർ മുങ്ങുന്നു. പിന്നീട് അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ മടങ്ങുമ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം മൊത്തവ്യാപാരികൾ അറിയുന്നത് തന്നെ. എന്നാൽ, ഇൗ നഷ്ടം നൽകേണ്ടി വരുന്നതോ, വിവിധ വിതരണ കമ്പനികളിലെ സെയിൽമാന്മാരും. ഇവരുടെ മാസശമ്പളത്തിൽ നിന്ന് സ്ഥാപനയുടമകൾ നഷ്ടമായ തുക ഈടാക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ദുരിതത്തിലായ സെയിൽസ്മാന്മാർ നേരത്തെ വാർത്താ സമ്മേളനത്തിൽ അവരുടെ ജീവിതപ്രതിസന്ധി തുറന്നുപറഞ്ഞിരുന്നു. ഷാർജ അൽഖാനിലെ അത്ര തിരക്കില്ലാത്ത സ്ഥലത്ത് ആരംഭിച്ച സൂപ്പർമാർക്കറ്റാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായത്. അജ്മാനിലും ഇതിന് ശേഷം ഇതുപോലെ സൂപ്പർമാർക്കറ്റ് നടത്തി വൻതുകയുമായി തട്ടിപ്പുകാർ മുങ്ങി.

English Summary:

Dubai Expat Loses Dh1.8 Million after all Four Businesses Hit by Scammers at Same Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com