ADVERTISEMENT

ജിദ്ദ ∙ ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ റജിസ്റ്റർ ചെയ്തിരിക്കുന്നത് നാലര ലക്ഷത്തിലേറെ എന്‍ജിനീയര്‍മാരും ടെക്‌നീഷ്യന്മാരും. ഇവരില്‍ 35 ശതമാനം സ്വദേശികളും 65 ശതമാനം പേര്‍ വിദേശികളുമാണെന്ന് കൗണ്‍സില്‍ വക്താവ് സ്വാലിഹ് അല്‍ഉമര്‍ പറഞ്ഞു. എന്‍ജിനീയറിങ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നലെ (ഞായറാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

എന്‍ജിനീയറിങ് പ്രഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം തീരുമാനം ബാധകമാണ്. മുനിസിപ്പല്‍, പാര്‍പ്പിട മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് എന്‍ജിനീയറിങ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. എന്‍ജിനീയറിങ് മേഖലയില്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണം 25 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി എന്‍ജിനീയര്‍മാരുടെ എണ്ണം ഉയര്‍ത്താനും വിദേശികളുടെ പരിചയസമ്പത്ത് കൈമാറ്റത്തിനും ഉയര്‍ന്ന ശേഷികളുള്ള പുതിയ സൗദി തലമുറയെ വാര്‍ത്തെടുക്കാനും സഹായിക്കും. ഇത് സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്യും. 

എന്‍ജിനീയറിങ് മേഖലയില്‍ നേരത്തെ 20 ശതമാനം സൗദിവല്‍ക്കരണമായിരുന്നു ബാധകം. ഇത് വിജയമായിരുന്നു. വന്‍കിട പദ്ധതികളില്‍ സൗദി എന്‍ജിനീയര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും പരിചയസമ്പത്ത് വർധിപ്പിക്കുന്നതിനും സ്വദേശി എന്‍ജിനീയര്‍മാരുടെ ശേഷികള്‍ ഉയര്‍ത്തുന്നതിലും സൗദിവല്‍ക്കരണ തീരുമാനം വലിയ സ്വാധീനം ചെലുത്തിയെന്നാണ് കരുതുന്നത്.

സൗദി എന്‍ജിനീയര്‍മാര്‍ക്ക് പിന്തുണ നല്‍കാനും അവര്‍ക്ക് ജോലി നല്‍കാനും ഏതാനും കമ്പനികളുമായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എന്‍ജിനീയര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും പ്രഫഷൻ പ്രാക്ടീസിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന കരാറുകള്‍ ഒപ്പുവെക്കാന്‍ കൗണ്‍സില്‍ എക്കാലവും ശ്രമിക്കുന്നു. ബോധവല്‍ക്കരണ കാമ്പയിനുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും നടത്തി പ്രഫഷൻ പ്രാക്ടീസ് നിയമം നടപ്പാക്കാന്‍ കൗണ്‍സില്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നു. എന്‍ജിനീയര്‍മാരായി ജോലി ചെയ്യാന്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനും അംഗത്വവും നിര്‍ബന്ധമാക്കുന്ന തീരുമാനവും പ്രഫഷൻ പ്രാക്ടീസ് നിയമവും പാലിക്കുന്നതില്‍ ബോധവല്‍ക്കരണ ക്യാംപെയ്നുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും വലിയ ഫലം നല്‍കുന്നു. 

സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ റജിസ്റ്റർ ചെയ്ത് കാലാവധിയുള്ള കൗണ്‍സില്‍ അംഗത്വമുള്ള, എന്‍ജിനീയര്‍മാരെ മാത്രമേ സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എന്‍ജിനീയര്‍മാരായി സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കുകയുള്ളൂവെന്നും സ്വാലിഹ് അല്‍ഉമര്‍ പറഞ്ഞു.

English Summary:

Saudization of 25 Percentage of Engineering Professions Effectived

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com