ADVERTISEMENT

ദുബായ് ∙  'വീടും കൃഷിയിടവുമെല്ലാം ബാങ്കില്‍ പണയം വെച്ചും നിത്യ ച്ചെലവുകള്‍ക്കായി അമ്മയ്ക്കുണ്ടായിരുന്ന പശുക്കളെയും വിറ്റ് ഒന്നര ലക്ഷത്തോളം രൂപ ഏജന്‍റിന് കൊടുത്ത അവന്‍ ചതിയ്ക്കപ്പെടുകയായിരുന്നുവെന്ന്  പറയാന്‍ മനസ്സ് അനുവദിച്ചില്ല' ദുബായില്‍ എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി ചെയ്യുന്ന ഫദല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച അനുഭവകുറിപ്പാണിത്. ഏജന്‍റുമാരുടെ ചതിയില്‍ പെട്ട് ദുബായിലെത്തിയ ഉത്തർപ്രദേശുകാരന്‍ പ്രദീപ് കുമാർ ദയാറാമിനെ പരിചയപ്പെടാനുണ്ടായ സാഹചര്യമാണ് ഫദല്‍ പങ്കുവച്ചത്. കൈയ്യില്‍ നൂറോ ഇരുന്നോറോ രൂപയുമായി ദുബായിലെത്തിയ പ്രദീപ് കുമാറിന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. പേരില്‍ മാത്രമെ മാറ്റമുണ്ടാവുകയുളളൂ. ഉളളതെല്ലാം വിറ്റുപെറുക്കി ഇവിടെയെത്തുന്ന നിരവധി പ്രദീപ് കുമാറുമാരാണ് ചതിക്കപെടുന്നത്. പ്രദീപിനെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നാതിരുന്ന  ഫദല്‍, സഹോദരി ഭർത്താവ് ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ജോലി ശരിയാക്കി നല്‍കി. എന്നാല്‍ എല്ലാവർക്കും രക്ഷകനായി ഒരു ഫദലുണ്ടാവില്ല. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി വരുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിലേറ്റവും പ്രധാനം വരുന്ന രാജ്യത്തെ നിയമങ്ങള്‍ അറിഞ്ഞിരിക്കുകയെന്നുളളതാണ്. 

വീട്ടിലിരുന്ന് സമ്പാദിക്കാം, പാർട്ട് ടൈം ജോലിയിലൂടെ വരുമാനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുളള നവമാധ്യമങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. വീട്ടമ്മമാർ മുതല്‍ വിദ്യാസമ്പന്നർ വരെ ഇത്തരം തട്ടിപ്പുകളുടെ ഇരകളാണെന്നതാണ് യാഥാർത്ഥ്യം. വീട്ടിലിരുന്ന് യൂട്യൂബ് വീഡിയോകള്‍ കണ്ടാലോ, അവർ നല്‍കുന്ന ടാസ്കുകള്‍ പൂർത്തിയാക്കിയാലോ കമ്മീഷനെന്ന പേരില്‍ പണം തരാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുകയെന്നുളളതാണ് പ്രധാനം. ഇത്തരം സന്ദേശങ്ങള്‍ക്ക് കീഴെ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. യുഎഇയില്‍ ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്ന പണത്തിന് കൃത്യമായ കണക്കുകകളുണ്ടെന്നതും ഓർക്കുക. തട്ടിപ്പുകാർ നവമാധ്യമങ്ങളിലേക്ക് ചുവടുമാറിയതോടെ ബോധവല്‍ക്കരണവും അത്തരത്തില്‍ വിപുലപ്പെടുത്തുകയെന്നുളളതാണ് തട്ടിപ്പുകള്‍ തടയാനുളള വഴിയെന്ന്  ദുബായ് എന്‍വയോണ്‍മെന്‍റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന് കീഴില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന ഷാനവാസ്  മഹമ്മൂദ് പറയുന്നു. ജോലിയുടെ പ്രത്യേകതകള്‍ കൊണ്ട് നിരവധി ജോലി ഒഴിവുകള്‍ സംബന്ധിച്ച് അറിവുകള്‍ ലഭിക്കാറുണ്ട്. അത്തരം ഒഴിവുകള്‍ വീഡിയോകളായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട് ഷാനവാസ്. വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ നിന്നുതന്നെ നിരവധി പേർ ജോലി തേടി ദിവസേനയെത്താറുണ്ടെന്ന് മനസിലാക്കാനായി. അതോടൊപ്പം തന്നെ ഇത്തരത്തില്‍ ചതിയില്‍ പെടാനുളള സാധ്യതകളും കൂടുതലാണെന്നുളളതുകൊണ്ട് ബോധവല്‍ക്കരണ വീഡിയോകളും ഷാനവാസ് ചെയ്യാറുണ്ട്. 

Representational Image. Image Credits: :Serhej Calka/istockphoto.com
Representational Image. Image Credits: :Serhej Calka/istockphoto.com

യുഎഇയില്‍ ജോലി തേടിയെത്തുന്നവരില്‍ പലരും വിസിറ്റ് വീസയെന്ന് ഓമനപ്പേരിട്ട് നാം വിളിക്കുന്ന ടൂറിസ്റ്റ് വീസയിലാണ് എത്തുന്നത്. യുഎഇ ടൂറിസ്റ്റ് വീസ നല്‍കുന്നത്, രാജ്യത്തെത്തി കാഴ്ചകള്‍ കണ്ട് തിരിച്ചുപോകാനായാണ്. കാഴ്ചകളും കാണാം ജോലിയും തേടാം എന്നുളള മനോഭാവത്തിലെത്തുന്നവരാണ് അധികവും. ടൂറിസ്റ്റ് വീസയിലെത്തുന്നവർ പാലിക്കേണ്ട നിബന്ധനകള്‍ നേരത്തെ തന്നെ യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. 5000 ദിർഹമോ തത്തുല്യമായ തുകയ്ക്കുളള ക്രെഡിറ്റ് -ഡെബിറ്റ് കാർഡോ കയ്യിലുണ്ടായിരിക്കണം, തിരികെപ്പോകാനുളള വിമാന ടിക്കറ്റ്, യുഎഇയിലെത്തിയാല്‍ താമസിക്കുന്നത് എവിടെയാണ് എന്നുളളതിന്‍റെ രേഖകളെല്ലാം കയ്യില്‍ വേണം. ജോലി അന്വേഷിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ടൂറിസ്റ്റ് വീസയില്‍ ജോലി ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ കൂടി ജോലി തേടിയെത്തുന്നവർ അറിഞ്ഞിരിക്കണമെന്ന് ഷാനവാസ് പറയുന്നു. ജോബ് സീക്കർ വീസ യുഎഇ നല്‍കുന്നുണ്ട്. എന്നാല്‍ അതിലും എളുപ്പം ടൂറിസ്റ്റ് വീസയ്ക്കാണെന്നുളളതുകൊണ്ടാണ് കൂടുതൽ ആളുകളും ടൂറിസ്റ്റ് വീസയില്‍ രാജ്യത്തെത്തുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. 

കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ നിരവധി റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവർത്തിക്കുന്നുണ്ട്. ലക്ഷങ്ങള്‍ വീസയ്ക്കായി നല്‍കി ഇവിടെയെത്തുമ്പോള്‍  മാത്രമായിരിക്കും ലഭിച്ച വീസ വ്യാജമാണെന്ന് തിരിച്ചറിയുന്നത്. വാഗ്ദാനം നല്‍കിയ ജോലിയോ ശമ്പളമോ ഒന്നുമില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനുപോലും പണമില്ലാത്ത അവസ്ഥയിലേക്ക് എത്തിയവരുമുണ്ട്. ചില സ്ഥാപനങ്ങളാകട്ടെ ടൂറിസ്റ്റ് വീസയിലെത്തിയ ഉദ്യോഗാർത്ഥികളെ വീസ കാലാവധി തീരും വരെ ജോലി ചെയ്യിക്കുകയും അവസാന നിമിഷത്തില്‍ ജോലിക്ക് യോഗ്യരല്ലെന്ന് പറ‍ഞ്ഞ് നിരസിക്കുകയും ചെയ്യാറുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം ബുദ്ധിമുട്ടിലാകുന്നത് ഉദ്യോഗാർഥികളാണെന്നും ഷാനവാസ് പറയുന്നു. യുഎഇയിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരില്‍  വ്യാജ ഓഫർ ലെറ്ററുകള്‍ ഉദ്യോഗാർഥികള്‍ക്ക് നല്കിയ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഫർ ലെറ്ററുമായി സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ മാത്രമാകും ഇത് വ്യാജമാണെന്ന് തിരിച്ചറിയുക.  യുഎഇയില്‍ നിരവധി ജോലി റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവർത്തിക്കുന്നുണ്ട്. ജോലി അഭിമുഖത്തിനായി ഉദ്യോഗാർഥികളെ വിളിച്ചുവരുത്തുകയും വീസയ്ക്കായി പണം വാങ്ങി പിന്നീട് വിവരങ്ങളൊന്നും അറിയിക്കാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്. സുഹൃത്തിനൊപ്പം ഇത്തരത്തിലൊരു റിക്രൂട്ടിങ് ഏജന്‍സിയില്‍ അഭിമുഖത്തിനായി പോയപ്പോള്‍ സമാന അനുഭവമുണ്ടായെന്ന് ഷാനവാസ് പറയുന്നു. 

Representative Image. Photo Credit : Fizkes / iStockPhoto.com
Representational Image. Photo Credit : Fizkes / iStockPhoto.com

തൊഴില്‍ത്തട്ടിപ്പുകള്‍ തടയാന്‍ ഏറ്റവും പ്രധാനം ബോധവല്‍ക്കരണമാണ്. യുഎഇയിലേക്ക് ജോലി അന്വേഷിച്ചുവരുമ്പോള്‍, അല്ലെങ്കില്‍ യുഎഇയില്‍ ഒരു ജോലി ഓഫർ ലഭിച്ചിട്ടുണ്ടെങ്കില്‍  ഇവിടെയുളള സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ജോലി സംബന്ധമായ വിശദാംശങ്ങള്‍ തേടാവുന്നതാണ്. മിക്കകമ്പനികളും വീസയും ടിക്കറ്റും നല്‍കിയാണ് ഉദ്യോഗാർഥികളെ രാജ്യത്ത് എത്തിക്കുന്നത്. വീസയ്ക്ക് പണം ആവശ്യപ്പെട്ടാല്‍, ജോലി തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ അതത് സ്ഥാപനത്തിന്‍റെ വെബ്സൈറ്റിലോ സ്ഥാപനത്തിന്‍റെ ബന്ധപ്പെട്ട അധികൃതരുമായി മെയിലിലൂടെയോ വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്. യുഎഇയിലെ ജീവിത ചെലവ് എന്താണെന്നും ലഭിക്കുന്ന ശമ്പളം ജീവിക്കാന്‍ പര്യാപ്തമാണോയെന്നുളളതും മനസിലാക്കുക.  

യുഎഇയിൽ ഇതിനകം ജോലി ലഭിച്ചിട്ടുണ്ടെങ്കില്‍ തൊഴില്‍ പെർമിറ്റ് അടക്കം തൊഴിലുമായി ബന്ധപ്പെട്ട  പേപ്പർ ജോലികൾ തൊഴിലുടമയാണ് കൈകാര്യം ചെയ്യേണ്ടത്. തൊഴില്‍പെർമിറ്റ് ലഭിക്കുന്നതിന് ആദ്യഘട്ടം എന്‍ട്രി വീസ നല്‍കണം. പല രാജ്യങ്ങളിലെയും പൗരന്മാർക്ക് വീസ ഓണ്‍ അറൈവല്‍ വീസയും  യുഎഇ നല്‍കുന്നുണ്ട്. യുഎഇയിലെത്തിയാല്‍താമസ വീസയ്ക്കും ലേബർ കാർഡിനും അപേക്ഷ നല്‍കാം. രാജ്യത്ത് എത്തി 60 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. പല കമ്പനികളും തൊഴിൽ വീസ അയച്ചുനല്‍കി രാജ്യത്തെത്തി നിശ്ചിത സമയപരിധിക്കുളള ലേബർ കാർഡ് അടക്കമുളള കാര്യങ്ങള്‍ക്ക് അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്. റിക്രൂട്ട്മെന്റിന്റെയും മറ്റുകാര്യങ്ങളുടെയും ചെലവുകൾ തൊഴിലുടമയാണ് വഹിക്കേണ്ടത്. പ്രാദേശിക റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്ക് നല്‍കുന്ന ഫീസില്‍ യുഎഇയിലെ എന്‍ട്രി വീസ, യാത്ര എന്നിവയുടെ ചെലവുകള്‍ ഉള്‍ക്കൊളളണമെന്നതാണ് നിയമം. മാത്രമല്ല  യുഎഇയിലെത്തിയതിന് ശേഷമുളള ആരോഗ്യപരിശോധന, അറൈവൽ പ്രോസസ്സിങ് ആവശ്യകതകളുടെ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. 

യുഎഇയിലേക്ക് ജോലിയ്ക്കായി യാത്ര ചെയ്യും മുന്‍പ് ജോലിയുടെ രേഖാമൂലമുളള ഓഫർ ലെറ്റർ ലഭിക്കുമ്പോള്‍തന്നെ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും റിക്രൂട്ടിങ് ഏജന്റോ തൊഴിലുടമയോ നിങ്ങൾക്ക് വ്യക്തമാക്കി തന്നിരിക്കണം. ജോലിയുടെ പേരും ഉത്തരവാദിത്തങ്ങളും ശമ്പളവും അലവൻസുകളും ജോലിയുടെ വിശദമായ വ്യവസ്ഥകളും ഉൾപ്പെടെയുളള കാര്യങ്ങള്‍ ഇതില്‍ ഉള്ളപെടും. ഇതെല്ലാം മനസിലാക്കി വേണം യാത്ര. ജോലി ഓഫറിന്‍റെ പകർപ്പ് റിക്രൂട്ടറോട് ആവശ്യപ്പെടുകയും കൈയ്യില്‍സൂക്ഷിക്കുകയും ചെയ്യണം. വ്യത്യസ്‌ത നിബന്ധനകളും വ്യവസ്ഥകളുമുള്ള ഒരു കരാർ ഒപ്പിടാൻ തൊഴിലുടമ ആവശ്യപ്പെടുകയാണെങ്കില്‍, ഉടൻ തന്നെ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃസേവനകേന്ദ്രത്തില്‍ അറിയിക്കാം. ഒപ്പുവയ്ക്കുമ്പേൾ തന്നെ തൊഴില്‍കരാറില്‍ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കാന്‍ അർഹതയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തൃപ്തിയില്ലെങ്കില്‍  800 84 എന്ന നമ്പറില്‍വിളിച്ച് കാര്യങ്ങൾ അറിയിക്കുക. 

English Summary:

UAE Labour Law: Job fraud using new media, need awareness and everything to know the labor laws in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com