ADVERTISEMENT

ദുബായ് ∙ രാജ്യത്തിന്റെ അഭിമാനപദ്ധതിയായ എംബിസെഡ്– സാറ്റ് ഉപഗ്രഹത്തിന്റെ പ്രവർത്തനശേഷിയും പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാനുള്ള ശേഷിയും പരിശോധിക്കുന്നതിന്റെ ഭാഗമായ പരിസ്ഥിതി പഠനം നടക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേയ്സ് സെന്റർ ശാസ്ത്രജ്ഞർ അറിയിച്ചു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി പുരോഗതി എംബിആർഎസ്‌സി ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്. പരിസ്ഥിതി പഠനം പൂർത്തിയാകുന്നതോടെ ഉപഗ്രഹം വിക്ഷേപണത്തിനു തയാറാകും. ഒക്ടോബറിൽ വിക്ഷേപണമുണ്ടാകുമെന്ന സൂചനയാണ് എംബിആർഎസ്‌സി നൽകുന്നത്. സ്പേയ്സ് എക്സ് റോക്കറ്റിലാണ് എംബിസെഡ്– സാറ്റ് ബഹിരാകാശത്ത് എത്തിക്കുക. സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും ഷെയ്ഖ് മുഹമ്മദുമായി ശാസ്ത്രജ്ഞർ പങ്കുവച്ചു.

യുഎഇയുടെ അടുത്ത ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുല്ലയും നാസയിൽ പൂർത്തിയാക്കിയ രണ്ടു വർഷത്തെ പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ബഹിരാകാശ സാങ്കേതിക മേഖലയിലെ എംബിആർഎസ്‌സിയുടെ സംഭാവനകളെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. ബഹിരാകാശ രംഗത്ത് യുഎഇയുടെ സ്ഥാനം ഉറപ്പിക്കാൻ എംബിആർഎസ്‌സിയിലെ ശാസ്ത്രജ്ഞർക്കു സാധിച്ചു. ഭാവിയിൽ നേരിടാവുന്ന പല വെല്ലുവിളികളെയും അതിജീവിക്കാനും മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ മേഖല അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം, എംബിആർഎസ്‌സി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഹമദ് ഒബെയ്ദ് അൽ മൻസൂരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

Sheikh Mohammed Thanks MBRSC Team, Reviews Preparations for MBZ-SAT Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com