ADVERTISEMENT

ദുബായ് ∙ തിരുവനന്തപുരം ആമയിഴഞ്ചൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കേരളത്തെ ഞെട്ടിപ്പിച്ചു. ഇൗ സാഹചര്യത്തിൽ യുഎഇ, പ്രത്യേകിച്ച് ദുബായ് മാലിന്യനിർമാർജനത്തിൽ ലോകത്തിന് തന്നെ മാതൃകയാകുന്നത് ഇവിടെയുള്ള മലയാളികളുടെ ചർച്ചാ വിഷയമായി. ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളും ഗ്രാമീണ നഗരങ്ങളും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളുമെല്ലാം എപ്പോഴും വൃത്തി – വെടിപ്പോടെ സൂക്ഷിക്കാൻ കഴിയുന്നത് നിസ്സാര കാര്യമല്ല.

എന്തിന്, ദുബായുടെ അരഞ്ഞാണം പോലെ നിലകൊള്ളുന്ന ദെയ്റ ക്രീക്കിലായാലും ദുബായ് കനാല്‍, മറ്റു നദികൾ, വാദികൾ എന്നിവയായാലും ഒരു തരി മാലിന്യം പോലുമില്ലാത്തവിധം ശുദ്ധമാണ്. ദുബായ് പോലുള്ള തിരക്കേറിയ നഗരത്തിൽ എങ്ങനെയാണ് മാലിന്യനിർമാർജനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നത് എന്നറിയാൻ താത്പര്യമില്ലേ?.

മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ദുബായ്; ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം
സ്വദേശികളും ഇരുനൂറിലേറെ രാജ്യക്കാരുമായ ഏതാണ്ട് 35 ലക്ഷം പേർ ജീവിക്കുന്ന ഇടമാണ് ദുബായ്. പോയ വർഷങ്ങളിൽ ഗ്ലോബൽ പവർ സിറ്റി സൂചികയിൽ ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ഇൗ എമിറേറ്റ്. മലയാളികളുൾപ്പെടെ ഇന്ത്യക്കാരും ഇതര രാജ്യക്കാരുമായ ആയിരക്കണക്കിന് തൊഴിലാളികൾ രാപ്പകലില്ലാതെ പരിശ്രമിക്കുന്നതിന്റെ ഫലമാണ് ദുബായിയെ വൃത്തിയും വെടിപ്പുമുള്ള മനോഹരമായ നഗരമെന്ന നേട്ടത്തിന് കാരണമാക്കിയത്. സ്വന്തം രാജ്യത്തോടെന്ന പോലെ അവർ പുലർത്തുന്ന ആത്മാർഥത അവഗണിക്കാനാവില്ല.

മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കൂടാതെ, ഇക്കാര്യത്തിൽ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും പരിശ്രമവും എടുത്തുപറയേണ്ടതാണ്. കൃത്യമായ ആസൂത്രണം, മതിയായ ജോലിക്കാർ, ഇതിന് നേതൃത്വം നൽകാൻ സമർഥരായ ഉദ്യോഗസ്ഥർ എന്നതിലുപരി ജനങ്ങളുടെ സഹകരണം കൂടി കാരണങ്ങളാണ്. ദിവസവും 9500 ലേറെ ടൺ മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. ഇതിനായി 2250 ദുബായ് മുനിസിപാലിറ്റി ജീവനക്കാരും 500ലേറെ ഔട് സോഴ്സ് ചെയ്ത കമ്പനികളുടെ ജീവനക്കാരുൾപ്പെടെ 18 സംഘങ്ങൾ അഹോരാത്രം ദുബായുടെ വിവിധ ഭാഗങ്ങളിൽ കൃത്യനിർവഹണത്തിലേ‍ർപ്പെടുന്നു. പൊതു മാലിന്യം കൂടാതെ, ഫ്ലാറ്റുകള്‍, വില്ലകൾ തുടങ്ങിയയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യവും കൈകാര്യം ചെയ്യുന്നു. ലക്ഷക്കണക്കിന് മാലിന്യമാണ് മുൻകാലങ്ങളിൽ ഒരു വർഷം ദുബായിൽ സംസ്കരിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള ട്രക്ക് വഴി മാലിന്യം ശേഖരിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അത്യാധുനിക സംവിധാനങ്ങളുള്ള ട്രക്ക് വഴി മാലിന്യം ശേഖരിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ സംസ്കരണത്തിന് അത്യാധുനിക സാങ്കേതികവിദ്യ
ദുബായിൽ മാലിന്യ സംസ്കരണത്തിന് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. നൂതന സംവിധാനങ്ങളുള്ള ഒാട്ടോമാറ്റിക് ട്രക്കുകൾ ഇതിൻ്റെ പ്രധാന ഭാഗം. വെയിസ്റ്റ് ബിന്നുകളിൽ നിന്നും മറ്റും മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും കുറേ ജോലിക്കാരെ ആവശ്യമില്ല, ഡ്രൈവർ മാത്രം മതി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഖരമാലിന്യവും മെഡിക്കൽ മാലിന്യവും വേര്‍തിരിക്കാവുന്ന രണ്ട് കണ്ടെയ്നറുകൾ ട്രക്കുകളിലുണ്ടാകും. ദുർഗന്ധമോ പരിസര മലിനീകരണമോ ഇല്ലാതെയാണ് ഇവയെല്ലാം ശേഖരിക്കുന്നതും മാലിന്യ പ്ലാന്റുകളിലേയ്ക്ക് കൊണ്ടുപോകുന്നതും. ദുബായ് വർസാനിലാണ് വിശാലമായ ജൈവമാലിന്യ പ്ലാന്റ്  പ്രവർത്തിക്കുന്നത്. സമയബന്ധിതമായി ഇവിടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുകയും പുനരുപയോഗത്തിലൂടെ വളമാക്കി മാറ്റുകയും ചെയ്യുന്നു.

ദുബായ് അൽ വർസാനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിലെ ദൃശ്യങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദുബായ് അൽ വർസാനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിലെ ദൃശ്യങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മാലിന്യത്തിൽ നിന്ന് പുനരുപയോഗം
ജനസംഖ്യാ വളർച്ചയും സാമ്പത്തിക പ്രവർത്തനങ്ങളും കാരണം യുഎഇയിലെ മാലിന്യങ്ങളുടെ അളവ് കഴിഞ്ഞ ദശകത്തിൽ വർധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഭൂരിഭാഗം മാലിന്യങ്ങളും മുനിസിപ്പൽ ലാൻഡ്ഫില്ലുകളിലോ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലോ എത്തിക്കുന്നു. അവിടെ ജൈവമാലിന്യം വലിയ അളവിൽ മീഥേൻ, ഹരിതഗൃഹ വാതകം എന്നിവ ഉത്പാദിപ്പിക്കുന്നു. നിലവിൽ മാലിന്യങ്ങൾ കുറച്ച് കത്തിക്കുന്നു. അതേസമയം, മുനിസിപ്പൽ മാലിന്യ പുനരുപയോഗ നിരക്ക് അതിവേഗം ഉയരുകയും ചെയ്യുന്നു.

മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മാലിന്യശേഖരണം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

രാജ്യത്തെ മാലിന്യ സംസ്കരണം അതാത് എമിറേറ്റുകളിലെ മുനിസിപാലിറ്റികൾ വഴിയാണ് ഏകോപിപ്പിക്കുന്നത്. മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിലൂടെയും ഊർജ്ജത്തിലേക്കും വിഭവങ്ങളിലേയ്ക്കും മാറ്റുന്നതിലൂടെയും പുതിയ സാങ്കേതികവിദ്യകളിലൂടെയും മെച്ചപ്പെട്ട മാലിന്യ വേർതിരിക്കൽ, ശേരണ സംവിധാനങ്ങളിലൂടെയുമാണ് മാലിന്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. വായുവിൻ്റെ ഗുണനിലവാരത്തിലും മറ്റ് മാലിന്യ സംസ്കരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതുൾപ്പെടെ നഗരങ്ങളുടെ പ്രതിശീർഷ പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ യുഎഇ ലക്ഷ്യമിടുന്നു.

മാലിന്യ സംസ്‌കരണ പ്രക്രിയയെ നിയന്ത്രിക്കാനും ശരിയായ മാലിന്യ നിർമാർജനത്തിൻ്റെ സംവിധാനങ്ങളും രീതികളും മാനദണ്ഡമാക്കാനും ശ്രമിക്കുന്ന സംയോജിത മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള 2018 ലെ ഫെഡറൽ റെസല്യൂഷൻ്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ മന്ത്രിസഭ പ്രമേയം പുറപ്പെടുവിച്ചിട്ടണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള മികച്ച സമ്പ്രദായങ്ങളാണ് അവതരിപ്പിച്ചത്.

പൊതു, മെഡിക്കൽ വെയിസ്റ്റുകൾ ശേഖരിക്കുന്ന പ്രത്യേക ബിന്നുകൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പൊതു, മെഡിക്കൽ വെയിസ്റ്റുകൾ ശേഖരിക്കുന്ന പ്രത്യേക ബിന്നുകൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ മാലിന്യസംസ്കരണ പ്ലാന്റ് ദുബായിൽ
ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് 2012-ൽ ദുബായ് ഇൻ്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റി വർസാനിൽ 2 ബില്യൺ ദിർഹം ചെലവിൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്നതിനായി മധ്യപൂർവദേശത്തെ ഏറ്റവും വലിയ പ്ലാന്റ് സ്ഥാപിച്ചു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ) എന്നിവയുടെ ഏകോപനത്തിൽ ദുബായിലെ ആകെ ഊർജത്തിൻ്റെ 7 ശതമാനവും ശുദ്ധമായ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതിന് ദുബായ് ഫോർ ക്ലീൻ എനർജിയുടെ തന്ത്രം കൈവരിക്കുന്നതിനുള്ള പഠനങ്ങൾ നടത്തി.

∙ അബുദാബിയിലെ മാലിന്യ സംസ്കരണം
മാലിന്യ സംസ്കരണത്തിന് 2008-ൽ അബുദാബി സർക്കാർ തദ്‌വീർ സ്ഥാപിച്ചു. എമിറേറ്റിലുടനീളം മാലിന്യ സംസ്‌കരണത്തിൻ്റെ നയം, തന്ത്രം, കരാർ വ്യവസ്ഥകൾ എന്നിവയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്.

ദുബായ് അൽ വർസാനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിലെ ദൃശ്യങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദുബായ് അൽ വർസാനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിലെ ദൃശ്യങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഷാർജയിലെ മാലിന്യ സംസ്കരണം
ഷാർജ എമിറേറ്റ് 2007-ൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ രൂപത്തിൽ മുനിസിപ്പൽ മാലിന്യ സംസ്‌കരണ കമ്പനിയായ ബീഅ (അറബികിൽ പരിസ്ഥിതി എന്നർഥം) സ്ഥാപിച്ചു.  2015-നകം 100 ശതമാനം ലാൻഡ്‌ഫിൽ ഡൈവേഴ്‌സിനായി ഒരു അഭിലാഷ പദ്ധതിയും പ്രഖ്യാപിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വേണ്ടിയുള്ള അത്യാധുനിക മാലിന്യ സംസ്‌കരണ കേന്ദ്രം ബീഅ വികസിപ്പിച്ചെടുത്തു.

2012-ൽ കമ്പനി രണ്ട് സ്ട്രീം മാലിന്യ ശേഖരണവും പുതിയ ടിപ്പിങ് ഫീസ് ഘടനയും അവതരിപ്പിച്ചു. നീല, പച്ച നിറങ്ങളിലുള്ള 'ദുർഗന്ധ പ്രൂഫ്' വെയ്സ്റ്റ് ബിന്നുകൾ എമിറേറ്റിലുടനീളം നമുക്ക് കാണാം. മറ്റു എമിറേറ്റുകളായ അജ്മാന്‍, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലും മാലിന്യനിർമാർജനവും സംസ്കരണവും സജീവമായി നടക്കുന്നു. മാലിന്യനിർമാർജനത്തിൽ ലോകരാജ്യങ്ങൾ വെല്ലുവിളി നേരിടുമ്പോൾ യുഎഇ ഇക്കാര്യത്തിൽ എല്ലാവർക്കും മാതൃകയാകുന്നു.

English Summary:

Waste Management in Dubai: Unveiling Secrets to Impeccable Waste Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com