ADVERTISEMENT

ദോഹ ∙ പ്രവാസികൾക്കായി ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന സേവങ്ങൾ സ്വകാര്യ ഏജൻസികൾ വഴി നൽകാൻ ആലോചന. പുതിയ പാസ്‌പോർട്ടുകൾ നൽകൽ, പാസ്‌പോർട്ട് പുതുക്കൽ, വീസ സേവനം, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി  മുഴുവൻ  സേവനങ്ങളും സ്വകാര്യ ഏജൻസികൾ വഴി നടപ്പിലാക്കാനാണ് എംബസി ആലോചിക്കുന്നത്. ഖത്തറിലെ പ്രമുഖ  പ്രാദേശിക ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ അംബാസിഡർ വിപുൽ ഈ കാര്യം സൂചിപ്പിച്ചത്.

ഖത്തറിലെ വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇത്തരമൊരു ആലോചന  ഇന്ത്യൻ എംബസി നടത്തുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് മുൻപിൽ ഇത്തരമൊരു നിർദേശം വച്ചതായും കൂടുതൽ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കുമെന്നും അംബാസിഡർ പറഞ്ഞു. ഇതുവഴി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച കോൺസുലാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒൻപതു ലക്ഷത്തിനടുത്താണ് ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം.

നിലവിൽ ഈ സേവനങ്ങളെല്ലാം എംബസി നേരിട്ടാണ് നൽകുന്നത്. പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെ സുപ്രധാനമായ നിരവധി സേവനങ്ങൾ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ  ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഐ സി.ബി.എഫ് എന്നിവിടങ്ങളിലും ലഭ്യമാണ്‌. ഐ.സി.സി യിലും ഐ.സി ബി.എഫിലും നൽകുന്ന സേവങ്ങൾക്ക് എംബസി നിശ്ചയിച്ച ഫീസിന് പുറമെ പത്തു റിയൽ സേവന ചർച്ച അവർ ഈടാക്കുന്നുണ്ട്. ഇതിനു പുറമെ ഖത്തറിലെ വിദൂര പ്രദേശങ്ങളിൽ  സ്പെഷ്യൽ കോൺസുലാർ സർവീസ് ക്യാംപുകൾ നടത്തിയും കോൺസുലാർ സേവങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്നുണ്ട്. നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ സാധാരണ ഗതിയിൽ രണ്ടാഴ്ചക്കകം ലഭിക്കാറുണ്ട്. മറ്റ് പല രേഖകളും അതെ  ദിവസം തന്നെ സേവങ്ങൾ നൽകി തിരിച്ചു നൽകാറുണ്ട്.

വർഷങ്ങൾക്ക്  മുൻപ്  ഇത്തരം ഒരു ആലോചന ഇന്ത്യൻ എംബസി നടത്തിയെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. ഓരോ രാജ്യത്തെയും പ്രവാസികളുടെ എണ്ണത്തിനനുസരിച്ചു  എംബസിയിൽ ജീവനക്കാരെ നിയമിച്ചാൽ എംബസിക്ക് തന്നെ നേരിട്ട്  ഈ സേവങ്ങൾ സമയബന്ധിതമായി നൽകാൻ സാധിക്കും. സ്വകാര്യ സ്ഥാപങ്ങളെ ഇത്തരം സേവങ്ങൾക്ക് ചുമതലപെടുത്തുമ്പോൾ അവർ ഉയർന്ന ഫീസ് ഈടാക്കുമെന്ന ആശങ്കയും പ്രവാസികൾക്കുണ്ട്.

English Summary:

Plan to privatize Qatar Indian Embassy services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com