ADVERTISEMENT

ജിദ്ദ ∙ ഒട്ടകങ്ങളോട് നല്ല രീതിയിൽ പെരുമാറാത്തവന് ആളുകളോട് നീതി പുലർത്താനാകില്ല. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ഏറ്റവും പ്രശസ്തമായ വാചകമാണിത്. തന്റെ നേതൃത്വത്തിൽ സൗദി അറേബ്യയെ ഒരു രാജ്യമായി രൂപപ്പെടുത്തുന്ന ഘട്ടത്തിലും അബ്ദുൽ അസീസ് രാജാവിന്റെ നോട്ടപ്പരിധിയിൽനിന്ന് ഒരിക്കലും ഒട്ടകങ്ങൾ അകന്നുപോയിരുന്നില്ല. അസീസ് രാജാവിൽനിന്ന് തുടങ്ങി ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ വരെ വന്നു നിൽക്കുന്നതാണ് സൗദി രാജാക്കൻമാരുടെ ഒട്ടകങ്ങളോടുള്ള പ്രണയം.     

പുറമെനിന്ന് കാണുന്നവർക്ക്  മരുഭൂമിയിലെ കപ്പൽ മാത്രമാണ് ഒട്ടകം. എന്നാൽ അറബ് ജനതയ്ക്ക് അവ ഒട്ടകം മാത്രമല്ല, ഏറെ പരിലാളനയോടെയും അതിലേറെ ശ്രദ്ധയോടെയും തങ്ങളുടെ ജീവന്റെ ഭാഗമായി കൊണ്ടു നടക്കുന്നവയാണ് അവ. 2024 നെ ഒട്ടകവർഷമായി ആചരിക്കുന്നതിനോട് അനുബന്ധിച്ച് സൗദി സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ച ഒട്ടകങ്ങളിലേക്കുള്ള ചരിത്ര യാത്ര എന്ന പുസ്തകത്തിൽ സൗദി രാജാക്കൻമാരും ഒട്ടകങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദമായി വരച്ചുവെച്ചിട്ടുണ്ട്. 

പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നായ ഒട്ടകങ്ങൾക്ക് സൗദി സമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ട്. പുരാതന കാലം മുതൽ ഒട്ടകങ്ങൾ അറബ് ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂതകാല പ്രൗഢിയെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക ചരിത്ര പൈതൃകവും പ്രാചീന മഹത്വവും ഉള്ളതിനാൽ ഒട്ടകങ്ങളോടുള്ള സ്നേഹത്തിന്റെ വ്യാപ്തി സൗദി ഭരണാധാകാരികൾ ഔദ്യോഗികമായി തന്നെ ലോകത്തെ അറിയിക്കാറുണ്ട്. 

Image Credit: X/@SPA.
Image Credit: X/@SPA.

ഒട്ടകങ്ങളോടുള്ള സൗദി ഭരണാധികാരികളുടെ സ്നേഹത്തിന്റെ കഥയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യ പ്രണയത്തിന്റെ കഥയാണിത്. അബ്ദുൽ അസീസ് രാജാവിൽനിന്ന് തുടങ്ങി നിലവിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ എത്തിനിൽക്കുന്ന അതിമനോഹരമായ പ്രണയ കഥ. 

അബ്ദുൽ അസീസ് രാജാവിന് ഒട്ടകങ്ങളോട് ചെറുപ്പം മുതലേ പ്രിയമായിരുന്നു. മരുഭൂമിയിൽ  ഒറ്റപ്പെട്ടുപോയ ഒട്ടകങ്ങളെ ആരെങ്കിലും കണ്ടാൽ അവയെ ദിരിയ(സൗദി അറേബ്യയുടെ പഴയ തലസ്ഥാനം) യിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം രാജാവായിരിക്കെ ഉത്തരവിട്ടു. ഇത്തരം ഒട്ടകങ്ങളെ കണ്ടെത്തുന്നതിനും പരിപാലിക്കുന്നതിനുമായി "ഉബൈദ് ബിൻ യാഇഷ്" എന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ ഒട്ടകങ്ങളെല്ലാം രാജാവ് ഒരുക്കിവെച്ച കൂട്ടിലുണ്ടാകും. ഉടമകൾക്ക് തങ്ങളുടെ  ഒട്ടകമാണെന്ന് തെളിയിച്ചാൽ ഇവയെ കൊണ്ടുപോകാം. 

ഒരു ദിവസം അൽ-ഉഖൈറിലെ തന്റെ ക്യാംപിൽ ഇരിക്കുകയായിരുന്നു അബ്ദുൽ അസീസ് രാജാവ്. ആ സമയത്ത് ഒട്ടക യാത്രാസംഘം അദ്ദേഹത്തിന്റെ ക്യാംപിന് സമീപമെത്തി. തുടർച്ചയായ യാത്രയും കൊടുംചൂടും കാരണം തളർന്നിരിക്കുന്ന  ഒട്ടകമുണ്ടായിരുന്നു ഈ യാത്രാസംഘത്തോടൊപ്പം. രാജാവിന്റെ ശ്രദ്ധയിൽ ഇക്കാര്യമെത്തി. തളർന്നിരിക്കുന്ന ആ ജീവിയെ തന്റെ കാരവാനിലേക്ക് രാജാവ് കൊണ്ടുവന്നു. ഒട്ടകത്തോട് നീതി കാണിക്കാത്തവൻ ആളുകളോട് നീതി പുലർത്തുന്നില്ലെന്ന പ്രസിദ്ധമായ വാചകം രാജാവ് ആവർത്തിച്ചു. 

Image Credit: X/@SPA.
Image Credit: X/@SPA.

അപൂർവമായ ഒട്ടകങ്ങളെ ശേഖരിക്കുന്നതിനും വളർത്തുന്നതിനും അബ്ദുൽ അസീസ് രാജാവ് വലിയ ശ്രദ്ധ പുലർത്തിയിരുന്നു. എല്ലാ നിറത്തിലും തരത്തിലുമുള്ള ഒട്ടകങ്ങളെ അദ്ദേഹം വളർത്തി. ഒട്ടകങ്ങളെ നിറവും തരവും അനുസരിച്ച് ക്രമീകരിച്ചു. അബ്ദുൽ അസീസ് രാജാവിന്റെ ഏറ്റവും പ്രശസ്തമായ ഒട്ടകങ്ങളിലൊന്നാണ് "മസിഹ". വേഗതയും ചടുലതയും കൊണ്ട് മറ്റുള്ളവയിൽനിന്ന് ഇവ വേറിട്ടുനിന്നു."അൽ-ദുവൈലേ" എന്ന് പേരുള്ള പ്രിയപ്പെട്ട ഒട്ടകമുണ്ടായിരുന്നു രാജാവിന്. ദുവൈലേ എന്നു വിളിച്ചാൽ അവൾ ഉടൻ അടുത്തേക്ക് കുണുങ്ങിയെത്തും. ഒട്ടകങ്ങളെ പരിപാലിക്കുന്നതിന് മാത്രമായി രാജാവിന് തൊണ്ണൂറിലേറെ ഇടയൻമാരുണ്ടായിരുന്നു. സൗദി അറേബ്യ എന്ന രാജ്യം സ്ഥാപിക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുന്ന വേളയിലും ഒട്ടകങ്ങളെ പരിപാലിക്കുന്നതിൽ അസീസ് രാജാവ് വിട്ടുവീഴ്ച ചെയ്തില്ല. 

സൗദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഒട്ടകങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. തന്റെ സ്വകാര്യ വാഹനവ്യൂഹത്തെ അനുഗമിക്കാൻ അദ്ദേഹം ഒട്ടക ഉടമകളോട് ആവശ്യപ്പെട്ടു. കവിതകളുടെ അകമ്പടിയോടെ ഒട്ടകസംഘം രാജാവിനെ പിന്തുടർന്നു.  സൈന്യത്തിനുവേണ്ടി ഒട്ടകങ്ങളുടെ ഓട്ടമത്സരം നടത്തിയെന്ന് സംഘത്തിലെ ഒരാൾ അറിയിച്ചപ്പോൾ വിജയികൾക്കുള്ള സമ്മാനം താൻ നൽകുമെന്ന് രാജാവ് അറിയിച്ചു. ഒട്ടകങ്ങളുടെ ഓട്ടമത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗദ് രാജാവ് സമ്മാനങ്ങൾ നൽകി. വിജയിക്കാത്തവർ വരെ രാജാവിന്റെ സമ്മാനത്തിന് അർഹരായി. 

ഒട്ടകത്തെ വളർത്തുന്നവർക്ക് പണം ഗ്രാന്റായി നൽകാനുള്ള ഫൈസൽ രാജാവിന്റെ ഉത്തരവും ഏറെ ഗുണങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. റിയാദിൽ സ്ഥാപിച്ച  റോയൽ ക്യാമൽ റേസിങ് ഫൗണ്ടേഷൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോള ശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒട്ടക റേസായി ഇത് മാറി. ധാരാളം ഒട്ടക ഉടമകളെയും ഇത് ആകർഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇത് കാണാനെത്തിയിരുന്നു.

Image Credit: X/@SPA.
Image Credit: X/@SPA.

ഒട്ടകങ്ങളെ ഇറക്കുമതി ചെയ്ത് ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവ് 
ഒട്ടകങ്ങളെ വളർത്തുന്നതിലും അവയിൽ ഏറ്റവും മികച്ചത് സ്വന്തമാക്കുന്നതിലും ശ്രദ്ധിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവ്. വിദേശത്ത് നിന്ന് ആദ്യമായി ഒട്ടകങ്ങളെ ഇറക്കുമതി ചെയ്തത് ഖാലിദ് രാജാവാണ്. ആഡംബര രാജകീയ ഇനം എന്നറിയപ്പെടുന്ന "അൽ-സുമൈമ" യാണ് ഇറക്കുമതി ചെയ്ത്

∙ ഫഹദ് രാജാവും ഒട്ടകോത്സവവും
ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഒട്ടകങ്ങളോടുള്ള സ്നേഹത്തിനും അവയെ പ്രദർശിപ്പിക്കുന്നതിനും പേരുകേട്ടയാളായിരുന്നു. മികച്ച ഒട്ടകങ്ങളെ എവിടെനിന്നും ശേഖരിക്കുന്നതിൽ അദ്ദേഹം വലിയ താൽപര്യം പ്രകടിപ്പിച്ചു. പൈതൃകത്തിനും സംസ്‌കാരത്തിനുമുള്ള ദേശീയ ഉത്സവം എന്ന നിലയിൽ 1985-ൽ ഒട്ടക ഓട്ട മത്സരം സംഘടിപ്പിച്ചു. എല്ലാ വർഷവും ജനാദ്രിയ ഗ്രൗണ്ടിൽ നാടോടി പൈതൃക ഗ്രാമ പരിപാടിയുടെ ഭാഗമായി ഒട്ടക ഓട്ട മത്സരം സംഘടിപ്പിക്കുന്നുണ്ട്. 

∙ അബ്ദുല്ല രാജാവ് വളർത്തിയ ദേശീയ ഉത്സവം
ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരെ ആകർഷിച്ച ഒരു പൈതൃകവും സാംസ്കാരികവുമായ ഉത്സവമായി ജനാദ്രിയയെയും ഒട്ടകങ്ങളുടെ ഓട്ടമത്സരത്തെയും അബ്ദുല്ല രാജാവ് മാറ്റിയെടുത്തു. അബ്ദുല്ല രാജാവിന്റെ പൂർണ്ണമായ രക്ഷാകർതൃത്വം ആസ്വദിച്ച ഈ ഉത്സവം, എല്ലാ വർഷവും സന്ദർശകർ ഉറ്റുനോക്കുന്ന ആഗോള സാംസ്കാരിക പ്രതീകമായി മാറി. 2017 ഏപ്രിൽ 13 ന്, സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, ഒട്ടകോത്സവത്തിന്റെ സമാപന ചടങ്ങ് സ്പോൺസർ ചെയ്തു. ഒരു വിനോദസഞ്ചാര കേന്ദ്രവും സാംസ്കാരികവും പൈതൃക  സമ്പത്തുമായി മാറി ഈ  വിനോദ ഉത്സവം.

Image Credit: X/@SPA.
Image Credit: X/@SPA.

∙ ക്യാമൽ ക്ലബുമായി കിരീടാവകാശി
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് വ്യത്യസ്ത തരത്തിലും നിറങ്ങളിലുമുള്ള ഒട്ടകങ്ങളുടെ വലിയ ശേഖരം സ്വന്തമായുണ്ട്.  അൽ-ഷറഫ് ഒട്ടകങ്ങളാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. അബ്ദുൽ അസീസ് രാജാവിന്റെ അവശേഷിക്കുന്ന ഒട്ടകങ്ങളാണിത്. സൗദി വിഷൻ 2030-ന് അനുസൃതമായി ഒട്ടകങ്ങളെയും അവയെ പരിപാലിക്കുന്നവരെയും സേവിക്കുന്ന നിരവധി നടപടികൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കിങ് അബ്ദുൽ അസീസ് സ്മാരക ഒട്ടകോത്സവം ഇതിലെ പ്രധാനപ്പെട്ടത്.

∙ മനുഷ്യർക്കും ഒട്ടകങ്ങൾക്കുമിടയിലെ മുറിയാത്ത ബന്ധം
അറേബ്യന്‍ ഉപദ്വീപിലെ മനുഷ്യര്‍ക്കും ഒട്ടകങ്ങള്‍ക്കും ഇടയില്‍ ഒരിക്കലും മുറിയാത്ത ബന്ധം ഉണ്ടായിരുന്നു. ഇതിന് സഹായിച്ചത്  'അല്‍ഹദാ' എന്ന പേരില്‍ തലമുറകളിൽനിന്ന് തലമുറകളിലേക്ക്  കൈമാറ്റം ചെയ്യപ്പെട്ട മനോഹരമായ നാടോടി കലയാണ്. കന്നുകാലികളെ മേയ്ക്കുമ്പോൾ മലയാളി കർഷകർ പാടിയിരുന്ന പാട്ടിന് സമാനമാണ് അൽഹദയും. ഈ പാട്ടു കേൾക്കുന്നത് ഒട്ടകങ്ങൾക്ക് സന്തോഷം പകരുമെന്ന് ഇടയൻമാർ വിശ്വസിച്ചു. ഈ പാട്ടുപാടി വിളിക്കുമ്പോൾ ഒട്ടകങ്ങൾ ഓടിയെത്തും. മനുഷ്യനും ഒട്ടകത്തിനും ഇടയിൽ ആശയവിനിമയം നടത്താനുള്ള മാർഗമായിരുന്നു ഇത്. കവിത കേട്ടു വളർന്ന ഒട്ടകം ഇടയന്‍ ആവശ്യപ്പെടുന്നത് എന്തെന്ന് പെട്ടെന്ന് മനസിലാക്കി. അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ് അൽഹദ. ആഴമേറിയ കിണറുകളില്‍ നിന്ന് ബക്കറ്റില്‍ വെള്ളം കോരുമ്പോള്‍ ആളുകൾ ആവര്‍ത്തിച്ചും ഉച്ചത്തിലും ചൊല്ലുന്ന രണ്ടു ശ്ലോകങ്ങള്‍ അടങ്ങുന്ന ലളിതമായ പ്രാസത്തോടു കൂടിയ കവിതാ ശകലത്തോട് 'അല്‍ഹദാ'യ്ക്ക് സാദൃശ്യമുണ്ട്. 

ഓരോ അവസ്ഥയിലും ഈ കവിതയ്ക്ക് ഓരോ താളമാണ്. ഇടയനെയും ഒട്ടകങ്ങളെയും അത് ഒരേസമയം ആകർഷിക്കും. ഇടയന്മാരുടെ ദൈനംദിന ജീവിതവും ലളിത ജീവിതവും ജലസേചന രീതികളും യാത്രയും മരുഭൂ ജീവിതവും ഇടയന്മാരുടെ മനസ്സുകളിലൂടെ കടന്നുപോകുന്ന ആശങ്കകളും സങ്കടങ്ങളും മോഹങ്ങളുമെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. 

ദാഹമകറ്റാന്‍ ഒട്ടകങ്ങള്‍ ജല സ്രോതസ്സുകളിലേക്ക് പോകുമ്പോഴോ തീറ്റ തേടി മേച്ചില്‍ പുറത്തേക്ക് നടക്കുമ്പോഴോ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നടക്കുമ്പോഴോ ഒട്ടകങ്ങൾ കേൾക്കാൻ പാകത്തിൽ 'അല്‍ഹദാ' ചൊല്ലാറുണ്ട്. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്ക് നിൽക്കുന്ന ഒട്ടകങ്ങളെ കാണുമ്പോൾ ഓർക്കുക. എന്നോ, ആരോ പാടിയൊരു അൽഹദായ്ക്ക് കാതോർക്കുകയാകും അവയെന്ന്.

English Summary:

Saudi Kings' Love for Camels 2024 the 'Year of the Camel'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com